15 ദ്വീപുകളുടെ സമൂഹമായ കടമക്കുടിയുടെയും വൈപ്പിൻ കരയുടെയും വിനോദസഞ്ചാര സാധ്യതകൾ വികസിപ്പിക്കുന്നതിനായി ഇൻ്റർനാഷണൽ സെമിനാർ സംഘടിപ്പിക്കും.

കൊച്ചി: കായലുകളുടെയും കടലിന്റെയും പാടശേഖരങ്ങളുടെയും സാമീപ്യത്താൽ പ്രകൃതിരമണീയമായ കടമക്കുടിയുടെയിലും വൈപ്പിൻകരയിലും സമഗ്ര ടൂറിസം വേണമെന്ന് ആവശ്യം. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഈ മാസം 12 , 13 തീയതികളിൽ സംഘടിപ്പിക്കുന്ന കടമക്കുടി - വാലി ഓഫ് ഹെവൻ വൈപ്പിൻ ടൂറിസം പ്രൊമോഷൻ ഇൻ്റർനാഷണൽ സെമിനാറിന് മുന്നോടിയായ ആലോചന യോഗത്തിലാണ് ആവശ്യമുയർന്നത്. ബോൾഗാട്ടി പാലസ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ 30 ഡിപ്പാർട്ട്മെൻ്റുകളുടെയും തദ്ദേശ സ്വയം ഭരണ, സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്തു.

ടൂറിസം വികസനവും അതിന് നേരിടുന്ന വെല്ലുവിളികളും വിശദമായി വിലയിരുത്തിയ യോഗം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കടമക്കുടിയുടെയും വൈപ്പിൻ മണ്ഡലത്തിൻ്റെ പൊതുവിലും ഉള്ള ടൂറിസം വികസന സാധ്യതകൾ അദ്ദേഹം വിശദമാക്കി. ജലമാർഗം ഉൾപ്പെടെ ഗതാഗത മേഖലകളുടെ വികസനവും പരിപാലനവും അനിവാര്യമാണ്. കലാ-സാംസ്കാരിക മേഖലയ്ക്ക് കൂടി ഉണർവേകുന്നതിനായി ഈ പ്രദേശങ്ങളുടെ നൈസർഗികമായ സൗന്ദര്യവും അനന്തസാധ്യതകളും അനുയോജ്യമായ രീതിയിൽ വിനിയോഗിക്കപ്പെടണം. വാട്ടർ സ്പോർട്ട്സ്, കാർഷികമേഖലയുടെ നിലനിൽപ്പ്, മത്സ്യ വിഭവങ്ങളുടെ രുചിഭേദവും മൂല്യവർദ്ധിത ഉല്പന്നങ്ങളും, കലാസാംസ്കാരിക പൈതൃകം തുടങ്ങിയവക്ക് ഊന്നൽ നൽകണം. തദ്ദേശവാസികളുടെ ജീവിത രീതികളും ക്രമങ്ങളും വെളിവാക്കണം. പൊക്കാളി നെല്ല് പോലെ തനതു വിളകളുടെ സവി ശേഷതകളും വ്യക്തമാക്കപ്പെടണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

15 ഓളം ദ്വീപുകളുടെ സമൂഹമായ കടമക്കുടിയുടേയും വൈപ്പിൻ കരയുടേയും വിനോദസഞ്ചാര സാധ്യതകളും നടപ്പാക്കേണ്ട പദ്ധതികളെ കുറിച്ചും വിവിധ മേഖലയിലുള്ളവരുടെ വിദഗ്ദ്ധാഭിപ്രായങ്ങൾ സ്വരൂപിച്ചു. ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായാണ് 12, 13 തീയതികളിൽ കടമക്കുടി ഇൻ്റർനാഷണൽ സംഗമം സംഘടിപ്പിക്കുകയാണ്. മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കും.