മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായാണ് പദ്ധതി.

കോഴിക്കോട്: കെഎസ്ആർടിസി ബസിലെ യാത്രയ്ക്കിടെ മാലിന്യങ്ങൾ എവിടെ കളയുമെന്ന് ഓർത്ത് ഇനി ആശങ്ക വേണ്ട. പ്ലാസ്റ്റിക്‌ കുപ്പി, കവറുകൾ തുടങ്ങിയ മാലിന്യമിടാൻ കെഎസ്ആർടിസി ബസിൽ വേസ്റ്റ് ബിൻ സജ്ജമാക്കി തുടങ്ങി. സർവീസ്‌ അവസാനിക്കുന്ന ഡിപ്പോയിൽ മാലിന്യം എടുത്തുനീക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുന്നത്. മാലിന്യം വലിച്ചെറിയരുത് എന്ന്‌ ബസ്സിൽ എഴുതിവെയ്‌ക്കും. വേസ്റ്റ്‌ ബിൻ ശനിയാഴ്‌ച മുതൽ സ്ഥാപിച്ചു തുടങ്ങിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡിപ്പോകളിൽ ബിന്നും മാലിന്യ സംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കും. ആകെ 600 ബിന്നുകളാണ്‌ വെയ്‌ക്കുന്നത്‌. ബസ്സുകളിലേയ്ക്കായി 2000 ബിൻ വാങ്ങിയിട്ടുണ്ട്. സ്വകാര്യ ധനകാര്യസ്ഥാപനവുമായി ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമാണിത്‌. വിവിധ ഡിപ്പോകളിൽനിന്ന്‌ 104 ടൺ മാലിന്യം ക്ലീൻ കേരള കമ്പനി നീക്കി. 

കെഎസ്ആർടിസി സ്റ്റാൻഡിൽ മാലിന്യം തള്ളുന്നത്‌ തടയുന്നതിന്റെ ഭാഗമായി സിസിടിവി കാമറകൾ സ്ഥാപിച്ചു തുടങ്ങി. പരിസരം മാലിന്യമുക്തമായതോടെ 85 ഡിപ്പോകൾക്ക്‌ ശുചിത്വമിഷന്റെ സർട്ടിഫിക്കേഷൻ ലഭിച്ചു. ഏഴ്‌ ഡിപ്പോകൾക്ക് കൂടി സർട്ടിഫിക്കറ്റ്‌ ലഭിക്കാനുള്ള പ്രവർത്തനം നടന്നുവരുന്നതായി സിഎംഡി പ്രമോജ്‌ ശങ്കർ പറഞ്ഞു.