ഭിന്നശേഷിക്കാർ, വയോധികർ, സ്ത്രീകൾ, കുട്ടികൾ എന്നിവരുൾപ്പെടെ എല്ലാവർക്കും വിനോദസഞ്ചാരം സാധ്യമാക്കുകയാണ് ഈ നയത്തിൻ്റെ ലക്ഷ്യമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. 

തിരുവനന്തപുരം: രാജ്യത്തെ തന്നെ ആദ്യത്തെ "ഇൻക്ലൂസീവ് ടൂറിസം പോളിസി" പ്രഖ്യാപിക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇതിൻ്റെ ഭാഗമായി കേരള ടൂറിസവും ദ ഹിന്ദു മീഡിയ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ അന്താരാഷ്ട്ര കോൺക്ലേവിന് കൊച്ചിയിൽ തുടക്കം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.

വിനോദസഞ്ചാരം എല്ലാവർക്കും ഒരുപോലെ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ''ഇൻക്ലൂസീവ് ടൂറിസം" എന്ന ആശയം മുൻനിർത്തിയാണ് അന്താരാഷ്ട്ര കോൺക്ലേവ് സംഘടിപ്പിച്ചിട്ടുള്ളത്. ഭിന്നശേഷിക്കാർ, വയോധികർ, സ്ത്രീകൾ, കുട്ടികൾ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യർക്കും വിനോദസഞ്ചാരം ആസ്വദിക്കാൻ പറ്റുന്ന വിധത്തിലേക്കുള്ള വികസനമാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമാക്കുന്നതെന്ന് മുഹമ്മ​ദ് റിയാസ് പറഞ്ഞു.

സാംസ്‌കാരിക വൈവിധ്യവും സാമൂഹിക ഉൾക്കൊള്ളലും പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് ഇൻക്ലൂസീവ് ടൂറിസത്തിൻ്റെ പ്രത്യേകത. എല്ലാവർക്കും ടൂറിസം എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ആദ്യമായി എൽഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന ഇൻക്ലൂസീവ് ടൂറിസം പോളിസി ഭാവി കേരളത്തിലെ വിനോദസഞ്ചാര മേഖലയെ അടിമുടി മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പോളിസി രൂപീകരണവുമായി ബന്ധപ്പെട്ട് ജനങ്ങളോട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.