മോദി വീണ്ടും വരുമോ? മോഡിയിൽ അണിഞ്ഞൊരുങ്ങി മലബാറിലെ ഈ സൂപ്പർ റോഡ്!
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തിയേക്കും എന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്.
![All you needs to knows about Thalassery Mahe Bypass All you needs to knows about Thalassery Mahe Bypass](https://static-ai.asianetnews.com/images/01hm8w0ehwnx03gx2kph8nq1zv/thalassery-mahe-bypass_363x203xt.jpg)
അരനൂറ്റാണ്ടു കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് തലശേരി -മാഹി ബൈപാസ് ഗതാഗതത്തിന് തുക്കാൻ ഒരുങ്ങുന്നു. ആഴ്ചകൾക്കകം ഈ പാത തുറന്നുകൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തിയേക്കും എന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്.
ഫെബ്രുവരി ആദ്യമാകും പ്രധാനമന്ത്രി കേരളത്തിലെത്തുക. നിർമാണം പൂർത്തിയായ ദേശീയപാത 66ലെ തലശ്ശേരി - മാഹി ബൈപാസ്, മുക്കോല - കാരോട് പാത എന്നിവയുടെ ഉദ്ഘാടനവും ഫെബ്രുവരിയിൽ നടന്നേക്കും. തലശ്ശേരി - മാഹി ബൈപാസ് നിർമാണം പൂർത്തിയാകുന്നതോടെ വടകരയിൽ നിന്നും തലശ്ശേരിയിലേക്കുള്ള യാത്രാ സമയം കുത്തനെ കുറയ്ക്കും. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണു ബൈപ്പാസ് നിർമിച്ചിരിക്കുന്നത്.
മാഹി, തലശ്ശേരി പട്ടണങ്ങളിൽ പ്രവേശിക്കാതെ മുഴപ്പിലങ്ങാട് ഭാഗത്തുനിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ 20 മിനിറ്റ് കൊണ്ട് വാഹനങ്ങൾക്ക് എത്തിച്ചേരാം. തലശ്ശേരി, മാഹി പട്ടണങ്ങളിലെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽപ്പെടാതെ ഈ ആറുവരി പാതയിലൂടെ സഞ്ചരിക്കാം. ഭൂമി ഏറ്റെടുക്കലടക്കം 1181 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഇ.കെ.കെ കമ്പനിക്കാണ് നിർമാണ ചുമതല. 2021 ലായിരുന്നു പാത ഗതാഗതത്തിന് തുറന്നുകൊടുക്കേണ്ടിയിരുന്നത്. എന്നാൽ പ്രളയം, കോവിഡ് എന്നീ കാരണങ്ങളാൽ പ്രവൃത്തി പൂർത്തീകരിക്കാൻ രണ്ട് വർഷം നീണ്ടുപോയി. ബാലത്തിൽ പാലം പ്രവൃത്തി നടക്കവെ 2020 ൽ ഇതിന്റെ ബീമുകൾ പുഴയിൽ പതിച്ചതോടെയാണ് പ്രവൃത്തി പൂർത്തീകരിക്കാൻ സമയമെടുത്തത്. 900 മീറ്റർ നീളമായിരുന്നു പാലത്തിന്റേത്. വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിനാൽ പ്രദേശ വാസികളുടെ പ്രതിഷേധം കാരണം ദേശീയപാത വിഭാഗം പാലത്തിന്റെ നീളം വീണ്ടും 66 മീറ്റർ കൂടി നീട്ടിയിരുന്നു. ദേശീയപാത വിഭാഗവും കേരള പൊതുമരാമത്ത് വകുപ്പ് അധികൃതരും ഉടനടി പാത ഗതാഗതത്തിന് തുറന്നു കൊടുക്കാനുള്ള തീവ്ര ശ്രമത്തിലാണ്.