സുരക്ഷാ കാരണങ്ങളാൽ കാമരാജ് സാഗർ അണക്കെട്ടിന് സമീപം വനംവകുപ്പ് വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കഠിനമായ തണുപ്പ് ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. 

നീലഗിരി: തമിഴ്നാട്ടിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയിൽ അതിശൈത്യം. തലൈകുണ്ട പ്രദേശത്ത് താപനില -1 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ഊട്ടിയിലെ മറ്റ് ചില പ്രദേശങ്ങളിൽ -0.1 ഡിഗ്രി സെൽഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. പ്രദേശത്ത് താമസിക്കുന്നവരുടെ ദൈനംദിന ജീവിതത്തെ കഠിനമായ തണുപ്പ് ബാധിച്ചിട്ടുണ്ട്. ഈ പ്രദേശത്തുകൂടിയുള്ള യാത്രയും അങ്ങേയറ്റം ദുഷ്‌കരമായി മാറി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കാമരാജ് സാഗർ അണക്കെട്ടിന് സമീപമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിൽ നിന്ന് വിനോദസഞ്ചാരികൾക്ക് വനം വകുപ്പ് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ 10 ദിവസമായി നീലഗിരി ജില്ലയിൽ മഞ്ഞുവീഴ്ച തുടരുകയാണ്. ബൊട്ടാണിക്കൽ ഗാർഡൻ, കാന്തൽ, തലൈകുണ്ട അവലാഞ്ച് തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായ തണുപ്പാണ് അനുഭവപ്പെട്ടത്. ആയിരക്കണക്കിന് ആളുകൾ ദിവസവും തലൈകുണ്ട പ്രദേശത്തേക്ക് ഒഴുകിയെത്തുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് മാത്രമല്ല, കേരളം, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നും നിരവധിയാളുകളാണ് തണുപ്പ് അനുഭവിക്കാനായി ഊട്ടിയിലെ വിവിധയിടങ്ങളിലേയ്ക്ക് എത്തുന്നത്.

മുൻകരുതൽ നടപടിയായി വനം വകുപ്പ് നിരോധനം ഏർപ്പെടുത്തിയതോടെ അർദ്ധരാത്രി മുതൽ തലൈകുണ്ട പ്രദേശത്ത് കാഴ്ചകൾ കാണാൻ എത്തിയ വിനോദസഞ്ചാരികൾക്ക് കാമരാജ് സാഗർ അണക്കെട്ട് പ്രദേശത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. ഇതോടെ ആളുകൾ ദൂരെ നിന്ന് റോഡരികിൽ ഒത്തുകൂടി കാഴ്ചകൾ ആസ്വദിച്ച് മടങ്ങി. തണുപ്പ് കാരണം സംസാരിക്കാൻ പോലും ബുദ്ധിമുട്ടാണെന്നാണ് വിനോദസഞ്ചാരികൾ പറയുന്നത്. വാഹനങ്ങൾക്കും വീടുകൾക്കുമെല്ലാം മുകളിൽ മഞ്ഞ് കാണപ്പെട്ടു. കഠിനമായ മഞ്ഞുവീഴ്ച കാരണം ഉദയ്പൂരിലെ ഏറ്റവും കുറഞ്ഞ താപനില -0.1°C ആയിരുന്നു.