Asianet News MalayalamAsianet News Malayalam

ഗര്‍ഭിണിയുടെ ജീവൻ അപകടത്തിലായി; രക്ഷയായത് ആപ്പിള്‍ വാച്ച്...

ഗര്‍ഭിണികള്‍ കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പിന് വിധേയരാവുകയും ആരോഗ്യകരമായ ജീവിതരീതികള്‍ പാലിക്കുകയും ചെയ്യേണ്ടത് ഇന്ന് അത്യാവശ്യമാണ്. ചിലര്‍ സ്വന്തം ആരോഗ്യകാര്യങ്ങള്‍ നിരീക്ഷിച്ച് സ്വയം തന്നെ സുരക്ഷിതരായി മുന്നോട്ടുപോകാൻ പ്രാപ്തരായിരിക്കും.

pregnant woman gets timely medical attention by the help of apple watch
Author
First Published Jan 23, 2023, 6:53 PM IST

ഗര്‍ഭിണികളുടെ ആരോഗ്യകാര്യങ്ങളില്‍ എല്ലായ്പോഴും നമ്മള്‍ വലിയ ശ്രദ്ധ പുലര്‍ത്താറുണ്ട്. കാരണം ഈ അവസ്ഥയില്‍ രണ്ട് ജീവനാണ് ഒരു ശരീരത്തിന്‍റെ സാധ്യതയില്‍ മാത്രം നിലനില്‍ക്കുന്നത്. ഇപ്പോഴാണെങ്കില്‍ സ്ത്രീകളില്‍ ഗര്‍ഭകാലത്തെ സങ്കീര്‍ണതകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവരുന്ന കാലവുമാണ്. പ്രധാനമായും മോശം ജീവിതരീതികളാണ് സ്ത്രീകളില്‍ ഗര്‍ഭകാല- പ്രസവാനുബന്ധ പ്രശ്നങ്ങള്‍ കൂട്ടുന്നത്. 

അതിനാല്‍ തന്നെ ഗര്‍ഭിണികള്‍ കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പിന് വിധേയരാവുകയും ആരോഗ്യകരമായ ജീവിതരീതികള്‍ പാലിക്കുകയും ചെയ്യേണ്ടത് ഇന്ന് അത്യാവശ്യമാണ്. ചിലര്‍ സ്വന്തം ആരോഗ്യകാര്യങ്ങള്‍ നിരീക്ഷിച്ച് സ്വയം തന്നെ സുരക്ഷിതരായി മുന്നോട്ടുപോകാൻ പ്രാപ്തരായിരിക്കും.

അത്തരത്തില്‍ ഗര്‍ഭാവസ്ഥയില്‍ അപകടകരമായ ആരോഗ്യാവസ്ഥ സ്വയം തിരിച്ചറിഞ്ഞ്, കൈകാര്യം ചെയ്ത ഒരു സ്ത്രീയെ കുറിച്ചുള്ള റിപ്പോര്‍ട്ട് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. യുഎസിലെ കോസ്റ്റ മെസയിലാണ് സംഭവം.

ജെസ് കെലി എന്ന മുപ്പത്തിയേഴുകാരി ഗര്‍ഭകാലത്ത് മുഴുവനും തന്‍റെ ആരോഗ്യകാര്യങ്ങള്‍ വിലയിരുത്തുന്നതിന് ആപ്പിള്‍ വാച്ചിനെ ആശ്രയിച്ചിരുന്നു. ആപ്പിള്‍ വാച്ചില്‍ ഇത്തരം വിവരങ്ങളെല്ലാം അറിയുന്നതിനുള്ള പല സൗകര്യങ്ങളുമുണ്ട്. പെട്ടെന്ന് ആരോഗ്യത്തില്‍ വരുന്ന വ്യതിയാനങ്ങളും മറ്റും ഇതില്‍ കാണിക്കുന്നതോടെ നമുക്ക് എളുപ്പത്തില്‍ പരിഹാരം കാണാൻ അവസരമുണ്ടാകും.

അങ്ങനെ പ്രസവം അടുത്തിരിക്കുന്ന സമയത്ത് വീട്ടിലായിരിക്കെ തന്നെ ഒരു ദിവസം കെലിയുടെ ഹൃദയമിടിപ്പില്‍ കാര്യമായ വ്യതിയാനമുണ്ടെന്ന് ആപ്പിള്‍ വാച്ച് രേഖപ്പെടുത്തി. മിനുറ്റില്‍ 120ന് മുകളില്‍ എന്ന നിലയിലേക്ക് ഹൃദയമിടിപ്പ് വന്നു. സാധാരണഗതിയില്‍ മിനുറ്റില്‍ 60 മുതല്‍ 100 വരെയാണ് ഹൃദയമിടിപ്പ് വരാവുന്നത്. 

പലവട്ടം ഹൃദയമിടിപ്പ് ഇങ്ങനെ വാച്ചില്‍ രേഖപ്പെടുത്തിയതോടെ താൻ ഭയന്നുവെന്നും ഉടൻ തന്നെ ആശുപത്രിയിലേക്ക് തിരിച്ചുവെന്നും ഇവര്‍ പറയുന്നു. ആശുപത്രിയിലെത്തി പരിശോധിച്ചപ്പോള്‍ പ്രസവസംബന്ധമായ പ്രശ്നം സംഭവിച്ചതാണെന്ന് വ്യക്തമായി. അപ്പോള്‍ ആശുപത്രിയില്‍ വന്നിരുന്നില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ തന്‍റെയും കുഞ്ഞിന്‍റെയും ജീവൻ പ്രശ്നത്തിലാകുമായിരുന്നുവെന്നും ഇവര്‍ പറയുന്നു. എന്തായാലും സമയത്തിന് വൈദ്യസഹായമെത്തിയതോടെ ഇത്തരത്തിലൊരു ദുരന്തം സംഭവിക്കാതെ രക്ഷപ്പെടാനായി. 

പുതിയ ടെക്നോളജികളുടെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുകയും അവ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ എത്രമാത്രം രക്ഷയാകുന്നുവെന്നുമാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ഇതിനൊരുദാഹരണം മാത്രമാണ് കെലിയുടെ അനുഭവം.

Also Read:-ജിമ്മില്‍ നിന്ന് പൊലീസിന് ഫോണ്‍ കോള്‍; പൊലീസെത്തി അന്വേഷിച്ചപ്പോള്‍ പരാതിക്കാരില്ല!

Follow Us:
Download App:
  • android
  • ios