അന്നേരം എല്ലാ കണ്ണീരും പെയ്തുതോര്‍ന്നു,
- ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
- രാരിമ എസ് എഴുതുന്നു
ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.
പൈലറ്റ് വാഹനം പോലെ ആദ്യം ഒരു ഈറന്‍കാറ്റ് തഴുകി കടന്നുപോയി.
ഇരച്ചു പെയ്യാന്‍ തുടങ്ങും മുമ്പ് മഴ എന്തോ പറയുന്നുണ്ട്. വിവര്‍ത്തനം വേണ്ടാത്ത ഭാഷയില്‍.
ആദ്യതുള്ളി മണ്ണില്‍ ചിതറി വീണു. കാറ്റില്‍ മഴക്കണങ്ങളുടെ മണം പടര്‍ന്നു.എന്റെ ജീവിതത്തിലെ ഒരു പാട് അനുഭവങ്ങള്‍ക്ക് പശ്ചാത്തലം പകര്‍ന്നത് പിണങ്ങി പിരിയാത്ത മഴയുടെ സംഗീതമായിരുന്നു. ഇടവപ്പാതിയുടെ തൂവാനമേറ്റു നനഞ്ഞിരുന്ന ബാല്യം. മഴക്കാറു കാണുമ്പോള്‍ പീലിവിടര്‍ത്തിയാടിയ കൗമാരം. കന്നിമഴ ഉയിര്‍പ്പ് നല്‍കുന്ന മണ്ണിന്റെ മണം, ലഹരി പിടിപ്പിച്ച യൗവനം. ചിലപ്പോഴത് എന്റെ അസ്തമിച്ച ആകാശത്ത് നിറമായെത്തി. മറ്റ് ചിലപ്പോള്‍ തെളിഞ്ഞ മണ്ണില്‍ ചെളി പടര്‍ത്തി. പിന്നെയവിടെ സ്വപ്നങ്ങളുടെ കൂണുകള്‍ മുളച്ചു. അങ്ങനെ മഴ മറക്കാനാകാത്ത ഇന്നലെകളെ ഒഴുക്കിക്കൊണ്ടുവരുന്ന കൊച്ചുകാലപ്രവാഹം കൂടിയാണെനിക്ക്.
മൂടിക്കെട്ടി നില്‍ക്കുന്ന ഒരു പകല്‍. വെയിലിനു ശൗര്യം കൂടുതലാണെന്നുതോന്നുന്നു.
എന്തൊരു ചൂടായിത്.
ദേ മനസ്സിന്റെ കിളിവാതിലിലൂടെ കുളിരു കിനിയുന്ന ഒരു കാറ്റ് അങ്ങ് ചോദിക്കാതെ കേറി വരുവാ. പാട്ടിന്റെ രൂപത്തില്‍, അഭി നാ ജാവോ ചോദ്കര്‍...
പ്രണയാര്‍ദ്ര ജീവിതത്തിന്റെ നിലാപ്പാടങ്ങളെ ഓര്‍മ്മയാക്കിയ വരികള്‍. ഒരു ഏഴ് വയസ്സുകാരന്‍ അവന്റെ അച്ഛന്റെ കാതിനു ചുറ്റും കൈകള്‍ പൊത്തി മറയുണ്ടാക്കി അതിനുള്ളിലൂടെ പാടുകയാണ്. മറ്റുള്ളവരെ ശല്യം ചെയ്യാതിരിക്കാന്‍ അവന്റെ അച്ഛന്‍ കണ്ടെത്തിയ പോംവഴിയാണത്.സമീപത്ത് അമ്മ ഏകാഗ്രമായ വായനയിലും.
അലര്‍ജിയുടെ അസ്‌കിതയ്ക്ക് ഞാന്‍ കണ്‍സള്‍ട്ട് ചെയ്യുന്ന പള്‍മോനജിസ്റ്റിന്റെ അടുത്ത് തിരക്കോട് തിരക്ക്. സാധാരണ കാത്തിരിപ്പിന്റെ മുഷിപ്പ് മാറ്റാന്‍ ഞാന്‍ ഫോണിലോ മറ്റോ എന്തെങ്കിലും വായിച്ചിരിക്കും ഇല്ലെങ്കില്‍ മറ്റുള്ളവരുടെ സഹിഷ്ണുതയും അക്ഷമയും കണ്ടിരിയ്ക്കും. ഗാഢമായ വായനയിലേര്‍പ്പെട്ട ആ മുപ്പതുകാരിയുടെ തൊട്ടടുത്ത കസേരയിലിരിക്കുമ്പോള്‍ എന്റെ ശ്രദ്ധ കുഞ്ഞുപാട്ടുകാരനിലായിരുന്നു.
ഇടയ്ക്ക് അവന്റെ ശബ്ദം ഉയരുന്നുവെന്ന് കാണുമ്പോള്‍ യുവതിയുടെ മുന്നറിയിപ്പ് അവന്റെ തോളില്‍ ചെറിയ തോണ്ടലുകളായെത്തുന്നുമുണ്ട്. മനോഹരമായ ഗാനം അവനാകും വിധം നന്നായി പാടിയിട്ടും അതിനു തടയിടുവാന്‍ നോക്കുന്ന അവന്റെ അമ്മയോട് എനിക്ക് പരിഭവം തോന്നാതിരിയ്ക്കുമോ? ഇവര്‍ക്കെന്താ നാളെ പരീക്ഷയാണോ എന്ന മട്ടില്‍ ഞാനവരുടെ മടിയിലെ ബുക്കിലേക്ക് കണ്ണയച്ചു
'ഓം നന്ദിനമഃ ഓം വിഘ്‌നനാശിനമഃ ഓം തേജോവതൈ്യ നമഃ..... '
അവള്‍ തല ഉയര്‍ത്തി. ഞങ്ങളുടെ കണ്ണുകള്‍ ഇടഞ്ഞപ്പോള്‍ നുണക്കുഴിപ്പുഞ്ചിരിയോടെ അവള്‍ പറഞ്ഞു 'ലളിതാസഹസ്രനാമമാ'
കണ്ടു പിടിക്കപ്പെട്ട ചമ്മലൊളിപ്പിയ്ക്കാന്‍ മോന്‍ നന്നായി പാടുന്നുണ്ട് ' എന്നായി ഞാന്‍.
നീണ്ട പീലികളുള്ള കണ്ണുകള്‍. ത്രെഡ് ചെയ്യാത്ത പുരികങ്ങള്‍ക്ക് നടുവില്‍ കടുകു വലിപ്പത്തില്‍ ഒരു പൊട്ട്. ഇടതൂര്‍ന്ന തലമുടി അലക്ഷ്യമായി പിന്നികെട്ടിയ ഇരുനിറക്കാരി. എത്ര ഭംഗിയാണിവള്‍ക്ക് എന്ന് അത്ഭുതവും ലേശം അസൂയയും ചേര്‍ത്ത് ചിന്തിച്ചപ്പോള്‍ വിദ്യയെന്ന സുന്ദരി പറഞ്ഞു.
'അവന്റച്ഛന്‍ ഗായകനാ. റഫിയെയാ പാടാറ്. മില്ലിലെ പണി കഴിഞ്ഞ് ഗാനമേളകളില്‍ പാടുമ്പോ കൂടെ ഞങ്ങളും പോവും. അവനെല്ലാം കേട്ടു പഠിച്ചതാ.'
ഞങ്ങള്‍ക്കിടയിലെ ഐസ് ഉരുകിയപ്പോള്‍ വിദ്യ ഒരു കഥ പറഞ്ഞു തന്നു. അവള്‍ ആന്ധ്രായിലെ ഗഡ് വാള്‍ എന്ന സ്ഥലത്തേക്ക് നാട്ടില്‍ നിന്നും ചേക്കേറിയ കുടുംബത്തിലെ മൂത്തമകള്‍. വീട്ടുകാരെ ധിക്കരിച്ചുള്ള പ്രേമവിവാഹം.
വിദ്യയുടെ ഭര്‍ത്താവ് നാരായണ്‍ ആന്ധ്രാക്കാരനാണ്. മോന്‍ ജനിച്ചു. പിന്നെ കരുതി വെച്ച മോഹങ്ങളെല്ലാം തകര്‍ത്തെറിയുന്ന ഒരു കാറ്റുവരവ്. അവിനാശിന് രണ്ടു വയസ്സായപ്പോള്‍ ശ്വാസംമുട്ടല്‍ തുടങ്ങി. പേറ്റന്റ് ഡക്ടസ് ആര്‍ട്ടീരിയോസിസ് (പി.ഡി.എ) എന്ന അവസ്ഥയ്ക്ക് സര്‍ജറിയെ മാര്‍ഗ്ഗമുള്ളൂ എന്നറിഞ്ഞപ്പോള്‍ താങ്ങാനാവില്ലെങ്കിലും അവിടെ ഒരു ആസ്പത്രിയില്‍ ചികിത്സ തുടങ്ങി. കുഞ്ഞുങ്ങള്‍ക്ക് ഒരു പനി വന്നാല്‍ ത്തന്നെ സകലരുടെയും ഈഗോയുടെ എല്ലാ തൊലികളും ഊരി വീണിരിക്കും. അങ്ങനെ അകന്നിരുന്ന അച്ഛനമ്മമാരും പിണക്കം മറന്നെത്തി.
സര്‍ജറി കഴിഞ്ഞ് കുറേ ദിവസത്തെ ആശുപത്രി വാസം . പൊട്ടും പൊടിയും ഉള്‍പ്പടെ സ്വര്‍ണ്ണമെല്ലാം തൂത്ത് പെറുക്കി പണയം വെച്ച് കിട്ടിയ തുകയുമായി ബില്‍ കൗണ്ടറില്‍ ചെന്നപ്പോള്‍ കേവലം പതിനായിരത്തില്‍ താഴെ മാത്രം വരുന്ന ബില്ല്. നാരായണിന്റെ അമ്പരപ്പ് മനസ്സിലാക്കി ബില്ലിങ് സ്റ്റാഫ് പറഞ്ഞു.
'നിങ്ങള്‍ ഇത്ര അടച്ചാ മതി. ബാക്കി ഡേവിസണ്‍ ഡോക്ടര്‍ തന്നു'
ഒന്നും മനസ്സിലാകാതെ മിഴിച്ചു നിന്ന നാരായണിനോട് അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.'കന്നടക്കാരനായ സര്‍ജന്‍ ഡേവിസണ്‍ നിര്‍ധനരെന്ന് പൂര്‍ണ്ണബോധ്യമായവരെ സഹായിക്കുവാന്‍ തന്റെ വേതനത്തിന്റെ ഒരു ഭാഗം മാറ്റി വെച്ചിട്ടുണ്ട്. നന്ദി പറയുവാന്‍ നില്‍ക്കരുത്. പ്രശസ്തി ഇഷ്ടമല്ലാത്തയാളാ ഡോക്ടര്‍ .'
ദൈവം ഒരിക്കലും നേരിട്ട് വന്നു നമ്മേ സഹായിക്കില്ല. നമുക്ക് ആവശ്യമുള്ള സമയങ്ങളില്‍ പല മുഖങ്ങളില്‍ നമ്മുടെ മുന്നിലെത്തും. അത്തരം ഒരു രൂപമായിരിക്കണം ഡോ. ഡേവിസണ്‍. നന്ദി പറയാതെ തരമില്ലെന്നായപ്പോള്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് നാരായണ്‍ ഹോസ്പിറ്റലില്‍ ചെന്നു. പക്ഷെ ഡോക്ടര്‍ എന്തോ പേപ്പര്‍ അവതരിപ്പിക്കുന്നതിനായി ഇംഗ്ലണ്ടില്‍ പോയിക്കഴിഞ്ഞിരുന്നു. അല്ലെങ്കിലും വിദ്യയുടെ ഭാഷയില്‍, ഒരാശുപത്രീന്ന് മറ്റൊന്നിലേക്ക് എയ്‌റോപ്ലെയ്‌നില്‍ പറക്കുന്ന തിരക്കാണല്ലൊ ഡോക്ടര്‍ ഡേവിസണിന്.
ഇപ്പോള്‍ നാട്ടില്‍ അവധിക്കു വന്ന വിദ്യയും നാരായണും പള്‍മനോളജിസ്റ്റിന്റെ അടുത്ത് മകന്റെ റിവ്യൂവിനായി എത്തിയതാണ്. പോയ നാളുകളിലെ വേദന ഗദ്ഗദമായി വിദ്യയുടെ വാക്കുകളെ കുതിര്‍ക്കാന്‍ തുടങ്ങി.
'അവിനാശ്' പെട്ടെന്ന് മോന്റെ പേര് വിളിച്ചതു കേട്ട് അവള്‍ പിടഞ്ഞെണീറ്റു, ഡോക്ടറുടെ ക്യാബിനിലേക്ക് നടന്ന നാരായണിനെയും അവിനാശിനെയും പിന്‍തുടര്‍ന്നു.
കുറച്ചു സമയം കഴിഞ്ഞ് മോനോടെന്തൊ പറഞ്ഞിറങ്ങി വരുന്ന നാരായണ്‍. പിന്നിലായി കവിഞ്ഞൊഴുകുന്ന കണ്ണുകള്‍ തുടച്ച് വിദ്യയും. ഉള്‍ക്കിടിലത്തോടെങ്കിലും ഞാന്‍ സീറ്റില്‍ നിന്നും മെല്ലെ പൊങ്ങിയപ്പോള്‍ അവളെന്റെ അരികിലെത്തി കൈകളില്‍ പതുക്കെ തൊട്ട് മന്ത്രിച്ചു. 'അവനൊന്നൂല്ലാ. എന്റെ കുഞ്ഞ് ഇപ്പോ കംപ്ലീറ്റ്‌ലി ഓക്കെയാണെന്നാ ഡോക്ടര്‍ പറഞ്ഞെ. ഞാനദ്ദേഹത്തിന്റെ പാദം തൊട്ടു വന്ദിച്ചു പോയി. അപ്പോള്‍ പിടിച്ചു നില്‍ക്കാനായില്ല.'
നാരായണിന്റെ ചെവിയില്‍ അവിനാശ് അപ്പോഴും പാടുന്നുണ്ട്
അരുതെന്ന് കരുതിയിട്ടും അവളുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു. അറിയാതെ ഒരു നീര്‍ത്തുള്ളി കവിളില്‍ വീണു ചിതറി. കരച്ചിലിന്റെ ശേഷിപ്പുകള്‍ തുടച്ച് നീക്കി വിദ്യ തുടര്‍ന്നു, 'ഇപ്പോള്‍ ദൈവങ്ങള്‍ക്കൊപ്പമാ... അല്ല ദൈവങ്ങള്‍ തന്നെയാ എനിയ്ക്കീ ഡോക്ടര്‍മാര്‍'
'മഴ ചാറുന്നു ഇറങ്ങാം' അവളെ ശാന്തയാക്കാനെന്നോണം തോളില്‍ തട്ടി വിളിച്ച നാരായണിന്റെ ചെവിയില്‍ അവിനാശ് അപ്പോഴും പാടുന്നുണ്ട് , കേള്‍ക്കുമ്പോള്‍ ജനാലയ്ക്കരികിലൊരു കുഞ്ഞുപൂവിരിഞ്ഞ പോലൊരു സുഖം.
'ഓ ദുനിയാ കേ രഖ്‌വാലേ...'
നേരത്തെയുള്ളതെല്ലാം മായ്ച്ചു കളയുന്ന ഒരു സന്തോഷമഴ അവരുടെ ജീവിതത്തെ പുതിയ അര്‍ത്ഥങ്ങളിലേക്ക് ചേര്‍ത്തുവെയ്ക്കും.
പുറത്ത് മഴ കനം വെച്ചു. മഴ വെറും തുള്ളികളല്ല! മാനത്തിന് മണ്ണിനോടുള്ള ഇഷ്ടം അലിഞ്ഞിറങ്ങുന്നതാണത്. അവര്‍ക്കിടയില്‍ ദൂത് നില്‍കുന്ന മേഘങ്ങളുടെ കണ്ണുനീര്‍ നമുക്ക് തണുപ്പും കനിവും ആണല്ലോ. വരണ്ടുണങ്ങിയ സ്വപ്നങ്ങള്‍ വീണ്ടും തളിര്‍ക്കുവാനുള്ള തണുപ്പ്!
കണ്‍സള്‍ട്ടിങ്ങ് റൂമിന് മുന്നിലെ ഡിജിറ്റല്‍ ഡിസ്‌പ്ലേയില്‍ എന്റെ ടോക്കണ്‍ നമ്പറിന് തൊട്ടു മുമ്പത്തേത് തെളിഞ്ഞു. ചൂടിനെ വകഞ്ഞു മാറ്റി ഉള്ളില്‍ കുളിര് എത്തി നോക്കിത്തുടങ്ങിയിരുന്നു.
ഇനിയും തോരാത്ത മഴകള്‍
സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!
ധന്യ മോഹന്‍: പെരുമഴയത്തൊരു കല്യാണം!
ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍
ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കുഞ്ഞുണ്ടായ കഥ...
നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു വീട്
കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു; കടല്‍ ഞങ്ങളെയും!
ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല
സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!
കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?
ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം ആയിരം അടി മുകളില്‍!
സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം
ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ
ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!
ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു
ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!
രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!
നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍
ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം
ഗീതാ സൂര്യന്‍: മഴയില്‍ നടക്കുമ്പോള്‍ ഞാനുമിപ്പോള്‍ കരയും
റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്
ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!
മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!
ഫാത്തിമ വഹീദ അഞ്ചിലത്ത് : ആ കടലാസ് തോണികള്‍ വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു
ഉമൈമ ഉമ്മര്‍: ഉരുള്‍പ്പൊട്ടിയ മണ്ണിലൊരുവള്‍ മഴ അറിയുന്നു!
ശംഷാദ് എം ടി കെ: മഴ എന്നാല്‍ ഉമ്മ തന്നെ!
സാനിയോ: മഴപ്പേടികള്‍ക്ക് ഒരാമുഖം
നിജു ആന്‍ ഫിലിപ്പ് : മീന്‍രുചിയുള്ള മഴക്കാലങ്ങള്‍
മാഹിറ മജീദ്: മഴയെന്ന് കേള്‍ക്കുമ്പോള്‍ ഉള്ളില്‍ അവള്‍ മാത്രമേയുള്ളൂ, ആ കുടയും...
ശംസീര്‍ ചാത്തോത്ത്: ക്രിക്കറ്റ് മുടക്കുന്ന ദുഷ്ടന്‍ മഴ!
അനാമിക സജീവ് : വീട്ടിലെത്തുമ്പോള്‍ ഒരു വടി കാത്തുനില്‍പ്പുണ്ടായിരുന്നു!