നാലരക്കോടിയോളം വില വരുന്ന വാഹനത്തിന് ഇഷ്‍ട നമ്പര്‍ സ്വന്തമാക്കാന്‍ സൂപ്പ‍ര്‍താരം പൊടിച്ചത് 17 ലക്ഷം രൂപ

കാല്‍ നൂറ്റാണ്ടിന് ശേഷം ഇറ്റാലിയൻ (Italian) സൂപ്പർ കാർ നിർമാതാക്കളായ ലംബോര്‍ഗിനിയുടെ (Lamborghini) നിരയില്‍ പിറവിയെടുത്ത രണ്ടാം എസ്‌യുവിയാണ് ഉറൂസ് (Urus). 2021 ഓഗസ്റ്റ് 16നായിരുന്നു ഉറൂസിന്റെ ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷൻ ( Lamborghini Urus Graphite Capsule Edition) ഇന്ത്യയിൽ അവതരിപ്പിച്ചത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആര്‍ (Jr NTR) ആയിരുന്നു ഇന്ത്യയിലെത്തിയ ലംബോര്‍ഗിനിയുടെ ഉറുസ് ഗ്രാഫൈറ്റ് ക്യാപ്‌സൂളിന്റെ ( Lamborghini Urus Graphite Capsule Edition) ആദ്യ ഉടമസ്ഥന്‍. ഇപ്പോഴിതാ താരം വാഹനത്തിന് ഇഷ്‍ടനമ്പറിനായി ചെലവഴിച്ച തുകയാണ് വാഹനലോകത്തെയും സിനിമാ ലോകത്തെയും ചര്‍ച്ചാവിഷയം. 

തന്റെ സ്വപ്‌ന വാഹനത്തിന് ഇഷ്‍ടനമ്പര്‍ നല്‍കാനായി താരം വീണ്ടും ലക്ഷങ്ങള്‍ പൊടിച്ചിരിക്കുകയാണ്. 9999 എന്ന നമ്പര്‍ ലേലത്തില്‍ പിടിക്കുന്നതിനായി 17 ലക്ഷം രൂപയാണ് ജൂനിയര്‍ എന്‍ടിആര്‍ ചെലവാക്കിയതെന്ന് തെലങ്കാന ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. TS 09 FS 9999 എന്ന നമ്പറാണ് താരം തന്റെ പുതിയ ലംബോര്‍ഗിനി ഉറുസ് എസ്.യു.വിക്ക് നല്‍കിയിരിക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആറിന്റെ മറ്റൊരു വാഹനമായ ബി.എം.ഡബ്ല്യു സെവന്‍ സീരിസിനും 9999 നമ്പറാണ് അദ്ദേഹം നല്‍കിയിരുന്നത്. ഗ്രാഫൈറ്റ് കാപ്സ്യൂൾ പതിപ്പിന് സാധാരണ മോഡലിനേക്കാൾ വിലകൂടുതലാണ്. സ്റ്റാൻഡേർഡ് ലംബോർഗിനി ഉറൂസിന് 3.15 കോടി രൂപയാണ് വില. വിവിധ ഓപ്ഷനുകൾക്കനുസരിച്ച് ഗ്രാഫൈറ്റ് കാപ്സ്യൂൾ പതിപ്പിന് ഒന്നുമുതൽ ഒന്നര കോടിവരെ അധിക വില നൽകണം. അതേസമയം താരം നല്‍കിയ 17 ലക്ഷം ഉള്‍പ്പെടെ തെലങ്കാന ഖൈര്‍താബാദിലെ ട്രാൻസ്‌പോർട്ട് അതോറിറ്റി ബുധനാഴ്‍ച മാത്രം ഫാൻസി നമ്പറുകളുടെ ലേലത്തിൽ ആകെ 45 ലക്ഷം രൂപയോളം സമ്പാദിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

നീറോ നോക്റ്റിസ്, ഗ്രിജിയോ കെറെസ്, ഗ്രിജിയോ നിംബസ്, ബിയാൻകോ മോണോസെറസ് എന്നിങ്ങനെ പേരുകളുള്ള മാറ്റ് നിറങ്ങളും നിരവധി കസ്റ്റമൈസേഷൻ സാദ്ധ്യതകളുമുള്ള സ്പെഷ്യൽ ഉറുസാണ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷൻ. നീറോ നോക്റ്റിസ് (മാറ്റ് ബ്ലാക്ക്) നിറത്തിലുള്ള ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷനാണ് ജൂനിയർ എൻടിആർ സ്വന്തമാക്കിയത്. ഹൈദരാബാദിലെ ലംബോർഗിനി ഡീലർഷിപ്പാണ് വാഹനം വിതരണം ചെയ്തത്. വാഹനത്തോടൊപ്പമുള്ള ചിത്രം താരം നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എസ്എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ രൗദ്രം രണം രുധിരത്തിലാണ് (ആർആർആർ) ജൂനിയർ എൻടിആർ ഇപ്പോൾ അഭിനയിക്കുന്നത്.

ഡോറിന്റെ താഴ്ഭാഗം, മുൻപിലെ സ്പ്ലിറ്റർ, റിയർ സ്പോയ്ലർ എന്നിവിടങ്ങളിൽ ഉപഭോക്താവിന്റെ ഇഷ്ടാനുസരണമുള്ള നിറത്തിൽ ഗ്ലോസി ഡീറ്റൈലിംഗും ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷന്റെ പ്രത്യേകതകളാണ്. ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള റിയർ സ്പോയ്ലർ, 23-ഇഞ്ച് ടൈഗെറ്റ് അലോയ് വീലുകളുമാണ് ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷന്റെ മറ്റു ആകർഷണങ്ങൾ.

സ്പെഷ്യൽ എഡിഷൻ ഉറൂസിന് പ്രത്യേക മാറ്റ് ഫിനിഷും ഓറഞ്ച് കളർ കോമ്പിനേഷനും ലഭിക്കും. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന ലാംബൊ മോഡലാണ് ഉറൂസ്. ഗ്രാഫൈറ്റ് കാപ്സ്യൂൾ പതിപ്പിന് സാധാരണ മോഡലിനേക്കാൾ വിലകൂടുതലാണ്. സ്റ്റാൻഡേർഡ് ലംബോർഗിനി ഉറൂസിന് 3.15 കോടി രൂപയാണ് വില. വിവിധ ഓപ്ഷനുകൾക്കനുസരിച്ച് ഗ്രാഫൈറ്റ് കാപ്സ്യൂൾ പതിപ്പിന് ഒന്നുമുതൽ ഒന്നര കോടിവരെ അധിക വില നൽകണം.

സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഉറൂസ് ഗ്രാഫൈറ്റ് കാപ്സ്യൂൾ പതിപ്പിന് നിരവധി വിഷ്വൽ അപ്‌ഗ്രേഡുകൾ ലഭിക്കും. ബമ്പറിലെ ഗ്ലോസ് ബ്ലാക്ക് ഫിനിഷ്, ബോഡി സ്കർട്ടുകൾ, ഒആർവിഎം, വീൽ ക്ലാഡിങ് തുടങ്ങിയ പ്രത്യേകതകൾ ഗ്രാഫൈറ്റ് പതിപ്പിലുണ്ട്. ക്വാഡ് എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾക്ക് ബ്രഷ്ഡ് സിൽവർ ടെക്സ്ചറും ലഭിക്കും.

22 ഇഞ്ച് വലിപ്പമുള്ള ടയറുകളും ബോഡി കളർ ബ്രേക്ക് കാലിപ്പറുകളും വാഹനത്തിന്‍റെ പ്രത്യേകതയാണ്. സ്റ്റാൻഡേർഡ് പതിപ്പിൽ 21 ഇഞ്ച് അലോയ് വീലുകളാണുള്ളത്. 6000 ആർപിഎമ്മിൽ 650 ബിഎച്ച്പി കരുത്തും 2250 ആർപിഎമ്മിൽ 850 എൻഎം ടോർക്കും നിർമിക്കുന്ന 4.0 ലിറ്റർ വി8 ട്വിൻ-ടർബോ പെട്രോൾ എൻജിൻ ആണ് ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷന്‍റെയും ഹൃദയം. ZF 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 3.6 സെക്കൻഡുകൾ മതി ഉറൂസിന്. അവതരണം മുതല്‍ തന്നെ പ്രീമിയം എസ്‌യുവികളിലെ ടോപ്പ് സെല്ലിങ്ങ് പട്ടം ഉറുസ് സ്വന്തമാക്കിയിരുന്നു.