ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.
കാലവര്‍ഷത്തിലെ തോരാമഴ എന്റെ രാവുകള്‍ക്ക് കുളിരും പകലുകള്‍ക്ക് ആഘോഷവുമായിരുന്നു. പെരുമഴയുടെ ഇടവേളകളില്‍ നനഞ്ഞു കുളിച്ചു നില്‍ക്കുന്ന പച്ചിലകളെയും ഇലകളില്‍ നിന്നും വീഴുന്ന മഴത്തുള്ളികളെയും നോക്കി ആസ്വദിച്ച് നില്‍ക്കാറുണ്ട്, അന്നും ഇന്നും. അല്ലെങ്കില്‍ത്തന്നെ മഴയത്ത് എവിടെത്തിരിഞ്ഞു നോക്കിയാലും മനസ്സിനെ ലഹരിപിടിപ്പിക്കുന്ന കാഴ്ചകളല്ലേ കാണുവാനുള്ളൂ ?
ഞങ്ങള്‍ പാലാക്കാര്‍ക്ക് എല്ലാ കാലവര്‍ഷത്തിലും ഉത്സവമേളം കൊണ്ടുവരുന്ന ഒരു ആഘോഷദിനമുണ്ടാവും. കാലവര്‍ഷത്തിലെ തോരാമഴയില്‍ അതിന്റെ പ്രൗഡികാണിക്കാനെന്നോണം വരുന്ന ഒരു വെള്ളപ്പൊക്കം. വിദ്യാലയങ്ങള്‍ക്ക് അവധിയാണ് എന്ന കളക്ടറുടെ ഉത്തരവ് പത്രത്തില്‍ അച്ചടിച്ച് വരും മുന്‍പുതന്നെ കുട്ടികളായ ഞങ്ങളെല്ലാം അവധിയെടുക്കും. പാലായ്ക്കടുത്തുള്ള പ്ലാശനാല്‍ എന്ന എന്റെ ഗ്രാമത്തിലൂടെ ഞങ്ങളുടെ അയല്‍വാസിയായ തൊമ്മച്ചന്‍ ചേട്ടന്റെ ഓറഞ്ച് നിറത്തിലുള്ള റോബിന്‍ ബസുള്‍പ്പടെ ഏതാനും സര്‍വ്വീസുകള്‍ മാത്രമാണന്നുണ്ടായിരുന്നത്. പക്ഷേ അന്ന് ഞങ്ങള്‍ നോക്കിയിരിക്കും, ബസുകള്‍ നിരനിരയായി ഞങ്ങളുടെ നാട്ടിലൂടെ ഓടുന്നത് കാണുവാന്‍. പാലായിലെ പ്രധാന റോഡുകളില്‍ മീനച്ചിലാറ്റില്‍ നിന്നും വെള്ളം കരകവിഞ്ഞ് കയറിത്തുടങ്ങിയെന്നതിന്റെ സൂചനയാണത് . അത്രയുമായാല്‍പ്പിന്നെ കോരിച്ചൊരിയുന്ന ആ മഴയത്തും സംഘംചേര്‍ന്ന് നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന തോടും പുഴയുമൊക്കെ കടന്ന് ഞങ്ങള്‍ പാലാ പട്ടണത്തിലെത്തും. പിന്നെ അയല്‍ ഗ്രാമങ്ങളില്‍ നിന്നും വന്ന ചേട്ടന്മാരോടൊപ്പം ചേര്‍ന്ന് ആകെ ഒരു മേളക്കൊഴുപ്പാണ് .
മുതിര്‍ന്ന ചേട്ടന്മാര്‍ മീനച്ചിലാറ്റില്‍ വള്ളമിറക്കുകയാണ്. വേറെ ചിലര്‍ അത് കണ്ടാസ്വദിയ്ക്കുന്നു. പാലാ നിവാസികളായ കുട്ടികളാകട്ടെ മീനച്ചിലാറ്റില്‍ നിന്നും കരകവിഞ്ഞെത്തിയ വെള്ളത്തിലൂടെ പന്തുമായിറങ്ങിയിട്ടുണ്ട്. ഇതൊക്കെ കണ്ടാസ്വദിച്ചു നിന്ന ഞങ്ങളോട് അച്ചായന്‍ ചേട്ടന്മാര്‍ 'എന്നതാടാ ഉവ്വേ നോക്കി നില്‍ക്കുന്നത് , ഇങ്ങ് ഇറങ്ങി വാടാ ഉവ്വേ' എന്നു പറഞ്ഞതും പിന്നെ ഞങ്ങളൊന്നും ആലോചിച്ചു നിന്നില്ല . കൂട്ടത്തിലൊരാള്‍ സംഘടിപ്പിച്ചു വച്ചിരുന്ന വാഴപ്പിണ്ടിയുമായി റോഡിലെത്തിയ വെള്ളത്തിലേയ്ക്ക് ഞങ്ങളും ചാടി .
പാലാ അച്ചായന്മാരുടെ അഹങ്കാരമായ ജീപ്പ്, റോഡിലെ വെള്ളത്തിലിറക്കിയുള്ള അന്നേദിവസത്തെ പ്രകടനം ഒന്ന് കാണേണ്ടത് തന്നെയാണ് . 'അച്ചായന്‍ പിള്ളേര്‍' ഒരു കൂളിംഗ് ഗ്ലാസുമെടുത്ത് തുറന്ന ജീപ്പുമായി നഗരം ചുറ്റുന്നുണ്ട്. പൂര്‍വ്വികര്‍ മണ്ണിനോടും മലകളോടും പടവെട്ടി നേടിയതല്ലേ പാലാക്കാര്‍ക്കുള്ളതെല്ലാം. അവരുടെ കൊച്ചു മക്കള്‍ക്ക് ഈ സാഹസങ്ങളൊക്കെ വെറും ഒരു വിനോദം മാത്രം.
മീനച്ചിലാറിന്റെ തീരത്ത് കുറേ ചേട്ടന്മാര്‍ മത്സരാവേശത്തിലാണ്. മലയോര പ്രദേശങ്ങളായ അടുക്കം, അടിവാരം എന്നിവിടങ്ങളില്‍ നിന്നൊക്കെ ഒഴുകി വരുന്ന കോഴിയും തേങ്ങയും ചട്ടീം കലവുമൊക്കെ അവര്‍ ആവേശത്തോടെ പിടിച്ചെടുക്കുകയാണ്. ഇപ്പോള്‍ വെള്ളപ്പൊക്കത്തിന്റെ മേളത്തിന് ഒരു മത്സരാവേശം കൂടിയായി .
എല്ലാ 'അച്ചായത്തരങ്ങള്‍ക്കും' ഞങ്ങളും ഒപ്പമുണ്ടായിരുന്നു. സന്ധ്യ മയങ്ങിയപ്പോള്‍ വീട്ടിലേയ്ക്ക് തിരിച്ചു. അമ്മച്ചിയുടെ പ്രാര്‍ത്ഥന ദൂരെ നിന്നേ കേള്‍ക്കാമായിരുന്നു. പ്രതീക്ഷിച്ചതു പോലെ അപ്പച്ചന്‍ നല്ല കാപ്പി വടിയുമായി വരാന്തയില്‍ നില്‍പ്പുണ്ട്. ആ കാപ്പി വടിയും കൊണ്ട് തരേണ്ടത് തന്നു കഴിഞ്ഞപ്പോള്‍ അപ്പച്ചന്റെ തോളില്‍ കിടന്നിരുന്ന തോര്‍ത്ത് എന്റെ നേരേ നീട്ടിക്കൊണ്ട് 'തല തോര്‍ത്തിയിട്ട് കേറിപ്പോടാ' എന്ന ഒരു കല്പനയും . ശിക്ഷാ നടപടികളുടെ ഭാഗമായി അന്ന് അത്താഴം കിട്ടിയില്ലെങ്കിലും , അമ്മച്ചി ആരുമറിയാതെ അടുക്കളയില്‍ കയറി ' കട്ടന്‍ കാപ്പി അനത്തി' തന്നതും കുടിച്ച് സുഖമായി പുതപ്പിനടിയില്‍ കയറി .
പക്ഷേ ആ ദിവസത്തെ തോരാമഴയ്ക്കും വെള്ളപ്പൊക്കത്തിനും ആഘോഷത്തിന്റെ ഭാവത്തിനുമപ്പുറം ഒരു മറുപുറവുമുണ്ടായിരുന്നു . നേരം പുലര്‍ന്ന് ദിനപ്പത്രമെടുത്ത് തലക്കെട്ട് വായിച്ചപ്പോളാണ് ആ മഴയുടെ മറ്റൊരു ഭാവത്തെ ഞാന്‍ തിരിച്ചറിഞ്ഞത്.
'അടുക്കത്ത് ഉരുള്‍പൊട്ടല്‍, രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ആറ് മരണം , മൂന്ന് വീടുകള്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി'- പത്രവാര്‍ത്ത .
തലേദിവസം മീനച്ചിലാറ്റിലൂടെ ഒഴുകിവന്ന വസ്തുവകകള്‍ ഒരു മത്സരമെന്നോണം ആവേശത്തോടെ പിടിച്ചെടുക്കുമ്പോള്‍ ഞങ്ങള്‍ അറിഞ്ഞിരുന്നില്ല , അത് മലയോര മേഖലയിലെ സാധാരണക്കാരുടെ സ്വപ്നങ്ങളായിരുന്നെന്ന്, ജീവിതമായിരുന്നെന്ന്! ആ മഴ ഞങ്ങള്‍ക്ക് ആഘോഷവും അവര്‍ക്ക് അവരുടെ സ്വപ്നങ്ങളുടെ മേലേയുള്ള ഒരു കുത്തൊഴുക്കുമായിരുന്നു.
കണ്ണുനീര്‍ത്തുള്ളിപോലെ പെയ്യുന്ന ഈ മഴയും നമ്മുടെ ജീവിതവും ഒന്നുതന്നെയല്ലേ? ചിലപ്പോഴൊക്കെ സന്തോഷത്തിന്റെ ആനന്ദകണ്ണുനീര്‍ത്തുള്ളികള്‍ , മറ്റു ചിലപ്പോളാകട്ടെ ദു:ഖത്തിന്റെ ഉപ്പുരസമുള്ള കണ്ണുനീര്‍ത്തുള്ളികള്‍!
ഇനിയും തോരാത്ത മഴകള്‍
സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!
ധന്യ മോഹന്‍: പെരുമഴയത്തൊരു കല്യാണം!
ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍
ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കുഞ്ഞുണ്ടായ കഥ...
നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു വീട്
കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു; കടല്‍ ഞങ്ങളെയും!
ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല
സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!
കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?
ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം ആയിരം അടി മുകളില്‍!
സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം
ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ
ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!
ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു
ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!
രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!
നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍
ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം
ഗീതാ സൂര്യന്‍: മഴയില്‍ നടക്കുമ്പോള്‍ ഞാനുമിപ്പോള്‍ കരയും
റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്
ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!
മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!
ഫാത്തിമ വഹീദ അഞ്ചിലത്ത് : ആ കടലാസ് തോണികള്‍ വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു
ഉമൈമ ഉമ്മര്‍: ഉരുള്‍പ്പൊട്ടിയ മണ്ണിലൊരുവള്‍ മഴ അറിയുന്നു!
ശംഷാദ് എം ടി കെ: മഴ എന്നാല്‍ ഉമ്മ തന്നെ!
സാനിയോ: മഴപ്പേടികള്‍ക്ക് ഒരാമുഖം
നിജു ആന്‍ ഫിലിപ്പ് : മീന്‍രുചിയുള്ള മഴക്കാലങ്ങള്‍
മാഹിറ മജീദ്: മഴയെന്ന് കേള്‍ക്കുമ്പോള്‍ ഉള്ളില്‍ അവള്‍ മാത്രമേയുള്ളൂ, ആ കുടയും...
ശംസീര്‍ ചാത്തോത്ത്: ക്രിക്കറ്റ് മുടക്കുന്ന ദുഷ്ടന്‍ മഴ!
അനാമിക സജീവ് : വീട്ടിലെത്തുമ്പോള്‍ ഒരു വടി കാത്തുനില്‍പ്പുണ്ടായിരുന്നു!
രാരിമ എസ്: അന്നേരം എല്ലാ കണ്ണീരും പെയ്തുതോര്‍ന്നു
ജയ ശ്രീരാഗം: മഴയിലൂടെ നടന്നുമറയുന്നു, അച്ഛന്‍!
രേഷ്മ മകേഷ് : പിഞ്ഞിപ്പോയൊരു ഒരു മഴയുറക്കം!
ശിശിര : പെരുമഴയത്ത്, വിജനമായ വഴിയില്‍ ഒരു പെണ്‍കുട്ടി
പ്രശാന്ത് നായര്‍ തിക്കോടി: ഭൂമിയില്‍ ഏറ്റവും മനോഹരമായ പുലരിയുടെ തലേന്ന്
മന്‍സൂര്‍ പെരിന്തല്‍മണ്ണ: മഴയുടെ മലപ്പുറം താളം!
റിജാം റാവുത്തര്‍: മറ്റൊന്നും പോലെയല്ല ഈ മഴമേളം!
ഷഫീന ഷെഫി: മഴ മണക്കുന്ന വീട്!
തസ്ലീം കൂടരഞ്ഞി: മഴ നനയാന്‍ കൊതിച്ച് കുട തുറക്കാത്തൊരു കുട്ടി
ജോബിന്‍ ജോസഫ് കുളപ്പുരക്കല്‍: ആ മഴ ഞങ്ങളെയും കൊണ്ടുപോയേനെ...
രണ്‍ജിത്ത് മോഹന്‍: മരണമെത്തുന്ന കര്‍ക്കടകപ്പകലുകള്‍!
ശ്രുതി രാജന്‍: ആ പുകച്ചുരുളുകള്‍ പ്രണയത്തിന്‍േറതു കൂടിയായിരുന്നു!