അസം സ്വദേശിയായ യുവാവ് പകർത്തിയ കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ ശുചിത്വത്തെക്കുറിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി മാറി. മലയാളികൾ ഉൾപ്പെടെ നിരവധിയാളുകളാണ് കമന്റുകളുമായെത്തിയത്. 

യാത്രകൾ എന്ന് കേൾക്കുമ്പോൾ തന്നെ മനസിലേയ്ക്ക് ആദ്യം ഓടിയെത്തുക ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളുമാകും. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ള റെയിൽവേ സ്റ്റേഷനുകളിലൂടെ പ്രതിദിനം പതിനായിര കണക്കിന് ആളുകളാണ് യാത്ര ചെയ്യുന്നത്. കേരളത്തിലെയും കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലെയുമെല്ലാം റെയിൽവേ സ്റ്റേഷനുകളിലൂടെ പലരും യാത്ര ചെയ്തിട്ടുണ്ടാകും. പലപ്പോഴും കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിലെ ശുചിത്വം യാത്രക്കാരെ അതിശയിപ്പിക്കാറുമുണ്ട്. ഇപ്പോൾ ഇതാ കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ ശുചിത്വം കണ്ട് അമ്പരന്നിരിക്കുകയാണ് അസം സ്വദേശിയായ ഒരു യുവാവ്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

വീഡിയോയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളും ട്രാക്കുകളും മാലിന്യരഹിതമായാണ് കാണപ്പെടുന്നത്. ഇത് ഇന്ത്യയിലുടനീളമുള്ള കാഴ്ചക്കാരുടെ പ്രശംസ പിടിച്ചുപറ്റാൻ കാരണമായി. അസം സ്വദേശിയായ ഒരു യാത്രക്കാരൻ പകർത്തിയ ഈ വൈറൽ ക്ലിപ്പ് @Rezaulll_13 ആണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. "ഒരു തരി പോലും മാലിന്യം നിങ്ങൾക്ക് കണ്ടെത്താനാവില്ല" എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് യുവാവ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലൂടെ നടക്കുന്നത്. വീഡിയോ കാണാം https://www.instagram.com/reel/DT9YZ53EUX4/?utm_source=ig_web_copy_link

പ്ലാറ്റ്‌ഫോമുകൾ, ഇരിപ്പിടങ്ങൾ, എസ്‌കലേറ്ററുകൾ, റെയിൽവേ ട്രാക്കുകളുടെ അരികുകൾ എന്നിവിടങ്ങളിലേയ്ക്ക് പോലും ക്യാമറ പാൻ ചെയ്യുന്നുണ്ട്. തിരക്കേറിയ സ്റ്റേഷനുകളിൽ ഉപേക്ഷിക്കപ്പെടുന്ന മാലിന്യങ്ങൾക്ക് പലപ്പോഴും കൈയ്യും കണക്കുമുണ്ടാകാറില്ല. പകൽ സമയമായതിനാൽ വൃത്തിഹീനമായ സ്ഥലങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുകയും ചെയ്യും. എന്നാൽ, വൈറലായ വീഡിയോയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മാലിന്യത്തിന്റെ അംശം പോലും കാണാനാകാത്തത് പലർക്കും വേറിട്ട കാഴ്ചയായി മാറി.

വൈറലായ ഈ പോസ്റ്റ് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് സമൂഹത്തിലെ ആളുകളുടെ പെരുമാറ്റത്തിനും സ്റ്റേഷൻ പരിപാലനത്തിനും വലിയ പ്രശംസയാണ് ലഭിക്കുന്നത്. എന്നാൽ, നിരവധി മലയാളികളും കമന്റുകളുമായി എത്തിയിട്ടുണ്ട്. കേരളത്തിലെ പല സ്ഥലങ്ങളും ഇതുപോലെ തന്നെ ശുചിത്വമുള്ളവയാണെന്നാണ് മലയാളികളുടെ പക്ഷം. ശുചിത്വം പാലിക്കുന്നതിൽ യാത്രക്കാരുടെയും അധികാരികളുടെയും പങ്കിനെ പലരും പ്രശംസിച്ചു. ഇത് രാജ്യമെമ്പാടും അനുകരിക്കേണ്ട ഒരു മാതൃകയാണെന്നാണ് ചിലരുടെ അഭിപ്രായം.