ഓണം വാരാഘോഷത്തോടനുബന്ധിച്ച് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വിപുലമായ വ്യാപാരമേളയ്ക്കും എക്സിബിഷനും തുടക്കമായി.

തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വിപുലമായ വ്യാപാരമേളയ്ക്കും എക്സിബിഷനും തുടക്കമായി. പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കനകക്കുന്ന് കൊട്ടാരവളപ്പിലെ സൂര്യകാന്തി എക്സിബിഷന്‍ ഗ്രൗണ്ടിലാണ് മേള നടക്കുന്നത്. കെ അന്‍സലന്‍ എം എല്‍ എ, ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ അജീഷ് കുമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരളത്തിന്‍റെ തനത് രൂചി ഭേദങ്ങള്‍ അണിനിരക്കുന്ന ഭക്ഷണശാലകള്‍ പ്രദര്‍ശനത്തിന്‍റെ ആകര്‍ഷകമാണ്. തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, കയര്‍, കരകൗശല വസ്തുക്കള്‍, അക്വേറിയം, അമ്യൂസ്മെന്‍റ് പാര്‍ക്ക്, പൂന്തോട്ടം എന്നിവയും പ്രദര്‍ശനത്തിന്‍റെ ഭാഗമായുണ്ട്.

റിസര്‍വ് ബാങ്ക്, തപാല്‍ വകുപ്പ്, ശുചിത്വ മിഷന്‍ തുടങ്ങി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും സ്വകാര്യ-സഹകരണ മേഖലകളുടെയും നൂറിലേറെ സ്റ്റാളുകള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകളില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന തട്ടിപ്പുകളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് റിസര്‍വ് ബാങ്ക് പ്രത്യേക സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്.

സ്വന്തം ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വില്‍പ്പന നടത്താനും ആഗ്രഹിക്കുന്നവര്‍ക്ക് സ്റ്റാളുകള്‍ ബുക്ക് ചെയ്യാം. ഇതിനായി കനകക്കുന്നില്‍ സ്റ്റാള്‍ ബുക്കിംഗ് ഓഫീസ് തുറന്നിട്ടുണ്ട്. സെപ്തംബര്‍ 9 വരെ പൊതുജനങ്ങള്‍ക്ക് മേള സന്ദര്‍ശിക്കാം.