കുട്ടി ഡ്രൈവര്‍ ഉള്‍പ്പെട വാഹനത്തിലുണ്ടായിരുന്ന നാലുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്

അടുത്തകാലത്തായി പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ച് ഉണ്ടാക്കുന്ന അപകടങ്ങൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ലൈസൻസ് ലഭിക്കാത്ത കുട്ടികൾ പ്രതികളായ ഗുരുതരമായ നിരവധി കേസുകൾ സംഭവിക്കുന്നുണ്ട്. കുട്ടികളുടെ മാത്രമല്ല വഴിയാത്രികര്‍ ഉള്‍പ്പെട റോഡിലെ മറ്റുള്ളവരുടെ ജീവനു കൂടിയാണ് ഭീഷണിയാണ് കുട്ടികൾക്ക് വാഹനം നൽകുന്ന മാതാപിതാക്കൾ സൃഷ്‍ടിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഓടിക്കാൻ വാഹനം കിട്ടിയതിന്റെ ആവേശത്തിൽ അമിതവേഗത്തിൽ പായുന്ന കുട്ടികൾ പലപ്പോഴും വലിയ അപകടങ്ങളാണ് വരുത്തി വയ്ക്കുന്നത്. അത്തരത്തിലൊരു അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പൂനെയിലാണ് ഈ അപകടം.

അമിതവേഗത്തിലെത്തുന്ന കാര്‍ നിയന്ത്രണം വിടുന്നതും തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചുകയറുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് വാഹനം തലകീഴായി മറിയുകയായിരുന്നു. സംഭവം നടന്ന സമയത്ത് റോഡരികില്‍ ആരുമില്ലാത്തതുകൊണ്ട് വലിയ അപകടം ഒഴിവായി എന്നാണ് പൊലീസ് പറയുന്നത്. കുട്ടി ഡ്രൈവര്‍ ഉള്‍പ്പെട വാഹനത്തിലുണ്ടായിരുന്ന നാലുപേരും പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു.

ഇവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂനെയിലെ കട്രാജ് - ദേഹു റോഡിലായിരുന്നു അപകടം. വാഹന ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. 

പുതുക്കിയ ഗതാഗത നിയമം അനുസരിച്ച് പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നതിന് കടുത്ത ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. രക്ഷിതാവിനോ, വാഹന ഉടമയ്ക്കോ 25000 രൂപ പിഴയും മൂന്നു വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ് പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ്.