ക്യാമറയില്ലെന്ന് കരുതി ലോക്ക് ഡൗണില്‍ ചീറിപ്പാഞ്ഞോ? എങ്കില്‍ പണി വരുന്നുണ്ട്!
ആരും നിരീക്ഷിക്കുന്നില്ലെന്ന് കരുതി ലോക്ക് ഡൗണ്‍ കാലത്ത് ആളൊഴിഞ്ഞ റോഡിലൂടെ ചീറിപ്പാഞ്ഞവര്ക്ക് മുട്ടന്‍ പണി വരുന്നു
തിരുവനന്തപുരം: ആരും നിരീക്ഷിക്കുന്നില്ലെന്ന് കരുതി ലോക്ക് ഡൗണ്‍ കാലത്ത് ആളൊഴിഞ്ഞ റോഡിലൂടെ ചീറിപ്പാഞ്ഞവര്ക്ക് മുട്ടന്‍ പണി വരുന്നു. നിരീക്ഷണ സംവിധാനങ്ങളൊന്നും പ്രവര്‍ത്തിക്കില്ലെന്നു കരുതി 100 കിലോ മീറ്ററിനു മുകളിൽ സ്പീഡിൽ ചീറിപ്പാഞ്ഞ ഒരു ലക്ഷത്തിലധികം വാഹനങ്ങള്‍ക്ക് എതിരായാണ് നടപടി വരുന്നത്.
പൊലീസും മോട്ടോർ വാഹനവകുപ്പും വിവിധയിടങ്ങളിൽ സ്ഥാപിച്ച കാമറക്കണ്ണുകളിൽ കുടുങ്ങിയ വാഹനങ്ങള്‍ക്ക് എതിരെയുള്ള നിയമനടപടികൾക്ക് തുടക്കമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 24 മുതല്‍ മേയ് 10വരെയുള്ള കാലയളവില്‍ കാസര്‍കോട് മുതല്‍ കൊച്ചി വരെ റോഡുകളില്‍ ചീറിപ്പാഞ്ഞ 54,000 ത്തോളം വാഹനങ്ങളാണ് കാമറക്കണ്ണുകളിൽ കുടുങ്ങിയത്. എന്നാല്‍ ഇതില്‍ പലരും അവശ്യസർവീസ്, സന്നദ്ധപ്രവർത്തക വിഭാഗങ്ങളിൽപെട്ടവരാണെന്നാണ് വിവരം.
തിരുവനന്തപുരം മുതൽ കൊച്ചി വരെ ദേശീയപാതകളിലൂടെ അമിതവേഗത്തിൽ ചീറിപ്പാഞ്ഞ അരലക്ഷത്തിലധികം വാഹനങ്ങൾ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചി ഉൾപ്പെടുന്ന ഉത്തര മേഖലയിലൂടെയാണ് വാഹനങ്ങൾ കൂടുതൽ ചീറിപ്പാഞ്ഞതെന്നാണ് കണക്കുകൾ. തിരുവനന്തപുരം ഉള്‍പ്പെടുന്ന ദക്ഷിണമേഖലയില്‍ പൊലീസ് സഹായത്തോടെയാണ് കാമറ നിരീക്ഷണം ഏര്‍പ്പെടുത്തിയത്.
കോവിഡ് ചെക്കിങ് പോയൻറുകൾക്ക് സമീപത്തെ കാമറകളിലും പലരും കുടുങ്ങിയിട്ടുണ്ട്. കേന്ദ്ര മാനദണ്ഡപ്രകാരമുള്ള വേഗനിയന്ത്രണമാണ് നിരീക്ഷണ കാമറയില്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. അമിതവേഗത്തിന് നോട്ടീസ് ലഭിക്കുന്നവർ പിഴയായി കുറഞ്ഞത് 1500 രൂപ അടക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.