Asianet News MalayalamAsianet News Malayalam

കാറ്റിനോടു കൂട്ടുകൂടി കൃഷിചെയ്യാം, വിളനാശം കുറയ്ക്കാം

പല നിരകളിലായി വളരുന്ന ചെടികളും മരങ്ങളും ഒരേയിടത്തു വളർത്തുക. ചെറുതിൽ തുടങ്ങി വലുതിലേക്കെന്നപോലെ ആദ്യം ഉയർത്തി പിന്നെ ക്രമേണ ഉയരം കുറച്ച് ചെറുതിലവസാനിക്കുന്ന ചെറുകുന്നുകൾ പോലെ പല വിളകൾ കൃഷിചെയ്താൽ കാറ്റ് ഒരു മരത്തെയും വീഴ്ത്തില്ല. 

farming in the wind
Author
Thiruvananthapuram, First Published Nov 29, 2020, 11:58 AM IST

കാലവർഷം, പേമാരി എന്നിവയുടെ അകമ്പടിയായാണ് കാറ്റുമെത്തുന്നത്. കേരളത്തിൽ ഇപ്പോൾ പൊതുവെ കാലവർഷക്കാറ്റുകളുടെ മാത്രമല്ല, കൊടുങ്കാറ്റുകളുടെയും ആവൃത്തി കൂടി വരികയാണ്. കാറ്റിന്റെ വേ​ഗം കൂടുമ്പോൾ കർഷകരുടെ മനസ്സിൽ ആധിയും കൂടും. മിക്ക കാർഷികവിളകളും കാറ്റിൽ നിലംപൊത്തും. നേരെ നിന്നാൽ മാത്രം നല്ല വിളവു ലഭിക്കുന്ന ചെടികൾ പലതും ചാഞ്ഞും ചെരിഞ്ഞും മണ്ണോടു ചേർന്ന് നിൽക്കുമ്പോൾ വിളവ് ​ഗണ്യമായി കുറയും.

കാറ്റിനെ പൂർണമായും ഒഴിവാക്കാനാവില്ലെങ്കിലും കാറ്റിനെ പ്രതിരോധിക്കുകയോ അതിനു വഴങ്ങിക്കൊടുക്കുകയോ ചെയ്യുന്ന തരത്തിൽ ജൈവപ്രതിരോധങ്ങൾ സൃഷ്ടിച്ചാൽ കാർഷികനാശം കുറയ്ക്കാനാവുമെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കാലാവസ്ഥാ മാറ്റം കാരണം പ്രാദേശികമായി രൂപപ്പെടുന്ന ചെറു ചുഴലിക്കാറ്റുകളിൽനിന്ന് വിളകളെ രക്ഷപ്പെടുത്തിയെടുക്കാൻ പാടാണ്. 

എന്തൊക്കെ ചെയ്യാം? 

*കോളജു കാമ്പസുകളുടെയും ഓഫീസുകളുടെയും അകത്ത് പച്ചപ്പിന്റെ മതിൽപോലെ വെട്ടിയൊതുക്കിനിർത്തിയ കുറ്റിച്ചെടികൾ കണ്ടിട്ടില്ലേ. അത്തരം ചെടികളുടെ മതിൽക്കെട്ടിനകത്ത്, ചീര, വെണ്ടയ്ക്ക, വഴുതനങ്ങ, മുളക്, തക്കാളി തുടങ്ങിയവ വച്ചുപിടിപ്പിച്ചാൽ, ഏതു കാറ്റിലും ഉലയാതെ വളയാതെ വീഴാതെ ഈ ചെടികൾ നിൽക്കും.

*നാം കൃഷി ചെയ്യുന്ന ചെടിക്ക് പരമാവധി ഒന്നര മീറ്റർ ഉയരവും കുറ്റിച്ചെടികളുടെ വലിപ്പവും മാത്രമേ ഉള്ളൂവെങ്കിൽ അതിനേക്കാൾ അല്പം ഉയരത്തിൽ വളരുന്ന പടലവിസ്താരം കൂടിയ, ഇലപ്പടർപ്പുകൾ കൂടിയ ചെറുമരങ്ങൾ കൊണ്ട് ചുറ്റിലും വേലികെട്ടി കാറ്റിനെ പ്രതിരോധിക്കാം. ശീമക്കൊന്ന, അ​ഗസ്ത്യമുരിങ്ങ, സങ്കരയിനം വേപ്പ്, കറിവേപ്പില എന്നിവയുടെ മതിൽക്കെട്ടിൽ മരച്ചീനി മുതൽ വാഴവരെ കാറ്റിൽ മറിയാതെ മാറാതെ നിർത്താം.  

* പല നിരകളിലായി വളരുന്ന ചെടികളും മരങ്ങളും ഒരേയിടത്തു വളർത്തുക. ചെറുതിൽ തുടങ്ങി വലുതിലേക്കെന്നപോലെ ആദ്യം ഉയർത്തി പിന്നെ ക്രമേണ ഉയരം കുറച്ച് ചെറുതിലവസാനിക്കുന്ന ചെറുകുന്നുകൾ പോലെ പല വിളകൾ കൃഷിചെയ്താൽ കാറ്റ് ഒരു മരത്തെയും വീഴ്ത്തില്ല. കാറുകളുടെ എയ്റോബിക് ഡിസൈൻപോലെ ഒരറ്റത്തുനിന്ന് മറ്റൊരു വശത്തേക്ക് തെന്നിത്തെന്നി നീങ്ങുന്നതുപോലെ അതങ്ങു പോവും. മരങ്ങളും ചെടികളും കേടുപാടുകളില്ലാതെ നിൽക്കുകയും ചെയ്യും. 

ഏകവിളകൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ ഈ സൂത്രവിദ്യകൾ ഫലിക്കില്ല. ഇടവിളയായി പല വിളകൾ കൃഷി ചെയ്യുന്ന സ്ഥലത്തു മാത്രമേ സ്ഥലത്തിന്റെയും ചെടിയുടെയും പ്രത്യേകതകൾ അനുസരിച്ച് ഈ സൂത്രങ്ങൾ ഫലിക്കൂ.

Follow Us:
Download App:
  • android
  • ios