Asianet News MalayalamAsianet News Malayalam

ആര്‍ത്തവസമയത്ത് മറ്റ് വഴികളില്ലാതെ ടിഷ്യൂ പേപ്പര്‍ വച്ചു; ഞെട്ടിക്കുന്ന അനുഭവക്കുറിപ്പ്...

ബസിലെ ദീർഘദൂര യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ആർത്തവം വന്നു. എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയപ്പോൾ അത് ചെയ്തു... സ്ത്രീകൾ വായിച്ചിരിക്കേണ്ട ഒരു അനുഭവക്കുറിപ്പ്

woman shares her shocking experience on infection she caught after used tissue paper
Author
Trivandrum, First Published Apr 6, 2019, 5:27 PM IST

അപ്രതീക്ഷിതമായി യാത്രയിലോ മറ്റോ ആര്‍ത്തവമുണ്ടായാല്‍ പെട്ടെന്ന് എന്ത് ചെയ്യണമെന്നറിയാതെ പകപ്പുണ്ടാവുന്നത് സ്വാഭാവികമാണ്. ആ പകപ്പില്‍ പിന്നെ എങ്ങനെയെങ്കിലും മുന്നില്‍ വന്നിരിക്കുന്ന പ്രതിസന്ധിയൊന്ന് മറികടന്ന് കിട്ടിയാല്‍ മതിയെന്നാകും. 

പലപ്പോഴും യുക്തിഭദ്രമായി എന്തെങ്കിലും ചെയ്യാന്‍ പോലും പറ്റിയെന്ന് വരില്ല. അക്കൂട്ടത്തില്‍ അജ്ഞത കൊണ്ട് പ്രശ്‌നം കൂടുതല്‍ രൂക്ഷമായാലോ? അങ്ങനെയൊരു അനുഭവത്തെ കുറിച്ച് തുറന്നെഴുതുകയാണ് ജാനകി രാജേഷ്.

കുറിപ്പ് വായിക്കാം...

എന്റെ സ്ത്രീകളേ നിങ്ങളോട്.... 

ഒരുപാടാലോചിച്ച് ഒരു പോസ്റ്റ് ഇടുന്നത് ഇതാദ്യമായിട്ടാണ്,,, സ്ത്രീകളെ ഉദ്ദേശിച്ചുള്ളതായത്‌കൊണ്ട്, സൗഹൃദ ലിസ്റ്റിലെ പുരുഷന്‍മാരെ എല്ലാവരേയും hide ചെയ്തേക്കാം എന്ന് വിചാരിച്ചാല്‍ അത് പ്രാക്ടിക്കലാക്കാന്‍ അത്ര എളുപ്പമല്ല.. അതിന്റെ ആവശ്യവുമില്ല,,എല്ലാ പുരുഷന്‍മാരും ഏതൊക്കെയോ സ്ത്രീകളുടെ അച്ഛനോ, മകനോ, സഹോദരനോ ഒക്കെ ആയിരിക്കുമല്ലോ, പിന്നെന്തിന് മറച്ചുവയ്ക്കണം...?

ആര്‍ത്തവ, സ്വയംഭോഗ,ചുംബന സമരാഘോഷങ്ങളില്‍ ഭാഗഭക്കാവണമെന്ന് തോന്നിയിട്ടില്ല, പക്ഷേ, അത്തരം മാറ്റങ്ങള്‍ ഓരോരുത്തരും സ്വന്തം വീട്ടില്‍ നിന്നും തുടങ്ങിയിട്ട് തെരുവിലിറങ്ങിയാല്‍ പോരെയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... അതുപോലുള്ള 
സ്വകാര്യ വിഷയങ്ങള്‍എഴുതാനുള്ള ഒരു സാഹചര്യം വന്നിരുന്നില്ല ഇതുവരെ,,,,.. പക്ഷേ ഇപ്പോള്‍ എന്റെ സ്ത്രീകളേ എനിക്ക് നിങ്ങളോട് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്.. അപ്പോള്‍ വിഷയം സ്വകാര്യമാവുകയും ചെയ്യും എന്നതാണ്....

സ്വന്തം ശരീരത്തിന്റെ ചതി, വിചാരിച്ചിരിക്കാത്ത നേരത്ത്, ഏല്‍ക്കുന്ന കൂട്ടരാണ് സ്ത്രീകള്‍,,, നിങ്ങളോട് എനിക്കിത് പറഞ്ഞേ പറ്റു താനും,,,,

ബാഗ്ലൂരില്‍ നിന്നും നാട്ടിലേക്കുള്ള അപ്രതീക്ഷിതമായ ബസ് യാത്രയിലായിരുന്നു കഴിഞ്ഞ ദിവസം.., മടിവാളയില്‍ നിന്ന് എറണാകുളം വൈറ്റില വരെ 11-12 മണിക്കൂറാണ്,, മൈസൂര്‍ വഴിയെങ്കില്‍ അത് 13-14 മണിക്കൂറാകും,, പെട്ടെന്ന് വന്ന അത്യാവശ്യമായത് കൊണ്ട്, മൈസൂര്‍ വഴിയുള്ള ബസ് ബുക്ക് ചെയ്ത് കയറി, അതേ കിട്ടിയുള്ളു, ഏപ്രില്‍ മാസത്തില്‍ ഫ്‌ലൈറ്റ് ചാര്‍ജ് സാധാരണയിലും ഇരട്ടിയാണ്.. രാത്രി 7.30 ന് ബസ് സ്റ്റാര്‍ട്ട് ചെയ്ത് ഏകദേശം രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍, കണക്കുകൂട്ടലുകള്‍ അപ്പാടെ തെറ്റിച്ചു കൊണ്ട് ഒരു മുന്നറിയിപ്പും ഇല്ലാതെ ശരീരം തനിനിറം കാണിച്ചു,, കണക്കു കൂട്ടിയാല്‍ പിന്നെയും 10 ദിവസങ്ങളുണ്ട്,,,,,ട്രെയിന്‍ ആയിരുന്നെങ്കില്‍ ആരെയും ബുദ്ധിമുട്ടിക്കാതെ, അറിയിക്കാതെ മാനേജ് ചെയ്യാവുന്ന കാര്യം... പക്ഷേ ഇത് ബസാണ്, രാത്രി വൈകിയിരിക്കയും,, വ്യക്തിപരമായി ഒരു പരിചയവുമില്ലാത്ത സഹയാത്രികരും... എനിക്കൊരാള്‍ക്ക് വേണ്ടി ഇവര്‍ എവിടെയെങ്കിലും ബസ്സ് നിര്‍ത്തിത്തരുമോ,, പറഞ്ഞാലവര്‍ക്ക് ഈര്‍ഷ്യയാകുമോ എന്നൊക്കെ ചിന്തിച്ച് സമയം പൊയ്‌ക്കൊണ്ടിരുന്നതല്ലാതെ അതൊന്നും പ്രാവര്‍ത്തികമാക്കാനുള്ള മനസ്ഥൈര്യമില്ലാതെ ഇരുന്നു,,,, കുറച്ചു കഴിഞ്ഞപ്പോള്‍ തനിനിറം ശരീരവും കഴിഞ്ഞ് ഡ്രസ്സിലേക്ക് വരുമെന്ന ഭീതിയിലായി,, ഇനിയും മണിക്കൂറുകളാണ് ബാക്കി, നാട്ടിലെത്താന്‍.. 7.30 ന് പുറപ്പെട്ട ബസ് ഭാഗ്യത്തിന് 10.30 കഴിഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കാന്‍ എവിടെയോ നിര്‍ത്തി,, ചാടിയിറങ്ങി അവിടെ കണ്ട pay and use ടോയ്ലറ്റില്‍ പോയി ബാഗില്‍ ഉണ്ടായിരുന്ന ഒരു പാഡ് ഉപയോഗിച്ചു (സ്ഥിരമായി ഒരെണ്ണം ഉണ്ടാകും) ഇനിയും മുന്നിലുള്ള മണിക്കൂറുകള്‍ മുന്നില്‍ കണ്ട് ബാഗിലുണ്ടായിരുന്ന ടിഷ്യൂപേപ്പര്‍ മുഴുവനും കൂടി പാഡിനൊപ്പം എടുത്തു വച്ചു... എനിക്കു വേണ്ടി മാത്രമായി ആരെയും ബുദ്ധിമുട്ടിക്കേണ്ടി വന്നില്ലല്ലോ എന്നോര്‍ത്തുള്ള സമാധാനവുമുണ്ടായിരുന്നു.. അതിനു ശേഷമാണ് ഒന്ന് ആശ്വാസത്തോടെ, ഉറപ്പോടെ ബസ്സില്‍ ഇരുന്നത്....

മൊബൈല്‍ ചാര്‍ജ്ജ് ഏകദേശം തീരാറായിരുന്നു,, സാധാരണ സീറ്റിന്റെ സൈഡില്‍ തന്നെ താഴെയായി ചാര്‍ജ് ചെയ്യാനുള്ള സൗകര്യം ഉണ്ടാവാറുണ്ട്,, ഇത് ഉണ്ടെങ്കിലും ഒന്നും വര്‍ക്ക് ചെയ്യുന്നില്ല,, പകരം ഏറ്റവും മുന്നില്‍ ഡ്രൈവറുടെ പുറകിലായി മൂന്നുനാല് ഫോണ്‍ ഒരുമിച്ച് ചാര്‍ജ്ജ് ചെയ്യാനുള്ളത് ഒരുക്കി വച്ചിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് കൊണ്ടു പോയി ചാര്‍ജ്ജ് ചെയ്യാം,, അവിടെ കൊണ്ടുപോയി ചാര്‍ജ്ജാവാന്‍ വച്ചു,, രാത്രിയാത്രയായത് കൊണ്ട് അമ്മ ഇടയ്ക്കിടക്ക് വിളിക്കുന്നുണ്ട്, അതെനിക്ക് സീറ്റിലിരുന്ന് കേള്‍ക്കാം,, ആ അവസ്ഥയില്‍ എഴുന്നേറ്റ് ചെന്ന് നോക്കിയപ്പോഴൊക്കെ എന്റെ ഡ്രസ്സിനെക്കുറിച്ച് ഞാന്‍ ശ്രദ്ധാലുവായിരുന്നു,, വേണ്ട രീതിയിലുള്ള സുരക്ഷിതത്വം ആയിട്ടില്ല എന്ന ബോധം നന്നായുണ്ടായിരുന്നു.. രാത്രിയായിട്ടും ലൈറ്റ് ഓഫ് ചെയ്യാതെയും ഉറങ്ങാതെയും ഇരിക്കയാണ് ചിലര്‍. മനസ്സിലൊരു അങ്കലാപ്പോടെയാണ് ബസ്സിന്റെ മുന്നില്‍ ചെന്ന് ഫോണ്‍ നോക്കുന്നത്.. ഞാന്‍ വിളിച്ചോളാം ഉറങ്ങിക്കോളു എന്ന് പറഞ്ഞിട്ടും അമ്മയുടെ മൂന്നാമത്തെ കോള്‍ വന്നപ്പോള്‍ സഹികെട്ട് (ആ അവസ്ഥ കൊണ്ടാണ്)സ്വിച്ച് ഓഫ് ചെയ്യാമെന്നുറച്ച് പിന്നെയും ചെന്നു,,, ഫ്രണ്ട് സീറ്റില്‍ രണ്ട് വിദേശ ദമ്പതികളായിരുന്നു,, അവരുടെ തൊട്ടു മുന്നിലാണ് ചാര്‍ജ് ചെയ്യുന്ന ഇടം. ബസ്സിന്റെ ചലനം കൊണ്ട് പിടിച്ചു നിന്നും, ചാരിനിന്നുമൊക്കെയാണ് ഫോണ്‍ ഓഫ് ചെയ്ത് പിന്നെയും ചാര്‍ജ്ജിലിട്ടത്.. തിരിഞ്ഞപ്പോള്‍ ദമ്പതികളിലെ പുരുഷന്‍ ചോദിക്കുന്നു

' Ma'm are you in your menstruation...?

ആകെ ആവിയായിപ്പോയ നിമിഷം.. എന്നാലും പറഞ്ഞു,,
' Ya.. ' പകപ്പ് നിറഞ്ഞ ചോദ്യം പോലെ ആയിപ്പോയിരുന്നു ആ ya പറച്ചില്‍..

'There is osmething on your back '

എന്താണ് പറയേണ്ടതും ചെയ്യേണ്ടതും എന്നറിയാതെ പതറിപ്പോയി,, ജീവിതത്തിലാദ്യമായിട്ടാണ് ഇങ്ങിനെ ഒരനുഭവം,,.

osrry എന്നു പറഞ്ഞു,, എന്തിനാണ് ഞാനത് പറഞ്ഞതെന്ന് എനിക്കുതന്നെ അറിയില്ല

എന്റെ അവസ്ഥ കണ്ടിട്ടാവണം കൂടെയുണ്ടായിരുന്ന സ്ത്രീ പ്രത്യേക ഈണത്തില്‍ പറഞ്ഞു

'Hey don't worry ,, be cool ma'm, no need for tension..Take care, ok?'

അവരെന്റെ കയ്യില്‍ തൊട്ടാണത് പറഞ്ഞത്. പെട്ടെന്ന് ഒരു കരച്ചിലാണ് പൊങ്ങി വന്നത്, പക്ഷേ കണ്ണ് നിറയാതെ പിടിച്ചു നിന്നു,,,, ആ സ്ത്രീ കുറച്ചു നേരം കൂടി എന്നെ തൊട്ടു സംസാരിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയി. അത്രയും ഒറ്റയാവുന്ന സമയത്ത് ഒരു വിരല്‍ തുമ്പു കിട്ടുമ്പോഴുള്ള സമാധാനമുണ്ടല്ലോ,,, അതു നമ്മളെ എത്ര അടക്കി വച്ചാലും കരയിക്കും,,

തിരിച്ച് സീറ്റിലേക്ക് നടന്നപ്പോള്‍ സൈഡ് സീറ്റിലിരുന്നിരുന്ന സ്ത്രീകളില്‍ ഗൂഢമായ ചിരി കണ്ടു,, അവര്‍ നേരത്തേ കണ്ടിരുന്നു എന്ന് എനിക്ക് മനസ്സിലായി.. പുരുഷന്‍മാരുടെ മുഖത്തേക്ക് നോക്കിയതേയില്ല..

ചില മനുഷ്യരുടെ സദാചാരമൗനം, അല്ലെങ്കില്‍ ദുരഭിമാനമൗനം എത്ര തരംതാണതെന്ന് ഞാന്‍ അനുഭവിച്ച് മനസ്സിലാക്കുകയായിരുന്നു... ഒരു സ്ത്രീയ്ക്ക് മാത്രം സംഭവിക്കാവുന്ന നിസ്സഹായാവസ്ഥയെ, ഗൂഢമായൊരു ചിരിയിലൊതുക്കി മൗനമാചരിച്ച് ഇവരൊക്കെ എവിടേയ്ക്കാണ് യാത്ര ചെയ്യുന്നത്,,,? രഹസ്യമായൊന്ന് തൊട്ടറിയിക്കാതെ, കണ്ണുകള്‍ കൊണ്ടൊന്ന് സൂചിപ്പിക്കാതെ ഒരവസ്ഥയെ ആസ്വദിക്കുമ്പോള്‍ അവരവരുടെ ഉള്ളിലും ഒരു ഗര്‍ഭപാത്രമുണ്ടെന്ന് മറന്നുകളയുന്ന ചില സ്ത്രീകള്‍,, സ്വന്തം സ്ത്രീകള്‍ക്കും ഗര്‍ഭപാത്രമുണ്ടെന്ന് മറന്നുകളയുന്ന ചില പുരുഷന്‍മാര്‍,,,

തിരിച്ചു സീറ്റിലെത്തി, മാറ്റി ധരിക്കാന്‍ എടുത്തിരുന്ന കറുത്ത ചുരിദാറിന്റെ ടോപ്പെടുത്ത് ധരിച്ചിരുന്നതിന്റെ മീതെ തന്നെ ഇട്ടു,,, വീടെത്തണമല്ലോ,, ഒന്നിനേയും, ഒരാളേയും വിശ്വസിക്കരുത് എന്ന പോലെ സ്വന്തം ശരീരത്തേയും വിശ്വസിക്കരുതെന്ന് സ്വയം പറഞ്ഞു പഠിക്കേണ്ട പാഠം സ്ത്രീകള്‍ക്ക് മാത്രമുള്ളതാണെന്ന് എത്ര വൈകിയാണ് ഞാന്‍ മനസ്സിലാക്കിയത്,,, വിശ്വാസം ,അതല്ലേ എല്ലാം എന്നു പറയുമ്പോള്‍ വിശ്വാസം, അതാണ് ഒന്നുമല്ലാത്തത് എന്നു പറയാന്‍ തോന്നുന്നു,

നാട്ടിലേക്കുള്ള എന്റെ യാത്രയുടെ ഉദ്ദേശലക്ഷ്യം കഴിഞ്ഞ് തിരികെ ബാഗ്ലൂര്‍ എത്തി.. പക്ഷേ അപ്പോഴേയ്ക്കും മറ്റൊരു പ്രശ്‌നം ആരംഭിച്ചിരുന്നു,, പാഡ് ഉപയോഗിച്ചതിനു ശേഷം പതിവില്ലാത്ത വിധം സഹിക്കാനാവാത്ത നീറ്റലും വേദനയും... എന്താണ് കാരണമെന്ന് വ്യക്തമല്ലാതെ മാനസികമായും ശാരീരികമായും കഷ്ടപ്പെട്ടു,,.സമയം പോവും തോറും നീര് വന്ന് ഇരിക്കാന്‍ പോലും പറ്റാത്തഅവസ്ഥയിലായി,, രഹസ്യമായ ആരോഗ്യ പ്രശ്‌നങ്ങളില്‍ സ്ത്രീകളുടെ ആദ്യ ഡോക്ടര്‍ എന്നും അമ്മയാണല്ലോ,, ഞാനും അമ്മയെ തന്നെ വിളിച്ചു,,

ആവശ്യത്തിന് വെള്ളം കുടിക്കാത്തതിനുള്ള ശകാരം കഴിഞ്ഞ് പറഞ്ഞു, ഉറപ്പായും യൂറിന്‍ ഇന്‍ഫക്ഷനാണ് ഞെരിഞ്ഞില്‍ ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കൂ എന്ന്,,ബാഗ്ലൂര്‍ എവിടെയാണ് ഞെരിഞ്ഞില്‍ കിട്ടുക, ?, അഥവാ ഉണ്ടെങ്കില്‍ തന്നെ ഇവിടെ എന്താണതിനു പറയുക ? ഞാന്‍ കണ്ണുമിഴിച്ചു,, എന്നാല്‍ ജീരകമെങ്കിലും ഇട്ട് തിളപ്പിച്ചവെള്ളം കുടിച്ചു കൊണ്ടേയിരിക്ക് എന്നായി അമ്മ..

വെള്ളം കുടിച്ച് വയറുനിറച്ച് ഒരു ദിവസം കൂടി കഴിച്ചുകൂട്ടി,,, പക്ഷേ പ്രശ്‌നത്തിന് ഒരു കുറവും ഇല്ല, കൂടിയതല്ലാതെ.. മകള്‍ പഠിക്കുന്ന ഈസ്റ്റ് പോയന്റ് കോളേജിന്റെ, ഹോസ്പിറ്റലാണ് അടുത്തുള്ളത്,, അവിടെ ലേഡിഗൈനക്കോളജിസ്റ്റ് ഉണ്ടോ എന്നന്വേഷിച്ചു, ഒരു Dr കലാവതി ഉണ്ടെന്നറിഞ്ഞ നിമിഷം തന്നെ ചെന്നു,,,, രണ്ടുകിലോമീറ്ററിനുള്ളിലാണ് ഈസ്റ്റ് പോയന്റ് ഹോസ്പിറ്റല്‍.. അപ്പോഴേയ്ക്കും ഞാന്‍ രോഗാവസ്ഥ കൊണ്ട് അവശയായിക്കഴിഞ്ഞിരുന്നു,,, വേദനിച്ചാല്‍ പബ്ലിക്കായി ഒന്ന് അമര്‍ത്തിപ്പിടിക്കാവുന്ന ഇടമല്ല എന്ന നിസ്സഹായാവസ്ഥ - പല്ല് കടിച്ചുപിടിച്ചും, മകളുടെ കയ്യില്‍ പോറല്‍ വീണുപോവുന്ന വിധം മുറുക്കെപ്പിടിച്ചും ഒതുക്കി,,

എന്റെ അവസ്ഥ കണ്ടിട്ടാവണം, എനിക്കു കിട്ടിയ ടോക്കണ്‍ നമ്പര്‍ 13 ആയിട്ടും രണ്ടാമതായി നേഴ്‌സ് എന്നെ വിളിച്ചു കയറ്റി..

അസാധാരണമായി എന്തെങ്കിലും ഉണ്ടായോ എന്ന് ഡോക്ടര്‍ അന്വേഷിച്ചു, സാധാരണ ഉപയോഗിക്കുന്ന വെള്ളം, സോപ്പ്,ബാത്ത് ടൗവ്വല്‍, എന്നിങ്ങനെ,,, പക്ഷേ ഒന്നുമില്ല,

'പിന്നെന്താണ് പുതിയ ഇന്നര്‍വിയര്‍ വാഷ് ചെയ്യാതെ ഉപയോഗിച്ചിരുന്നോ...?'

' ഇല്ല.. '

ok വരൂ നോക്കട്ടെ എന്നു പറഞ്ഞ്, നീണ്ടുനിന്ന, വേദനാജനകമായ, പരിശോധനയ്ക്ക് ശേഷം
കടുത്ത ഇന്‍ഫക്ഷനാണെന്നും പക്ഷേ കാരണം എന്താണെന്നറിയാത്തത് കൊണ്ട് സ്‌കാന്‍ ചെയ്യണമെന്നും, അത്, സാധാരണ സ്‌കാനും Sonohysterography യും വേണമെന്ന് പറഞ്ഞു..വേറെ ഒന്നു രണ്ടു ടെസ്റ്റുകള്‍ കൂടെ പറഞ്ഞു....

ഞാനെല്ലാറ്റിനും റെഡിയായിരുന്നു,,, ആ അവസ്ഥയൊന്നു മാറി കിട്ടിയാല്‍ മതിയെന്ന ഒറ്റവിചാരമേ ഉണ്ടായുള്ളു.

ടേബിളില്‍ നിന്നെഴുന്നേറ്റ് ഡോക്ടറുടെ മുന്നിലിരുന്ന്, ബസ് യാത്രയില്‍ നിനച്ചിരിക്കാതെ പിരീഡ്‌സ് ഉണ്ടായതും, പബ്ലിക് ടോയ്‌ലറ്റില്‍ പോവേണ്ടി വന്നതും, പാഡിനൊപ്പം ടിഷ്യൂ പേപ്പര്‍ വച്ചതും പറഞ്ഞു,,

'..what..-??' ഡോക്ടര്‍ എഴുതിക്കൊണ്ടിരുന്ന പേന അവിടെ ഇട്ട് എന്നെ തലയുയര്‍ത്തി നോക്കി,,
ടിഷ്യൂ പേപ്പറോ എന്ന് വീണ്ടും വീണ്ടും ചോദിച്ചു,,, അതേയെന്ന് പറഞ്ഞു,,

'നീ എന്താണ് ചെയ്തത്, ഒരു ടെസ്റ്റും വേണ്ട, സ്‌കാനുംവേണ്ട,,, നിനക്കറിയാമോ,, ടിഷ്യു, പേപ്പര്‍ പള്‍പ്പ് കൊണ്ടാണ് ഉണ്ടാക്കുന്നതെങ്കിലും, അതിന്റെ കളറിനു വേണ്ടിയും, സോഫ്റ്റ്‌നസ്സിനു വേണ്ടിയും, കൂടുതല്‍ ഈര്‍പ്പം വലിച്ചെടുക്കാന്‍ വേണ്ടിയും കെമിക്കല്‍സ് മിക്‌സ് ചെയ്തിട്ടുണ്ട്.. വെറുതെ ഒന്ന് ഉപയോഗിച്ച് കളയേണ്ട ആ പേപ്പര്‍ നീ മണിക്കൂറുകളോളമാണ് സെന്‍സിറ്റീവായ പ്രൈവറ്റ് ഏരിയയില്‍ യൂസ് ചെയ്തത്,, എന്തൊരു അബദ്ധമാണ് ചെയ്തത്,,, ഇതിനപ്പുറം നിനക്ക് പറ്റിയില്ലെങ്കിലേ അത്ഭുതമുള്ളു,, രണ്ടു ദിവസം കൂടി ഇത് മറച്ചു വച്ച് വീട്ടിലിരുന്നെങ്കില്‍ നീ അവസാനിച്ചേനേ.. അത്രയുമായി നിന്റെ കണ്ടീഷന്‍ ഇപ്പോള്‍... മറ്റൊന്ന് ഇത് എല്ലാവര്‍ക്കും എപ്പോഴും പ്രശ്‌നമാവണമെന്നും ഇല്ല,, പക്ഷേ എപ്പോ വേണമെങ്കിലും പ്രശ്‌നമാവാം,,' ശാസനയുടെ സ്വരത്തിലാണ് ഡോക്ടര്‍ അത്രയും പറഞ്ഞത്,, എന്നിട്ടും,,, അജ്ഞത കൊണ്ട് അബദ്ധം പറ്റിയ ഒരുവളോടുള്ള സഹതാപം ആ മുഖത്തുണ്ടായിരുന്നു..

എനിക്കൊന്നും പറയാനുണ്ടായില്ല,, അല്ലെങ്കില്‍ തന്നെ എന്താണ് പറയേണ്ടത്,,?

പുറമേയുള്ള ട്രീറ്റ്‌മെന്റിന്റെ സമയം കഴിഞ്ഞു പോയ അവസ്ഥയിലാണ് ഞാനെന്ന് ഡോക്ടര്‍ പറഞ്ഞു,, പകരം ഇതേയുള്ളു ഇനി വഴി എന്നു പറഞ്ഞ് ഇന്‍സേര്‍ട്ട് ചെയ്യാനുള്ള tablet * Candid - CL * ( clindamycin and clotrimazole vaginal Sappositories) എഴുതിയിട്ട് ഉപയോഗിക്കേണ്ട രീതിയും, തവണകളും വിശദമായി പറഞ്ഞു തന്നു,,,
രണ്ടു മൂന്നു തവണത്തെ ഉപയോഗത്തിനു ശേഷംതന്നെ അസുഖം കുറഞ്ഞു,,,, ശരിക്കും നരകത്തില്‍ നിന്നും കരകയറിയ പോലെ,,,,!

ഇപ്പോള്‍ പൂര്‍ണ്ണസുഖമായി ഇവിടെ ഇരിക്കുമ്പോള്‍.,..
Dr കലാവതിയെ നന്ദിയോടെ ഓര്‍ക്കുന്നു,,, ഒരു മകളോടെന്ന പോലെ സ്‌നേഹശാസനയോടെയുള്ള ഒരു ഡോക്ടറുടെ ഇടപെടലും ആദ്യമായിട്ടായിരുന്നു,, കരഞ്ഞുപോയ എന്റെ സമയങ്ങള്‍, കരഞ്ഞുതന്നെ തീരട്ടെ എന്ന ക്ഷമയോടെ കരുണയോടെ നോക്കിയിരുന്ന അവരുടെ മുഖം മനസ്സിലെപ്പോഴും ഉണ്ട്...

അനുഭവിച്ചുകൊണ്ടാണെങ്കിലും അത് എനിക്ക് പുതിയൊരറിവായിരുന്നു സത്യത്തില്‍,,, ചിലപ്പോള്‍ ടിഷ്യു പേപ്പറിന്റെ ഈയൊരു ദോഷ വശം അറിയാവുന്നവരുണ്ടാകാം,, പക്ഷേ എന്നെപ്പോലെ ഇക്കാര്യത്തില്‍ അജ്ഞരായ വളരെയധികംപേരും ഉണ്ടായേക്കും,, അവര്‍ക്ക് വേണ്ടിയാണ് ഞാനിതെഴുതിയത്,, എഴുതാതെ പറ്റില്ലായിരുന്നു, അറിവില്ലായ്മകൊണ്ട് ആര്‍ക്കും ആ നരകസമയങ്ങള്‍ ഉണ്ടാവരുത്.. നമ്മുടെ അവസ്ഥകൊണ്ടായാല്‍പ്പോലും ടിഷ്യൂപേപ്പര്‍ ഒരിക്കലും ഉപയോഗിക്കരുത്....

ഞാന്‍ ഉപദേശിക്കേണ്ട ആവശ്യം ഇല്ലെങ്കിലും, ബാഗില്‍ ഒരു പാക്കറ്റ് പാഡ് സ്ഥിരമായി ഇരിക്കട്ടെ.. നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്കും പറഞ്ഞു കൊടുക്കൂ എന്റെ പ്രിയപ്പെട്ട സ്ത്രീകളേ,, 
സൗഹൃദക്കൂട്ടത്തിലെ എല്ലാ പുരുഷന്‍മാരോടും :- ഇത് വായിക്കാനിടയില്ലെന്ന് തോന്നുന്ന നിങ്ങളുടെ സ്ത്രീകളോടും പറഞ്ഞു കൊടുക്കൂ ദയവായി...,

എത്ര സ്വാതന്ത്ര്യം പ്രഖ്യാപിച്ചാലും സ്വന്തം ശരീരംതന്നെ അല്‍പനേരത്തേക്കെങ്കിലും സ്വയം തടവറയിലാക്കുന്ന പിറപ്പുകളാണ് സ്ത്രീകള്‍,,
അവളുടെ മാത്രമായ ചില നിനച്ചിരിക്കാത്ത സമയങ്ങളെ അവള്‍ക്കു പോലും തടുക്കാന്‍ പറ്റില്ല എന്നതാണ് സത്യം,,മുന്‍കരുതലുകള്‍ ഉണ്ടായിരിക്കണം,,

Follow Us:
Download App:
  • android
  • ios