ആര്‍ത്തവത്തിന്‍റെ ആദ്യ മൂന്ന് ദിവസം ഗ്രേറ്റയ്ക്ക് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഓരോ ദിവസവും ക്ഷീണം കൂടികൊണ്ടുവന്നു. 

ആര്‍ത്തവ ദിനങ്ങളിലെ ടാംപണിന്‍റെ ഉപയോഗം മൂലം 32കാരിയായ ഗ്രേറ്റ സരാട്ട മരണത്തോട് മല്ലിടുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ ആര്‍ത്തവത്തിന്‍റെ ആദ്യ ദിനത്തിലാണ് നോര്‍ത്ത് കാരലൈന സ്വദേശിനിയായ ഗ്രേറ്റയ്ക്ക് കടുത്ത പനി അനുഭവപ്പെട്ടത്. ആര്‍ത്തവത്തിന്‍റെ ആദ്യ മൂന്ന് ദിവസം ഗ്രേറ്റയ്ക്ക് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഓരോ ദിവസവും ക്ഷീണം കൂടികൊണ്ടുവന്നു. ഒപ്പം രക്തസമ്മര്‍ദ്ദവും കുറഞ്ഞു. 

തുടര്‍ന്ന് ഗ്രേറ്റ ആശുപത്രിയില്‍ എത്തിയെങ്കിലും എന്താണ് രോഗമെന്ന് കണ്ടെത്താന്‍ ഡോക്ടമാര്‍ക്ക് തുടക്കത്തില്‍ സാധിച്ചില്ല. പല പരിശോധനകള്‍ നടത്തിയെങ്കിലും രോഗം കണ്ടെത്തിയില്ല. തുടർന്ന് ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍ എത്തി യോനീഭാഗം പരിശോധിച്ചപ്പോഴാണ് ഗ്രേറ്റയ്ക്ക് ടോക്സിക് ഷോക്ക്‌ സിൻഡ്രോം ആണെന്ന് കണ്ടെത്തിയത്. 

ആര്‍ത്തവ സമയത്ത് ഗ്രേറ്റ ഉപയോഗിച്ച ടാംപണ്‍ ആണ് രോഗത്തിന് കാരണമെന്നും ഗൈനക്കോളജിസ്റ്റ് സ്ഥിരീകരിച്ചു. ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണിതെന്നും ഡോക്ടര്‍ പറഞ്ഞു. ടാംപണ്‍ ഉപയോഗിച്ചപ്പോള്‍ ഉണ്ടായ മുറിവുകളിലൂടെയാണ് ബാക്ടീയകള്‍ രക്തത്തില്‍ അണുബാധയുണ്ടാക്കിയത്. ശരീരത്തിന്‍റെ പ്രതിരോധ ശേഷിയെ വരെ ബാധിക്കുന്ന രോഗമാണിത്. 

ഇതുമൂലം ഗ്രേറ്റയ്ക്ക് രക്തസമ്മര്‍ദ്ദം വളരെയധികം കുറയുകയുണ്ടായി. ഒപ്പം ക്ഷീണിക്കുകയും കടുത്ത പനിയും അനുഭവപ്പെട്ടു. ശരീരത്തിലെ പല അവയവങ്ങളെയും ഇത് ബാധിക്കുന്നതിന് മുന്‍പ് തന്നെ ആശുപത്രിയില്‍ എത്തിയതിനാല്‍ ഗ്രേറ്റയുടെ ജീവന്‍ രക്ഷിക്കാനായി. അഞ്ച് കുട്ടികളുടെ അമ്മയാണ് ഗ്രേറ്റ. ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ നടത്തിയാണ് ഗ്രേറ്റയുടെ ജീവന്‍ രക്ഷിച്ചത്. 

പനി, തലകറക്കം, ഛര്‍ദ്ദി, രക്തസമ്മര്‍ദ്ദം കുറയുക തുടങ്ങിയവയാണ് ടോക്സിക് ഷോക്ക്‌ സിൻഡ്രോം എന്ന രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍.