'ഒരാൾക്ക് ഇത്രയും ക്രൂരനാകാൻ കഴിയുമോ'; വിധവയായ മരുമകളെ ചങ്ങലയിലിട്ട് മർദ്ദിച്ച് ഭർതൃപിതാവ്
64 കാരനായ ഹൃദേശ് കുമാറാണ് വിധവയായ സരോജ ദേവി എന്ന മരുമകളെ ക്രൂരമായി നടുറോഡിൽ മർദ്ദിച്ചത്. സ്വത്ത് തർക്കമാണ് മർദ്ദനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
ഒരാൾക്ക് ഇത്രയും ക്രൂരനാകാൻ കഴിയുമോ ? ഉത്തർപ്രദേശിലെ ബിജ്നോറിൽ ഉണ്ടായ ഒരു സംഭവമാണ് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത്. ഭർതൃപിതാവ് മരുമകളെ ചങ്ങല കൊണ്ട് ബന്ധിച്ചശേഷം മർദ്ദിക്കുകയും വലിച്ചുതാഴെയിടുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.
64 കാരനായ ഹൃദേശ് കുമാറാണ് വിധവയായ സരോജ ദേവി എന്ന മരുമകളെ ക്രൂരമായി നടുറോഡിൽ മർദ്ദിച്ചത്. സ്വത്ത് തർക്കമാണ് മർദ്ദനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
കൈകൾ ചങ്ങലയിൽ ബന്ധിച്ച് ക്രൂരമായി മർദ്ദിക്കുന്നത് വീഡിയോയിൽ കാണാം. അടികൊണ്ട് തറയിൽ വീണ ശേഷവും റോഡിലൂടെ ഹൃദേഷ് കുമാർ ഇവരെ വലിച്ചഴയ്ക്കുകയായിരുന്നു. ചുറ്റും കൂടി നിന്ന ജനങ്ങളിൽ ആരും തന്നെ ഹൃദേഷ് കുമാറിനെ തടഞ്ഞതുമില്ല.
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് ഇവർ തമ്മിൽ തർക്കമുണ്ടായത്. ഇത് ഇരുവരും തമ്മിൽ ഏറ്റുമുട്ടലിന് കാരണമായി. ഇയാളെ അറസ്റ്റ് ചെയ്തതായി പോലീസ് സൂപ്രണ്ട് ധരംവീർ സിങ് പറഞ്ഞു. വീഡിയോയ്ക്ക് എതിരേ വ്യാപക പ്രതിഷേധമാണ് ട്വിറ്ററിൽ ഉൾപ്പടെ ഉയരുന്നത്. 'ഒരാൾക്ക് എങ്ങനെ ഇത്ര ക്രൂരനാകാൻ കഴിയുന്നുവെന്ന് ഒരാൾ വീഡിയോയ്ക്ക് താഴേ ട്വിറ്ററിൽ കമന്റ് ചെയ്തു.