എസ്റ്റേറ്റ് മാനേജരായിരുന്ന ഒരു സായിപ്പിനെയും കുടുംബത്തെയും ചുറ്റിപ്പറ്റിയുള്ള കഥകളാണ് പ്രചരിക്കുന്നത്. 

25 ജിബി ബോണക്കാട്...ഈ പേര് കേൾക്കുമ്പോൾ തന്നെ എന്തോ പന്തികേട് തോന്നുന്നില്ലേ? പേരിൽ മാത്രമല്ല, അടിമുടി പന്തികേടുള്ള ഒരു ബംഗ്ലാവാണ് ബോണക്കാട്ടെ 25 ജിബി ബംഗ്ലാവ്. കേരളത്തിലെ പ്രേതബാധയുള്ള സ്ഥലങ്ങളെ കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്താൽ ആദ്യം ലഭിക്കുന്ന റിസൾട്ടും ഇത് തന്നെയാണ്. ഈ ബംഗ്ലാവിനെ ചുറ്റിപ്പറ്റി നിരവധി കഥകളാണ് പ്രചരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

എസ്റ്റേറ്റ് മാനേജരായിരുന്ന ഒരു സായിപ്പിന്റെ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് പ്രേതകഥ പ്രചരിക്കുന്നത്. വെള്ളക്കാരാണ് ഈ പ്രദേശത്ത് തേയില കൃഷി ചെയ്തത്. വെള്ളക്കാരനായ എസ്റ്റേറ്റ് മാനേജർക്ക് കുടുംബസമേതം താമസിക്കാനായി 1951ലാണ് ഈ ബംഗ്ലാവ് പണിതതെന്നാണ് ചിലർ പറയുന്നത്. താമസം തുടങ്ങി വൈകാതെ തന്നെ അദ്ദേഹത്തിന്റെ മകൾ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നു. മരണ കാരണം അറിയില്ലെങ്കിലും മകളുടെ വേർപാട് സായിപ്പിന് താങ്ങാൻ കഴിഞ്ഞില്ല. അങ്ങനെ ഭാര്യയോടൊപ്പം സായിപ്പ് ലണ്ടനിലേയ്ക്ക് തിരിച്ചുപോയി. പിന്നീട് അവിടെ താമസിച്ചവരും നാട്ടുകാരുമെല്ലാം പലപ്പോഴായി ബംഗ്ലാവിൽ ഒരു പെൺകുട്ടിയെ കണ്ടുവെന്നാണ് കഥ. കുട്ടിയുടെ കരച്ചിലും നിലവിളികളും അവിടെ മുഴങ്ങാറുണ്ടത്രേ. 

ബംഗ്ലാവുമായി ബന്ധപ്പെട്ട് മറ്റൊരു കഥയും പ്രചരിക്കുന്നുണ്ട്. വിറക് ശേഖരിക്കാനായി ഈ ബംഗ്ലാവിലെത്തിയ ഒരു നാടൻ പെൺകുട്ടിയുടെ സംസാരത്തിലും പെരുമാറ്റത്തിലും ഞെട്ടിക്കുന്ന മാറ്റങ്ങളുണ്ടായി. എഴുതാനും വായിക്കാനും അറിയാത്ത പെൺകുട്ടി പെട്ടെന്ന് സ്ഫുടമായി ഇംഗ്ലീഷ് സംസാരിക്കാൻ തുടങ്ങിയെന്നാണ് പറയുന്നത്. ഈ കുട്ടി അധികകാലം ജീവിച്ചിരുന്നില്ലെന്നുമുള്ള കഥകൾ പ്രചരിക്കുന്നുണ്ട്. എന്തൊക്കെയായാലും ഈ കഥകൾക്ക് പിന്നിലെ സത്യമെന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. തൊഴിലാളി സമരത്തെ തുടർന്ന് തോട്ടവും തേയില ഫാക്ടറിയും പൂട്ടിയതോടെ ബംഗ്ലാവും നശിച്ചു. ഇന്ന് പേരിൽ മാത്രമാണ് ബംഗ്ലാവുള്ളത്. ഈ പറയുന്ന കഥകളൊന്നും നാട്ടുകാർക്ക് അറിയില്ലെന്നതാണ് മറ്റൊരു വസ്തുത. ബംഗ്ലാവ് ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണെന്നും നാട്ടുകാർ പറയുന്നു. 

വിദേശികളായ ജോണി, ബ്രൌൺ എന്നിവർ മാനേജരായിരുന്ന കാലത്താണ് ഈ ബംഗ്ലാവ് പണികഴിച്ചതെന്നും പറയുന്നവരുണ്ട്. 1961-62 കാലത്ത് നിർമ്മിച്ച ബംഗ്ലാവിൽ കുടുംബസമേതമോ കഥകളിലേത് പോലെയൊരു പെൺകുട്ടിയോ താമസിച്ചിട്ടില്ലെന്നും ചിലർ പറയുന്നുണ്ട്. യഥാർത്ഥത്തിൽ ബംഗ്ലാവിന്റെ പേര് 25 ജിബി എന്നല്ല. ബംഗ്ലാവിന്റെ ഗേറ്റിനടുത്തുള്ള ഒരു ഫലകത്തിൽ ഇങ്ങനെ എഴുതി വെച്ചിരിക്കുന്നത് കണ്ടിട്ടാണ് ബംഗ്ലാവിന്റെ പേര് ഇത്തരത്തിൽ പ്രചരിച്ചത്. ബംഗ്ലാവിന്റെ യഥാർത്ഥ പേര് ബി 2 എന്നാണ്. സമൂഹ മാധ്യമങ്ങളിൽ ഈ ബംഗ്ലാവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ പല വ്ലോഗർമാരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും പങ്കുവെച്ചിട്ടുണ്ട്. നിരവധിയാളുകളാണ് ഇന്ന് ഇവിടം സന്ദർശിക്കാനായി സുഹൃത്തുക്കൾക്കൊപ്പവും കുടുംബത്തോടൊപ്പവുമെല്ലാം എത്തുന്നത്. ഇവിടേയ്ക്ക് പ്രവേശിക്കാൻ വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. 

READ MORE: യൂറോപ്പിനോട് സാമ്യമുള്ള ഇന്ത്യയിലെ 5 അടിപൊളി ഡെസ്റ്റിനേഷനുകൾ