വധു വിവാഹത്തിനെത്തിയത് ഓടുന്ന സ്‍കോര്‍പിയോയുടെ ബോണറ്റില്‍, പിന്നെ സംഭവിച്ചത്!
സ്കോർപിയോയിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്‍തിരുന്ന യുവതി വീഡിയോഗ്രാഫർമാരുടെ നിർദേശം അനുസരിച്ച് അലങ്കരിച്ച വാഹനത്തിന്‍റെ ബോണറ്റിൽ കയറി ഇരിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനം മുന്നോട്ടെടുത്തു, ഓടുന്ന ബൈക്കിൽ പിന്തിരിഞ്ഞ് ഇരുന്ന് വീഡിയോഗ്രാഫർമാർ ഇത് പകർത്തുകയും ചെയ്തു.
വീഡിയോഗ്രാഫറുടെ നിര്‍ദ്ദേശപ്രകാരം വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് എസ്യുവിയുടെ ബോണറ്റിൽ ഇരുന്ന് യാത്ര ചെയ്തെത്തിയ യുവതി കുടുങ്ങി. ഈ യാത്രയുടെ വീഡിയോ യൂടൂബിലും സോഷ്യല്‍മീഡിയയിലും വൈറലായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. പൂനെയ്ക്ക് സമീപം ഭോസരിയിൽ നിന്നുള്ള 23കാരിയായ ശുഭാംഗി ശാന്താറാം ജറാൻഡെയ്ക്ക് എതിരെയാണ് പൊലീസ് കേസെടുത്തതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ രാവിലെയാണ് സംഭവം നടന്നത്. ഡൈവ് ഘർ പ്രദേശത്ത് വച്ചാണ് സ്കോർപിയോയുടെ ബോണറ്റിൽ ശുഭാംഗി കയറിയത്. സസ്വാദിലുള്ള സിദ്ധേശ്വർ കല്യാണ മണ്ഡപത്തിലേക്കാണ് സ്കോർപിയോയുടെ ബോണറ്റിൽ ഇരുന്ന് യുവതി യാത്ര ചെയ്തത്. സ്കോർപിയോയിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്‍തിരുന്ന ശുഭാംഗി വീഡിയോഗ്രാഫർമാരുടെ നിർദേശം അനുസരിച്ച് അലങ്കരിച്ച വാഹനത്തിന്‍റെ ബോണറ്റിൽ കയറി ഇരിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനം മുന്നോട്ടെടുത്തു, ഓടുന്ന ബൈക്കിൽ പിന്തിരിഞ്ഞ് ഇരുന്ന് വീഡിയോഗ്രാഫർമാർ ഇത് പകർത്തുകയും ചെയ്തു.
ഇങ്ങനെ കുറച്ചുദൂരം മാത്രമേ യാത്ര ചെയ്തുള്ളൂവെങ്കിലും ഇതിന്‍റെ വീഡിയോ വൈറലായതോടെ വാര്‍ത്ത പൊലീസിന്‍റെ കാതിലുമെത്തി. നിയമലംഘനം നടത്തിയതിന്റെ പേരിൽ വധുവിനും വീട്ടുകാർക്കുമെതിരെ ലോണികൽഭോർ പൊലീസ് കേസെടുക്കുകയായിരുന്നു. അലങ്കരിച്ച ബോണറ്റിൽ ശുഭാംഗി ഇരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഒന്നിലും പിടിക്കാതെയാണ് ഓടുന്ന വാഹനത്തില്‍ അപകടകരമായ രീതിയില്‍ യുവതി ഇരിക്കുന്നത്. പൊതു നിരത്തിലാണ് സംഭവമെന്നതും ഇതിന്‍റെ ഗൌരവും കൂട്ടുന്നു. വേഗതയിൽ മറ്റു വാഹനങ്ങൾ ചീറിപ്പായുന്നതും വീഡിയോയിൽ കാണാം. ഏതെങ്കിലും ചെറിയ പിഴവ് സംഭവിച്ചിരുന്നെങ്കില്‍ യുവതിയുടെ ജീവന്‍ അപകടത്തിലാകുമായിരുന്നുവെന്ന് ഉറപ്പാണ്.
മാത്രമല്ല ക്യാമറമാൻ ബൈക്കില്‍ പിന്‍തിരിഞ്ഞ് ഇരിക്കുകയായിരുന്നു. വധുവിനെ ചിത്രീകരിക്കാൻ അദ്ദേഹം ഒരു വലിയ വീഡിയോ ക്യാമറ കൈവശം വച്ചിട്ടുണ്ട്, ഇതും തികച്ചും അപകടകരമാണ്. യുവതിയുടെ കുടുംബം മുഴുവൻ വാഹനത്തിനുള്ളിൽ ഇരുന്നപ്പോഴാണ് ഇതെല്ലാം സംഭവിച്ചതെന്നതും അമ്പരപ്പിക്കുന്നതാണെന്നും പൊലീസ് പറയുന്നു.
എന്തായാലും വധുവിനും കുടുംബത്തിനും എതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‍തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാഫിക് നിയമം തെറ്റിച്ചതിനും അപകടകരമായി വാഹനമോടിച്ചതിനും ഉദ്യോസ്ഥരുടെ നിർദേശങ്ങൾ പാലിക്കാത്തതിനും പ്രോട്ടോകോൾ തെറ്റിച്ചതിനും വിവിധ വകുപ്പുകൾ ചുമത്തിയാണ് യുവതിക്കും ബന്ധുക്കൾക്കുമെതിരെ കേസെടുത്തിരിക്കുന്നത്. യാതൊരു സുരക്ഷാ മുൻകരുതലും ഇല്ലാതെയാണ് വധു യാത്ര ചെയ്തതെന്നും ഓടുന്ന ബൈക്കിന്‍റെ പിന്നിൽ തിരിഞ്ഞിരുന്ന് ഈ ദൃശ്യങ്ങൾ അപകടകരമാം വിധം ക്യാമറയിൽ പകർത്തി വീഡിയോഗ്രാഫറുടെ നടപടിയും നിയമവിരുദ്ധമാണെന്നും പൊലീസ് വ്യക്തമാക്കുന്നു. എന്നാല്‍ കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്‍തിട്ടില്ല. പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്‍തിട്ടില്ല. കൂടുതല്‍ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസുകാർ ഉടൻ കർശന നടപടിയെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതു റോഡുകളിൽ ഇത്തരം സ്റ്റണ്ടുകൾ ചെയ്യുന്നത് വളരെ അപകടകരവും നിയമ വിരുദ്ധവുമാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona