5 രൂപ വീതം നൽകിയാൽ ഭക്തര്‍ക്ക് ഈ സൌകര്യം പ്രയോജനപ്പെടുത്താനാകും. തിരക്ക് ഒഴിവാക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചതായും ദേവസ്വം വകുപ്പ്

പഴനി: പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിലെ മൊബൈൽ ഫോൺ നിരോധനം ഇന്ന് നിലവില്‍ വരും. ക്ഷേത്രത്തിനുള്ളിലേത് എന്ന പേരില്‍ മൊബൈൽ ഫോണ്‍ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് പുതിയ നടപടി. ക്ഷേത്ര പരിസരത്ത് മൂന്നിടങ്ങളിലായി ഫോൺ സൂക്ഷിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. 5 രൂപ വീതം നൽകിയാൽ ഭക്തര്‍ക്ക് ഈ സൌകര്യം പ്രയോജനപ്പെടുത്താനാകും. തിരക്ക് ഒഴിവാക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചതായും ദേവസ്വം വകുപ്പ് അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

മേല്‍ക്കൂരയുള്ള ഇടത്താവളങ്ങളുടെ നിര്‍മ്മാണവും ഇവിടെ പുരോഗമിക്കുകയാണ്. നേരത്തെ തല മുണ്ഡനം ചെയ്യുന്നതിന് ഭക്തരില്‍ നിന്ന് പണം ഈടാക്കിയ രണ്ട് പേരെ സസ്പെന്‍ഡ് ചെയ്തതിനെതിരെ ക്ഷേത്ര ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു. സര്‍ക്കാരില്‍ നിന്ന് ഇന്‍സെന്റീവ് ലഭിച്ചിരുന്ന രണ്ട് പേരാണ് ഭക്തരില്‍ നിന്ന് പണം വാങ്ങിയത്. ഇവരെ തിരികെ എടുക്കണമെന്നും ക്ഷേത്ര അധികാരികള്‍ ഇവരോട് അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. രണ്ട് ദിവസമാണ് പ്രതിഷേധം നടന്നത്. ജൂലൈ മാസത്തില്‍ കർണാടകയിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്ക് ഏര്‍‌പ്പെടുത്തിയിരുന്നു.

കർണാടക സർക്കാരാണ് സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ മൊബൈൽ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തിയത്. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതായി സംസ്ഥാന സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രങ്ങളിലെ മൊബൈൽ ഫോൺ ഉപയോഗം മറ്റ് ഭക്തരെയും ജീവനക്കാരെയും ശല്യപ്പെടുത്തുന്നുവെന്നതാണ് കാരണമായി പറയുന്നത്.

എല്ലാ ഭക്തരും ജീവനക്കാരും ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യണമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നേരത്തെ തന്നെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതേ മാതൃകയിലാണ് കർണാടക സർക്കാരും പുതിയ തീരുമാനമെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം