വനിതാ പൊലീസിന്‍റെ സ്‍കൂട്ടര്‍ സീറ്റ് കുത്തിക്കീറി, ആംബുലൻസ് ഡ്രൈവർമാരെന്ന് പൊലീസ്
കോവിഡ് വാർ റൂമിലെ ആംബുലൻസുകൾ പാർക്ക് ചെയ്യുന്ന പേട്ട സ്‍കൂളില്‍ ആയിരുന്നു സംഭവം
തിരുവനന്തപുരം: പൊലീസ് പട്രോളിങ്ങിനിടെ വനിതാ പോലീസുകാരുടെ ഇരുചക്ര വാഹനത്തിന്‍റെ സീറ്റ് കുത്തിക്കീറിയെന്ന് പരാതി. തുടര്‍ന്ന് കോവിഡ് വാർ റൂമിലെ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർക്കെതിരേ പൊലീസ് കേസെടുത്തു. തലസ്ഥാന നഗരിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
കോവിഡ് വാർ റൂമിലെ ആംബുലൻസുകൾ പാർക്ക് ചെയ്യുന്ന പേട്ട സ്‍കൂളില്‍ ആയിരുന്നു സംഭവം. പട്രോളിങ്ങിന്‍റെ ഭാഗമായി ഇവിടെ എത്തിയ വനിതാ പോലീസുകാരോട് ആംബുലൻസ് ഡ്രൈവർമാർ മോശമായി പെരുമാറിയെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് ഉദ്യോഗസ്ഥ അകത്തേക്കു പോയി തിരികെ വന്നപ്പോൾ വാഹനത്തിന്റെ സീറ്റ് കുത്തിക്കീറിയ നിലയിലുമായിരുന്നെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ, പോലീസ് തങ്ങളോട് അപമര്യാദയായി പെരുമാറിയെന്നാണ് ആംബുലൻസ് ഡ്രൈവർമാരുടെ പരാതി. കേസെടുത്തതിനെത്തുടർന്ന് ചില ആംബുലൻസുകൾ സർവീസ് നിർത്തി പ്രതിഷേധിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona