ഹോസ്റ്റല്‍ മുറിയില്‍ ഒരു നുഴഞ്ഞുകയറ്റക്കാരന്‍!
ജീവിതത്തെ മാറ്റിമറിക്കുന്ന ഹോസ്റ്റല്‍ കാലം നിങ്ങള്‍ എങ്ങനെ അനുഭവിച്ചു. മറക്കാനാവാത്ത ഓര്‍മ്മകള്‍ ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ ഇടനാഴി എന്ന് എഴുതാന്‍ മറക്കരുത്.
കോളജിലെ ഒരു എക്‌സാം കാലം. എക്‌സാം ആയി കഴിഞ്ഞാല്‍ നുഴഞ്ഞുകയറ്റക്കാരെ കൊണ്ട് സജീവമാണ് ഹോസ്റ്റല്‍ മുറികള്‍. ഈ നുഴഞ്ഞുകയറ്റക്കാര്‍ വേറെ ആരും അല്ല, ഹോസ്റ്റലില്‍ സ്ഥിരതാമസം അല്ലാത്ത ഡെയിലി സ്‌കോേളഴ്‌സ്!
ഞാനും അതില്‍ ഒരാളായിരുന്നു. അങ്ങനെ ഒരു ദിവസം വളരെ വിദഗ്ധമായി ഹോസ്റ്റലേഴ്‌സിന്റെ കൂടെ ഞാന്‍ റൂമില്‍ കയറി പറ്റി. ഞങ്ങളുടെ ഹോസ്റ്റലില്‍ റൂമില്‍ വന്നുള്ള ചെക്കിങ് കുറവായിരുന്നു. വരാന്തയില്‍ നിന്നോ, മെസില്‍ നിന്നോ കണ്ടാല്‍ തീര്‍ന്നു. എല്ലാവരുടെയും ലക്ഷ്യം കംബൈന്‍ സ്റ്റഡി ആണ്. അഞ്ച് മാസക്കാലം പഠിക്കാത്ത ചാപ്റ്ററുകള്‍ രണ്ട് ആഴ്ച കൊണ്ട് പഠിക്കാം എന്ന ഉദ്ദേശത്തോട് കൂടിയുള്ള ഒരു ഒത്തുചേരല്‍.
അങ്ങനെ തലേ ദിവസം പെണ്‍കുട്ടികളുടെ സഹായത്തോടെ എടുത്തുവെച്ച ഫോട്ടോസ്റ്റാറ്റുകള്‍ ഓരോന്നായി ബെഡില്‍മേല്‍ നിരത്താന്‍ തുടങ്ങി. ഇതൊക്കെ ഏത് സബ്ജക്റ്റുകള്‍ എന്നറിയാന്‍ കുറച്ചു കഷ്ടപ്പെട്ടു. എല്ലാം ഒന്ന് തിട്ടപ്പെടുത്തിയപ്പോള്‍ നേരം കുറച്ചു ഇരുട്ടി. സമയം രാത്രി 11 മണി!
ഒരു ഫോണ്‍ റിങ് എട്ടുപേര്‍ അടങ്ങുന്ന റൂമിനെ നിശ്ശബ്ദതയില്‍ ആഴ്ത്തി. അത് നമ്മുടെ കഥാനായകനാണ്!
'നീ ഗേറ്റിന്റെ അവിടെത്തിയാല്‍ വിളിക്കൂ' എന്ന് പറഞ്ഞ് ഫോണ്‍ കട്ടാക്കി. പെട്ടെന്നു ഗ്രൂപ്പില്‍ ഒരു ഗൂഢാലോചന തുടങ്ങി. അവസാനം വരുന്ന ഇവന് പണി കൊടുക്കാന്‍ തീരുമാനിച്ചു. ആദ്യമായിട്ടാണ് നമ്മുടെ നായകന്‍ ഹോസ്റ്റലില്‍ വരുന്നത്. വാര്‍ഡനെ കുറിച്ചോ, റൂമിനെ കുറിച്ചോ ഒന്നും അറിയില്ല.
പദ്ധതി നടപ്പിലാകാന്‍ ഞങ്ങള്‍ അടുത്ത റൂമിലെ എംബിഎക്കാരന്റെ സഹായം തേടി. ഞങ്ങള്‍ ഒരു തിരക്കഥ തയാറാക്കി. നാടകം ആരംഭിക്കുകയായി.
വീണ്ടും ഫോണ്‍.നമ്മുടെ പയ്യന്‍ ഗേറ്റിന്റെ അവിടെ എത്തിയിട്ടുണ്ട്. അവനെ കൂട്ടികൊണ്ടുവരാന്‍ ഞങ്ങള്‍ കുറച്ചുപേര്‍ പോയി. ആള്‍ കുറച്ചു ടെന്‍ഷനിലാണ്.
'എടാ എത്ര മൊഡ്യൂള്‍ പഠിച്ചു കഴിഞ്ഞു?'
'ഞങ്ങള്‍ എന്താ ഫോട്ടോസ്്റ്റാറ്റ് മെഷീന്‍ ആണോ സ്‌കാന്‍ ചെയ്തു എടുക്കാന്‍, ഒന്ന് പോടാ' എന്ന മട്ടില്‍ ഒരുമിച്ചു റൂമിലേയ്ക്ക് നടന്നു.
സമയം രാത്രി 12 മണി. ഹോസ്റ്റലിന്റെ പുറത്തൊന്നും ആരും ഇല്ലായിരുന്നു. എക്‌സാം ആയത് കൊണ്ടിരിക്കണം.
അങ്ങനെ എല്ലാരും റൂമില്‍ കയറി കതകടച്ചു. പഠിപ്പ് തുടങ്ങി.
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ആരോ ഇടനാഴിയില്‍ നിന്ന് വിളിച്ചു പറയുന്നത് കേട്ടു. വാര്‍ഡന്റെ ചെക്കിങ് ഉണ്ട് റൂമുകളില്‍ എന്ന്. ഞങ്ങള്‍ വെപ്രാളത്തില്‍ എന്ന പോലെ റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി. ഇതൊക്കെ കണ്ട് നമ്മുടെ നായകന്റെ മുഖം ചുവന്ന് തുടുത്തു. എങ്ങും നിശബ്തത. ഞങ്ങളുടെ റൂമിന്റെ വാതിലില്‍ ഉറക്കെ കൊട്ടുവാന്‍ തുടങ്ങി.
ഹോസ്റ്റലേഴ്‌സ് എന്നോടും നായകനോടും പറഞ്ഞു. 'സംഭവം കുറച്ചു പ്രശ്‌നം ആണ്. നിങ്ങള്‍ പെട്ടന്ന് കട്ടിലിന്റെ അടിയില്‍ ഒളിച്ചിരിക്ക്.'
എഴുതി തയാറാക്കിയ നാടകം ആയതിനാല്‍ ഞാന്‍ വേഗം കട്ടിലിന്റെ അടിയില്‍ പോയി. ഇത് കണ്ട നായകന്‍ പിന്നാലെയും. എനിക്ക് ഉള്ളില്‍ ചിരി വരുന്നുണ്ടായിരുന്നു. എന്നാലും മുഖത്ത് ഭാവവ്യതാസം ഇല്ലാതെ നന്നായി അഭിനയിച്ചു.
ഒരാള്‍ റൂമിലേക്ക് കയറി വന്നു. വേറെ ആരും അല്ല. മുമ്പ് പറഞ്ഞു ഏല്‍പിച്ച എംബിഎക്കാരന്‍..
'എന്താടാ റൂം തുറക്കാന്‍ ഇത്ര താമസം. ആരെയാടാ ഇതിന്റെ ഉള്ളില്‍ കയറ്റി ഒളിപ്പിച്ചിരിക്കുന്നെ'- പേടിപ്പിക്കുന്ന രീതിയില്‍ ഒരുപാടു ഡയലോഗുകള്‍. നായകന്‍ അക്ഷരാര്‍ത്ഥത്തില്‍ വിറച്ചു ഇരിക്കുകയാണ്.
അങ്ങനെ വാര്‍ഡന്‍ പോയി. ഞങ്ങള്‍ കട്ടിലിന്റെ അടിയില്‍ നിന്ന് പുറത്തു വന്നു. ഹോസ്റ്റല്ലേഴ്‌സ് എല്ലാരും കൂടെ പറഞ്ഞു. 'നിങ്ങള്‍ രാത്രിയോട് രാത്രി ഇവിടേം വിടണം. ഇല്ലേല്‍ അയാള്‍ പിന്നേം വരും. പിടിച്ചാല്‍ നാളെ കോളേജില്‍നിന്നും സസ്‌പെന്‍ഡ് ചെയ്യും'. നായകന്റെ മുഖം പിന്നേം വിളറി..
പിന്നെ ഹോസ്റ്റലിന്റെ പുറത്തു കടക്കാനുള്ള പരിപാടി ആരംഭിച്ചു. വാര്‍ഡനെ കാണാതെ പുറത്തു കടക്കണം. അങ്ങനെ ഞങ്ങള്‍ ഇരുട്ടുള്ള ഇടനാഴിയില്‍ കൂടി നായകനെയും കൂട്ടി പതുക്കെ നടന്നു. അവന്‍ പിറുപിറുകുന്നുണ്ട്-'ഈ രാത്രി ബസ് കിട്ടോ എന്തോ'
പെട്ടന്ന് ബാക്കില്‍ നിന്ന് ഉച്ചത്തില്‍ ഒരു ശബ്ദം കേട്ടു. 'നില്‍ക്കെടാ അവിടെ'. ഇത് കേട്ടതും നായകന്‍ ഓടി. ഞങ്ങള്‍ പിന്നാലെയും. എന്നിട്ടവനെ പിടിച്ചു നിര്‍ത്തി എല്ലാരും കൂടി കൂട്ടച്ചിരി തുടങ്ങി.!
എല്ലാരും കൂടെ ബാക്കില്‍ നോക്കിയപ്പോ നമ്മുടെ എംബിഎക്കാരന്‍. അപ്പോഴാണ് നമ്മുടെ നായകന് മനസിലായത്. ഇതൊരു പണിയായിരുന്നു എന്ന്.
'ഇടനാഴി'യില്‍ ഇതുവരെ
ഷിബു ഗോപാലകൃഷ്ണന്‍: ഒരു പാതിരാ പ്രണയത്തിന്റെ കഥ
ആന്‍സി ജോണ്‍: ഹോസ്റ്റലിനെ വിറപ്പിച്ച ആ ഭരണി!
രാഹുല്‍ രവീന്ദ്ര: ആ കള്ളന്‍ അവനായിരുന്നു; ഹോസ്റ്റലിന്റെ വീരനായകന്‍!
ഷീബാ വിലാസിനി: പാതിരാത്രിയിലെ കറുത്തരൂപം!
മുഫീദ മുഹമ്മദ് എഴുതുന്നു: കൈവിട്ടുപോയ ഒരു പിറന്നാള്‍ ആഘോഷം!
ഹസ്‌നത് സൈബിന്‍: വിരട്ടി ഡയലോഗുകള്‍ പറയിപ്പിച്ച ചേച്ചിമാര്‍!
അമ്മു സന്തോഷ്: വനിതാ ഹോസ്റ്റലിനകത്ത് ഒരു 'മീശമാധവന്‍'
സബീഹ് അബ്ദുല്‍കരീം: ആത്മഹത്യയില്‍നിന്നാണ് അവനന്ന് തിരിച്ചുനടന്നത്!