'എന്നിട്ടും കീലയെ വിശ്വസിക്കരുതെന്ന് അമ്മ എപ്പോഴും ആവർത്തിച്ചു'

Synopsis
തറവാട്ടിൽ നിന്നും എന്നെ തുരത്താനുള്ള ആദ്യത്തെ ആണിയായിരുന്നുവതെന്ന് എനിക്ക് മനസ്സിലായി....പത്താം ക്ലാസിൽ ആ കാലത്ത് നൈറ്റ് ക്ലാസുകളുണ്ടായിരുന്നു. സുഹൃത്തിന്റെയും അവളുടെ അച്ഛന്റെയും ഒപ്പമായിരുന്നു എന്റെ മടക്കം.
അവരെ ഞാൻ കീല എന്ന് പേരിട്ടു വിളിക്കുന്നു. ഹൃദയത്തിന്റെ ഉൾത്തുടിപ്പുകളിൽ നിന്നും ചോര ചിതറിയൊരു അധ്യായം വലിച്ചു കീറിയെടുത്തു വീണ്ടും നിവർത്തി വെയ്ക്കുന്നു....
വീണ്ടും വായിക്കുന്നു...
വീണ്ടും നെഞ്ചെരിയുന്നു.
കണ്ണുനീർ ഒഴുകുന്നു.
അമ്മയെക്കാൾ എനിക്കിഷ്ടം അവരെയായിരുന്നു. അവരുടെ സ്നേഹം നിറഞ്ഞ പെരുമാറ്റം കാണുമ്പോഴൊക്കെ അമ്മ പറയും....
"നീയൊര് പൊട്ടിയാണ്....അനുഭവിക്കും....അന്ന് നീ അമ്മ പറഞ്ഞത് ഓർക്കും."
ഞാൻ കീലയുടെ മക്കളെ നോക്കി
അവരുടെ വിശ്വസ്തയായി.
അവരുടെ വീടിന് കാവലായി.
അവരെനിക്ക് മയിൽപ്പീലി നിറമുള്ള പാവാട വാങ്ങി തന്നു.
മാലയും വളയും വാങ്ങി തന്നു.
എന്നിട്ടും കീലയെ വിശ്വസിക്കരുതെന്ന് അമ്മ എപ്പോഴും ആവർത്തിച്ചു.
'നെനക്ക് എല്ലാരേം വിശ്വാസമാണ്. നിന്നെ കാണുമ്പോൾ അങ്ങ് ഇളിച്ചു കാണിച്ചേച്ചും, മാറി നിന്നേച്ച് അവര് നിന്നേ പറ്റി പറയുന്നത് എന്താണെന്ന് നെനക്ക് അറിയാൻമേല..അറുക്കാൻ പോകുന്നത് മുൻപ് അറവുമാടിന് വെള്ളം കൊടുക്കണ പോലെയാണ് ഈ സ്നേഹം. അവളുടെ പിള്ളാരെ നോക്കാൻ ആളു വേണം. അത്ര തന്നെ.."
അമ്മയുടെ ഉപദേശം ഞാൻ പാടെ തള്ളി കളഞ്ഞു. അമ്മയുടെ രണ്ടാം വിവാഹത്തോടെ ഞാൻ അമ്മയിൽ നിന്നും അകലുകയും ചെയ്തു.
അമ്മ പോയി ഏതാനും ദിവസങ്ങളെ ആയിരുന്നുള്ളു. ഒരുദിവസം വീടുണർന്നത് കീലയുടെ ബഹളത്തോടെയാണ്. അവർ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പണം കാണാനില്ല. വല്യമ്മയും ചാച്ചനും കീലയുടെ ഭർത്താവും വീടു മുഴുവനും തപ്പി നടന്നു.
"അവള് തന്നെയാണ് എടുത്തത്..."
എത്ര ശബ്ദം താഴ്ത്തി പറഞ്ഞിട്ടും ആ പറഞ്ഞത് ഞാൻ കേൾക്കുക തന്നെ ചെയ്തു.... എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല....ചാച്ചൻ എന്റെയരികിൽ വന്നു ചോദിച്ചു.
"കൊച്ചെടുത്തോ...."
"ഇല്ല...." നഷ്ടമായ ശബ്ദം വീണ്ടെടുത്ത് കൊണ്ട് ഞാൻ പറഞ്ഞു. ചാച്ചൻ വീണ്ടും മുറിയിൽ പരതി. കിടക്കയുടെ അങ്ങേ വശത്തു നിന്നും കടലാസിൽ പൊതിഞ്ഞ പണം കിട്ടി. പൊതി കീലയെ ഏൽപ്പിച്ചു ചാച്ചൻ പറഞ്ഞു....
"കുടുമ്മത്ത് വെറുതെ പ്രശ്നം ഉണ്ടാക്കരുത്...."
തറവാട്ടിൽ നിന്നും എന്നെ തുരത്താനുള്ള ആദ്യത്തെ ആണിയായിരുന്നുവതെന്ന് എനിക്ക് മനസ്സിലായി....പത്താം ക്ലാസിൽ ആ കാലത്ത് നൈറ്റ് ക്ലാസുകളുണ്ടായിരുന്നു. സുഹൃത്തിന്റെയും അവളുടെ അച്ഛന്റെയും ഒപ്പമായിരുന്നു എന്റെ മടക്കം. ഒരു തവണ കീലയുടെ ഭർത്താവിനെ വഴിയിൽ കണ്ടു. നൈറ്റ് ക്ലാസ് കഴിഞ്ഞു അന്ന് കീലയുടെ ഭർത്താവിനൊപ്പമാണ് ഞാൻ മടങ്ങി വന്നത്. ആദ്യത്തെ ആണി എന്റെ നെറ്റിയിൽ പതിക്കാത്തതിനാൽ മറ്റൊരു അവസരം നോക്കി കീല ഇരുന്നു. ആ സമയങ്ങളിൽ കീലയുടെ ഭർത്താവ് എന്നോട് നിരന്തരം കലഹമുണ്ടാക്കുമായിരുന്നു.
" എന്റെ പെണ്ണുമ്പിള്ള നിന്റേ വാല്യക്കാരി, ആന്നോടീ, നാലുനേരം തിന്നാനായി ഇരിക്കുന്നു അവൾ."
അയാളെ കാണുമ്പോൾ കീല പെട്ടെന്ന് ചൂലെടുക്കുന്നു, അടിച്ചു വാരുന്നു, പാത്രം കഴുകുന്നു, നടുവിന് കൈ കുത്തി ഉമ്മറത്തിരിക്കുന്നു... കീലയുടെ ഈ രീതിയെ ഒരിക്കൽ ഞാൻ ചോദ്യം ചെയ്തു. അതോടെ ഞാനും കീലയും ബന്ധവൈരികളായി. അവസരം കിട്ടിയപ്പോൾ രണ്ടാമത്തെ ആണി എന്റെ തിരുനെറ്റിയിൽ തന്നെ കീല അടിച്ചിറക്കി...
അതൊരു അവിഹിതമായിരുന്നു. അതും കീലയുടെ ഭർത്താവുമായിട്ട്.
"പതിനാറ് വയസുള്ള പെൺകുട്ടിയുടെ പേര് ചേർത്ത് പറയാൻ നാട്ടിലെത്രെ പേരുണ്ട്... നിനക്ക് ബന്ധങ്ങളുടെ വില അറിയാമോ...."
ചാച്ചൻ ചോദിച്ചു.
"കുഞ്ഞിലെ അവൾക്ക് മേലാസകലം കരപ്പൻ വന്നു മൂടി, മണം പിടിച്ചു കിടന്നപ്പോൾ അവനാണ് എന്റെ കുഞ്ഞിനെ നോക്കിയത്... നിനക്കതറിയാമോ...."
തറവാട് വീട് അന്ന് ശ്മശാന ഭൂമിയായി. തേഞ്ഞു തുടങ്ങിയ ബഞ്ചിലിരുന്ന് ചാച്ചന്റെ തോളിൽ തല ചേർത്ത് വെച്ചു ഞാൻ കുറെ നേരമിരുന്ന് കരഞ്ഞു.
"ആരെ തോൽപ്പിക്കാനാണേലും
അവളങ്ങനെ പറയാൻ പാടില്ലാർന്നു. നീ കൊച്ചല്ലേ...സാരമില്ല.... പരീക്ഷ എന്ന് തീരുന്നോ...അന്നിവിടെ നിന്നും പോകണം...എവിടെയെങ്കിലും.... ചാച്ചന്റെ പ്രാർത്ഥന നിന്റെ കൂടെയുണ്ട്...."
എനിക്ക് ആദ്യമായി അമ്മയെ കാണണം.
എന്നും കെട്ടിപ്പിടിച്ചു കരയണമെന്നും തോന്നി. പക്ഷേ അടുക്കാനാവാത്ത ദൂരത്തിരുന്ന് കരച്ചിലടക്കാനെ
എനിക്ക് കഴിയുമായിരുന്നുള്ളു.
മുറിവേറ്റ മനസ്സുമായി, തിരിച്ചു വരില്ലെന്ന് ഉറപ്പിച്ചു, തിരിഞ്ഞു നോക്കാതെ കാപ്പി പൂമണമുള്ള മുറ്റം കടന്നു പോയ
ആ പെൺകുട്ടിയെ ഞാൻ വീണ്ടും ഓർത്തു പോകുന്നു....
ഓടിത്തളർന്നിട്ടും വീഴാതെ കൈപിടിച്ച് നടത്തിയത്.... ഏതേതു കരങ്ങളാവാം....
വനിതാദിനം പ്രത്യേക ആര്‍ട്ടിക്കിളുകള്‍ ഇവിടെ വായിക്കാം