ക്ലീൻ ഡെസ്റ്റിനേഷൻ പദ്ധതിയ്ക്ക് കീഴിൽ കുടുംബശ്രീ മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ നിയോഗിക്കപ്പെട്ട 645 ഓളം വനിതാ തൊഴിലാളികൾക്ക് ഈ വേതന വർദ്ധനവിൻ്റെ പ്രയോജനം ലഭിക്കും. 

തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര മേഖലയിലെ 'ക്ലീൻ ഡെസ്റ്റിനേഷൻ' തൊഴിലാളികളുടെ വേതനം 500 രൂപയാക്കി വർധിപ്പിക്കാൻ സർക്കാർ തീരുമാനം. ക്ലീൻ ഡെസ്റ്റിനേഷൻ പദ്ധതിയ്ക്ക് കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഏകദേശം 645 തൊഴിലാളികൾക്ക് ഇതിൻറെ പ്രയോജനം ലഭിക്കും.

Add Asianetnews as a Preferred SourcegooglePreferred

ശുചിത്വത്തിൽ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആഗോള പ്രശംസ നേടിയിട്ടുണ്ടെന്ന് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങൾ വൃത്തിയായും ആകർഷകമായും സൂക്ഷിക്കുന്നതിൽ ക്ലീൻ ഡെസ്റ്റിനേഷൻ തൊഴിലാളികളുടെ സേവനം വിലമതിക്കാനാവാത്തതാണ്. ക്ലീൻ ഡെസ്റ്റിനേഷൻ തൊഴിലാളികൾ വേതന വർദ്ധനവിന് അർഹരാണ്.

കേരള ടൂറിസത്തിൻറെ പ്രാദേശിക സമൂഹ-വനിതാ ശാക്തീകരണ നയവുമായി യോജിച്ചു പോകുന്ന ക്ലീൻ ഡെസ്റ്റിനേഷൻ പദ്ധതിയിലെ തൊഴിലാളികൾ വനിതകളാണെന്നത് ശ്രദ്ധേയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ശുചിത്വ പരിപാലനം ഉറപ്പുവരുത്തുന്നതിനായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ക്ലീൻ ഡെസ്റ്റിനേഷൻ. 

കുടുംബശ്രീ മുഖേന നിയോഗിക്കുന്ന വോളണ്ടിയർമാരാണ് പദ്ധതിയുടെ ഭാഗമായി ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. പദ്ധതിയുടെ ആരംഭഘട്ടത്തിലെ 350 രൂപ വേതനം സർക്കാർ നേരത്തെ 450 രൂപയാക്കി വർധിപ്പിച്ചിരുന്നു. ഇപ്പോൾ ഇത് 500 രൂപയാക്കി വർധിപ്പിക്കാനാണ് തീരുമാനം.