രഹസ്യവിവരത്തെ തുടര്‍ന്ന് സ്‍കൂളിലെത്തിയ 35 ഓളം ബൈക്കുകളും ഉദ്യോഗസഥര്‍ പിടിച്ചെടുത്തു.  43,000 രൂപ പിഴ ഈടാക്കി. 

കൊല്ലം: ബൈക്കുകളിൽ അഭ്യാസം കാട്ടാൻ ഒരുങ്ങി നിന്ന വിദ്യാർഥികളെ അതിനും മുന്നേ കയ്യോടെ പൊക്കി മോട്ടോർ വാഹന വകുപ്പ്. രഹസ്യവിവരത്തെ തുടര്‍ന്ന് സ്‍കൂളിലെത്തിയ 35 ഓളം ബൈക്കുകളും ഉദ്യോഗസഥര്‍ പിടിച്ചെടുത്തു. കൊല്ലം കടയ്ക്കലിലാണ് സംഭവം. രണ്ടാം വർഷ വിദ്യാർഥികൾ പിരിഞ്ഞു പോകുന്നതിന്റെ ആഘോഷത്തിനായി ബൈക്കഭ്യാസം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുറ്റിക്കാട് സിപി ഹയർ സെക്കൻഡറി സ്‍കൂൾ, കോട്ടപ്പുറം പിഎംഎസ്എ ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവിടങ്ങളിലായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്‍റെ മിന്നല്‍പരിശോധന.

രണ്ടാം വർഷ വിദ്യാർഥികൾ പിരിഞ്ഞു പോകുന്നതിന്റെ ആഘോഷത്തിനായിരുന്നു തയാറെടുപ്പ്. ബൈക്കുകളിൽ അമിത വേഗത കാട്ടി അഭ്യാസം നടത്തുമെന്നു മുൻകൂട്ടി വിവരം ലഭിച്ചതിനെ തുടർന്നാണ് വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സംഘം സിപി ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയത്. പിഎംഎസ്എ കോളജിൽ കോളജിനകത്ത് പരിശോധന നടത്തി സൈലൻസർ ഉൾപ്പെടെ രൂപം മാറ്റിയത് കണ്ടെത്തി പിഴ ഈടാക്കി.

ഉദ്യോഗസ്ഥരുടെ മുൻകരുതൽ നടപടിയോടെ ബൈക്കുമായി ആഘോഷിക്കാന്‍ എത്തിയ വിദ്യാർഥികൾക്ക് പിഴയും സ്വീകരിച്ച് മടങ്ങേണ്ടി വന്നു. 43,000 രൂപ പിഴ ഈടാക്കി. ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും അമിത വേഗതയ്‍ക്കും ബൈക്കുകളുടെ സൈലൻസർ ഉൾപ്പെടെ രൂപ മാറ്റം വരുത്തിയതിനുമാണ് പിഴ.