Asianet News MalayalamAsianet News Malayalam

ഓക്സിജന്‍ ക്ഷാമം, കൈത്താങ്ങുമായി മഹീന്ദ്ര, കയ്യടിച്ച് രാജ്യം!

ഓക്‌സിജന്‍ ഓണ്‍ വീല്‍സ് സംവിധാനവുമായി മഹീന്ദ്ര ഗ്രൂപ്പ്

Anand Mahindra launches Oxygen on Wheels
Author
Mumbai, First Published May 4, 2021, 10:04 AM IST

രാജ്യത്ത് കൊവിഡ് മഹാമാരി രൂക്ഷമാകയാണ്. ഈ സാഹചര്യത്തില്‍ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളില്‍ ഒരാളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും. ഓക്‌സിജന്‍ ഓണ്‍ വീല്‍സ് സംവിധാനമാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര മുന്നോട്ടു വയ്ക്കുന്നതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. 

മഹാരാഷ്ട്രയിലെ ആശുപത്രികളില്‍ അതിവേഗം ഓക്‌സിജന്‍ സിലണ്ടറുകള്‍ എത്തിക്കുന്നതിനാണ് ഓക്‌സിജന്‍ ഓണ്‍ വീല്‍സ് പദ്ധതിയിലൂടെ മഹീന്ദ്ര ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  ഓക്‌സിജന്റെ അഭാവമല്ല രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നമെന്നും അത് ആവശ്യമായ സമയത്ത് കോവിഡ് രോഗികളില്‍ എത്തിക്കാന്‍ സാധിക്കാത്തതാണെന്നും അതുകൊണ്ടാണ് മഹീന്ദ്ര ഓക്‌സിജന്‍ ഓണ്‍ വീല്‍സ് സംവിധാനം ഒരുക്കിയിട്ടുള്ളതെന്നുമാണ് ആനന്ദ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. 

ഓക്‌സിജന്‍ ഓണ്‍ വീല്‍സ് സംവിധാനം കാര്യക്ഷമമായി നടത്തുന്നതിനായി ഒരു ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനടുത്തുള്ള റീഫില്ലിങ്ങ് പ്ലാന്റില്‍ നിന്ന് ഓക്‌സിജന്‍ നിറയ്ക്കാനാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. മഹീന്ദ്രയുടെ ലോജസ്റ്റിക്‌സ് വിഭാഗത്തിനായിരിക്കും ഓക്‌സിജന്‍ ഓണ്‍ വീല്‍സ് സംവിധാനത്തിന്റെ നടത്തിപ്പ് ചുമതലയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓക്‌സിജന്‍ ആശുപത്രികളിലും വീടുകളിലും എത്തിക്കുന്നതിനായി മഹീന്ദ്രയുടൈ 20 ബൊലേറൊകളാണ് ഒരുക്കിയിട്ടുള്ളതെന്നും ഈ പദ്ധതി മഹാരാഷ്ട്ര മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ആനന്ദ് മഹീനന്ദ്ര പറയുന്നു. 

ഇതിനുപുറമെ, അടിയന്തിരമായി ഓക്‌സിജന്‍ ആവശ്യമുള്ള മഹാരാഷ്ട്രയിലെ 13 ആശുപത്രികള്‍ക്കായി 61 ജംബോ സിലിണ്ടറുകള്‍ നല്‍കി കഴിഞ്ഞതായും മഹീന്ദ്ര അറിയിച്ചു. ഓക്‌സിജന്‍ ഓണ്‍വീല്‍സ് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തിനുള്ളില്‍ 50 മുതല്‍ 75 പിക്ക് അപ്പുകള്‍ വരെ ലഭ്യമാക്കുമെന്നും ആനന്ദ് മഹീന്ദ്ര ഉറപ്പുനല്‍കിയിട്ടുണ്ട്. മഹീന്ദ്രയുടെ ഡീലര്‍ഷിപ്പുകള്‍ വഴി ഈ പദ്ധതി രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ് മഹീന്ദ്രയുടെ ശ്രമം.  

കൊവിഡ് മഹാമാരിയുടെ ഒന്നാം തരംഗത്തിലും മറ്റു പല വാഹന നിര്‍മ്മാതാക്കളെയും പോലെ മഹീന്ദ്രയും രാജ്യത്തിന് കൈത്താങ്ങായിരുന്നു. വാഹനങ്ങള്‍ പിറന്നുവീണിരുന്ന പ്ലാന്‍റുകളില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിച്ചായിരുന്നു മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ആദ്യ കൊവിഡ് കാലത്ത് ജനഹൃദയങ്ങളില്‍ ചേക്കേറിയത്. കൊറോണ വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്‍ത് തുടങ്ങിയപ്പോള്‍ മുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് അന്നും മഹീന്ദ്ര നടത്തുന്നത്. 7500 രൂപ മാത്രം ചെലവ് വരുന്ന മഹീന്ദ്രയുടെ ആംബു ബാഗിന്റെ നിര്‍മാണം അന്ന് ഏറെ കൈയടി നേടിയിരുന്നു. ഇതിനുപിന്നാലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഫോര്‍ഡ് ഡിസൈന്‍ ചെയ്ത നല്‍കിയ ഫെയ്‌സ്ഷീല്‍ഡിന്റെ നിര്‍മാണവും മഹീന്ദ്ര നടത്തിയിരുന്നു. വെന്‍റിലേറ്ററുകളും, ഫെയ്‌സ് മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, എയ്‌റോസോള്‍ ബോക്‌സ് തുടങ്ങിയവ എല്ലാം മഹീന്ദ്ര നിര്‍മ്മിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios