കൊവിഡ് 19; ബിഎസ്4 വിറ്റുതീര്‍ക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഡീലര്‍മാര്‍
ബിഎസ് 4 വാഹനങ്ങളുടെ രജിസ്ട്രേഷന് കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഡീലര്‍മാരുടെ സംഘടന
സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് 2020 ഏപ്രിൽ ഒന്നുമുതൽ രാജ്യത്ത് ബിഎസ് 6 മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ നിലവിൽ വരാനിരിക്കുകയാണ്. പുതിയ മാനദണ്ഡം പ്രകാരം ഏപ്രിൽ ഒന്നുമുതൽ രാജ്യത്ത് രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളെല്ലാം ബിഎസ് 6 നിലവാരത്തില്‍ ഉള്ളവയായിരിക്കണം.
എന്നാല്‍ ബിഎസ് 4 വാഹനങ്ങളുടെ രജിസ്ട്രേഷന് കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഡീലര്‍മാരുടെ സംഘടന. കൊവിഡ് 19 ഡീലർഷിപ്പുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഡീലര്‍മാരുടെ സംഘടനയായ ദ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (എഫ്എഡിഎ) ബിഎസ് 4 വാഹനങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള സമയം മാർച്ച് 31 വരെ എന്നത് നീട്ടി നൽകണം എന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്.
ഡീലർഷിപ്പുകളുടെ പ്രവർത്തനത്തെ കൊവിഡ് 19 പ്രതികൂലമായി ബാധിച്ചെന്നും കഴിഞ്ഞ ഒരാഴ്ചയായി ഡീലർഷിപ്പുകൾ പൂർണമായും പ്രവർത്തിക്കുന്നില്ലെന്നും ഇതു കാരണം ബിഎസ് 4 വാഹനങ്ങൾ വിറ്റു തീർക്കുക ബുദ്ധിമുട്ടാണെന്നും കാണിച്ചാണ് എഫ്എഡിഎ സുപ്രീം കോടതിയെ സമീപിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ വാഹനം വാങ്ങാൻ ജനം താൽപര്യം കാണിക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ ബിഎസ് 4 സ്റ്റോക്ക് വിറ്റു തീർക്കാൻ കൂടുതൽ സമയം നൽകണമെന്നുമാണ് എഫ്എഡിഎയുടെ ആവശ്യം.
മലീനികരണ നിയന്ത്രണ ചട്ടങ്ങള്‍ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ബിഎസ് 4 ൽ നിന്നും ബിഎസ് 6 ലേക്ക് ഇന്ത്യൻ വാഹനലോകം മാറാനൊരുങ്ങുന്നത്.
നേരത്തെ നിർമാതാക്കൾ ഈ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ അപേക്ഷ കോടതി നിരസിച്ചിരുന്നു.