സന്ദർശകർക്ക് മികച്ച സേവനം നൽകുന്നതിനൊപ്പം തദ്ദേശീയർക്ക് വരുമാന മാർഗ്ഗം കണ്ടെത്തൽ കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം.
മൂന്നാര്‍: വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിലേക്ക് ട്രെയിൻ എത്തുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? മൂന്നാറിലേക്കുളള കവാടമായ പളളിവാസലിലുണ്ട്! പക്ഷേ ഓടില്ലെന്ന് മാത്രം. സംസ്ഥാനത്ത് പലയിടത്തും ടേക്ക് എ ബ്രേക്ക് പദ്ധതി പാളുമ്പോൾ, വ്യത്യസ്ഥ മാതൃകയൊരുക്കി സഞ്ചാരികളെ വരവേൽക്കാനൊരുങ്ങുകയാണ് പളളിവാസൽ പഞ്ചായത്ത്. 1924ലെ പ്രളയത്തിൽ ഒലിച്ചു പോയ കുണ്ടളവാലി റെയിലിൻ്റെ മാതൃകയിലാണ് പളളിവാസൽ പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് കേന്ദ്രമൊരുക്കിയിരിക്കുന്നത്.

വിനോദസഞ്ചാരികൾക്ക് ഈ ട്രെയിനിൽ കയറി മൂന്നാറിലെത്താനാകില്ലെങ്കിലും ഒന്ന് കയറി വിശ്രമിച്ചിറങ്ങാം. എൻജിന് പിന്നിലുളള വാച്ച് ടവറിൽ കയറി അങ്ങ് ദൂരെയുളള കുന്നിൻ ചെരിവുകൾ കാണാം. മൂന്നാറിലേക്കുളള കവാടമായ പളളിവാസലിലാണ് പഴയ ആവി എൻജിൻ്റെ മാതൃകയിലുളള ഈ വിശ്രമ കേന്ദ്രം. കരടിപ്പാറ വ്യൂപോയിൻ്റിലാണ് ഈ ടേക്ക് എ ബ്രേക്കും വാച്ച് ടവറും. 1902 മുതൽ 1924 വരെയായിരുന്നു മൂന്നാറിൽ ട്രെയിൻ സർവ്വീസ് ഉണ്ടായിരുന്നത്.
Related Articles

99ലെ വെളളപ്പൊക്കമെന്നറിയപ്പെട്ട മഹാ പ്രളയത്തിൽ ഒലിച്ചു പോയ അന്നത്തെ തീവണ്ടിയുടെ മാതൃകയുടെ നിർമ്മാണം പഞ്ചായത്തും ശുചിത്വമിഷനും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. സന്ദർശകർക്ക് മികച്ച സേവനം നൽകുന്നതിനൊപ്പം, തദ്ദേശീയർക്ക് വരുമാന മാർഗ്ഗം കണ്ടെത്തൽ കൂടിയാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ ഒരു സെൽഫി പോയിൻ്റും തയ്യാറാക്കിയിട്ടുണ്ട് പളളിവാസൽ പഞ്ചായത്ത്. അതും സമാനരീതിയിൽ എൻജിൻ്റെ മാതൃക. പോതമേട്ടിലും കോട്ടപ്പാറമേട്ടിലും ആകർഷണീയമായ രീതിയിലുളള ടേക്ക് എ ബ്രേക്കുകളും വാച്ച് ടവറും ഒരുങ്ങുന്നുമുണ്ട്.


