ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേര്‍ന്ന് കാര്‍ ഉയര്‍ത്തിയപ്പോള്‍ കണ്ടത്  ചാക്കിൽ കെട്ടിയ നിലയിൽ റബ്ബർഷീറ്റും ഒട്ടുപാലും വാക്കത്തി അടക്കമുള്ള ആയുധങ്ങളും

തൊടുപുഴ: അമിത വേഗതയില്‍ പാഞ്ഞ കാർ തിട്ടയിലിടിച്ച് മറിഞ്ഞു. വാഹനം ഓടിച്ചിരുന്ന യുവാവിന് പരിക്കേറ്റു. കൂടെയുണ്ടായിരുന്ന പെൺകുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേര്‍ന്ന് കാര്‍ ഉയര്‍ത്തിയപ്പോള്‍ കണ്ടത് ചാക്കിൽ കെട്ടിയ നിലയിൽ റബ്ബർഷീറ്റും ഒട്ടുപാലും വാക്കത്തി അടക്കമുള്ള ആയുധങ്ങളും. ഇടുക്കി തൊടുപുഴയ്ക്ക് സമീപം ആലക്കോട്ട് കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നുവ സംഭവം.

വ്യാഴാഴ്‍ച പുലർച്ചെ അഞ്ചിന് ആലക്കോട് നാഗാർജുനയ്ക്ക് സമീപമായിരുന്നു അപകടം. 21കാരനായ യുവാവും ഒരു പെണ്‍കുട്ടിയുമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. വലിയ ശബ്‍ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും ഇരുവരും കാറില്‍ നിന്നും പുറത്തെത്തിയിരുന്നു. വാഹനം ഓടിച്ച യുവാവിന് നിസാരമായ പരിക്കേറ്റിരുന്നു. 

തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നാട്ടുകാര്‍ ശ്രമിച്ചു. എന്നാൽ, ഇരുവരും അതിന് കൂട്ടാക്കിയില്ല. കാർ ഉയർത്തി തന്നാൽ പൊയ്‌ക്കോളാമെന്ന് ഇവർ നാട്ടുകാരോട് പറഞ്ഞു. ഇതോടെ സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ വിവരം പൊലീസിൽ അറിയിച്ചു. ഇടവെട്ടി നടയം സ്വദേശിയായ ഇരുപത്തിയൊന്നുകാരനും പെണ്‍കുട്ടിയുമായിരുന്നു കാറില്‍. 

തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ക്രെയിൻ കൊണ്ട് കാർ ഉയർത്തി പരിശോധിച്ചപ്പോഴാണ് രണ്ട് ചാക്കിൽ ഒട്ടുപാലും റബ്ബർഷീറ്റും വാക്കത്തിയും മറ്റും കണ്ടെത്തിയത്. പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടു.

റബ്ബർ ഷീറ്റിന്‍റെയും ഒട്ടുപാലിന്‍റെ വാക്കത്തി അടക്കമുള്ള ആയുധങ്ങളുടെയും ഉറവിടത്തേക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona