ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 12.46% വർദ്ധനവുണ്ടായപ്പോൾ, ആസൂത്രിതമായ പ്രവർത്തനങ്ങളും പുതിയ പദ്ധതികളുമാണ് ഈ മുന്നേറ്റത്തിന് പിന്നിലെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. 

കോഴിക്കോട്: വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായി റെക്കോഡ് ഭേദിക്കുന്ന സാഹചര്യത്തിലേക്ക് സംസ്ഥാനത്തെ ടൂറിസം മേഖല വളര്‍ന്നതായി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. 2025ലെ കണക്കുകള്‍ പ്രകാരം കേരളത്തിലെ ടൂറിസ്റ്റ് സന്ദര്‍ശനങ്ങള്‍ 2,58,80,365 ആണ്. 2024ലേതിനേക്കാള്‍ 28,95,002 പേരാണ് അധികമായി എത്തിയത്. 2024ല്‍ ആകെ സഞ്ചാരികളുടെ എണ്ണം 2,29,85,363 ആയിരുന്നു.

ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലാണ് വലിയ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025ല്‍ 2,50,58,366 സന്ദര്‍ശകരാണുള്ളത്. മുന്‍ വര്‍ഷം ഇത് 2,22,46,989 ആയിരുന്നു. 12.46 ശതമാനം അധികം. കോവിഡിന് മുമ്പുള്ളതിനേക്കാള്‍ 36.3 ശതമാനം വര്‍ധനവാണിത്. ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലും ക്രമാനുഗതമായ വളര്‍ച്ച നേടാന്‍ സംസ്ഥാനത്തിനായി. 2025ല്‍ 8,21,999 വിദേശ സഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ 11.3 ശതമാനം വര്‍ധന.

ഇടുക്കി ജില്ലയാണ് ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ ഏറ്റവും മുന്നില്‍ (46,79,800). എറണാകുളം (44,29,899), തിരുവനന്തപുരം (43,75,846), തൃശൂര്‍ (31,24,696), വയനാട് (14,73,710), കോഴിക്കോട് (14,69,253) എന്നീ ജില്ലകളാണ് തൊട്ടുപിന്നില്‍. കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗുജറാത്ത്, തെലങ്കാന, ദില്ലി, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാങ്ങളാണ് ആഭ്യന്തരസഞ്ചാരികളുടെ വരവില്‍ സംഭാവന ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങള്‍.

യുകെ, യുഎസ്, ജര്‍മ്മനി, ഫ്രാന്‍സ്, കാനഡ, ഓസ്ട്രേലിയ, മലേഷ്യ, സൗദി അറേബ്യ, ഒമാന്‍, മാലദ്വീപ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള വിദേശസഞ്ചാരികളാണ് കൂടുതലായി കേരലത്തില്‍ എത്തുന്നത്. വിദേശ സഞ്ചാരികളുടെ വരവില്‍ എറണാകുളം ജില്ലയാണ് മുന്നില്‍. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളാണ് തൊട്ടുപിന്നില്‍.

വിദേശ സഞ്ചാരികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ കോവിഡിന് മുന്‍പത്തെ സാഹചര്യത്തിലേക്ക് എത്തുന്നതേയുള്ളുവെന്ന് മന്ത്രി പറഞ്ഞു. ലോകത്ത് പല ഇടങ്ങളിലായി നിലനില്‍ക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങള്‍ ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ്. എങ്കിലും അത്തരം സാഹചര്യങ്ങളെ മറികടന്നാണ് നാം ഓരോ വര്‍ഷവും ഈ മുന്നേറ്റം സാധ്യമാക്കി കൊണ്ടിരിക്കുന്നത്.

കേരള ടൂറിസം നടത്തിയ ആസൂത്രിതമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ നേട്ടം സാധ്യമാക്കാനായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നൂതന പദ്ധതികളും നവീനമായ ഉത്പ്പന്നങ്ങളും സജ്ജമാക്കിയാണ് കേരള ടൂറിസം ഈ മുന്നേറ്റം സാധ്യമാക്കിയത്. നിരവധി പുതിയ ഡെസ്റ്റിനേഷനുകള്‍ കേരളത്തില്‍ വികസിപ്പിച്ചു. കൂടുതല്‍ അടിസ്ഥാന സൗകര്യ വികസനപദ്ധതികള്‍ നടപ്പിലാക്കി.

റസ്റ്റ് ഹൗസുകള്‍ നവീകരിച്ചതോടെ വലിയ മാറ്റമുണ്ടായി. റസ്റ്റ് ഹൗസുകളില്‍ താമസത്തിന് എത്തുന്നതില്‍ വലിയ ശതമാനവും വിനോദസഞ്ചാരികള്‍ ആണ്. വടക്കന്‍ കേരളത്തില്‍ വലിയ മുന്നേറ്റമാണ് ഉണ്ടാക്കാന്‍ കഴിഞ്ഞത്. കാസര്‍കോട് അടക്കമുള്ള ജില്ലകളില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ താമസസൗകര്യം വര്‍ധിച്ചു. മികച്ച റോഡുകള്‍ ഒരുക്കി. വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ പിന്നോക്കം നിന്നിരുന്ന വയനാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ഇതോടെയാണ് കുതിപ്പുണ്ടായത്. ഇത് മലബാറിലെ ടൂറിസം മേഖലക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയത്.

കേരള ടൂറിസത്തിന്റെ വളര്‍ച്ച കേരളത്തിലെ ജനങ്ങളുടെ കൂടി വികസനം സാധ്യമാകുന്നത് ആണ്. കേരളത്തിന്റെ പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ പ്രധാന ഘടകമാകുവാന്‍ ടൂറിസത്തിന് സാധിച്ചിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തിക മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലയായി ടൂറിസത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടു പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.