ബോധപൂര്‍വ്വം സുരക്ഷാ സൗകര്യങ്ങള്‍ കുറക്കരുത്; വാഹനക്കമ്പനികള്‍ക്കെതിരെ കേന്ദ്രം
ചില കമ്പനികള്‍ ഇന്ത്യന്‍ മോഡലുകളില്‍ ബോധപൂര്‍വ്വം സുരക്ഷാ സൗകര്യങ്ങള്‍ കുറക്കുന്നു. ഇത് മാപ്പില്ലാത്ത കുറ്റം
രാജ്യത്ത് സുരക്ഷയില്ലാത്ത വാഹനങ്ങൾ നിര്‍മ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന കമ്പനികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍. ഈ പ്രവണതയില്‍ കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം സെക്രട്ടറി ഗിരിധർ അരമനെ ആശങ്ക രേഖപ്പെടുത്തിയതായും ഈ രീതി അവസാനിപ്പിക്കാന്‍ വാഹന നിര്‍മ്മാതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടതായും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാഹന ലൊക്കേഷൻ ട്രാക്കിംഗ് ഉപകരണങ്ങൾ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള സെമിനാറിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം രാജ്യത്തെ വാഹന നിര്‍മ്മാതാക്കളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. രാജ്യത്തെ കുറച്ച് കാർ നിർമ്മാതാക്കൾക്ക് മാത്രമേ വാഹന സുരക്ഷാ റേറ്റിംഗ് സംവിധാനം സ്വീകരിക്കാൻ കഴിഞ്ഞിട്ടുള്ളൂവെന്നും അതും അവരുടെ ഉയർന്ന വിലയുള്ള മോഡലുകൾക്ക് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
ചില വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ മോഡലുകളില്‍ ബോധപൂര്‍വ്വം സുരക്ഷാ സൗകര്യങ്ങള്‍ കുറക്കുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ അദ്ദേഹം ആശങ്കയും രേഖപ്പെടുത്തി. ഈ രീതി ഉടന്‍ അവസാനിപ്പിക്കണമെന്ന പറഞ്ഞ അര്‍മാനെ റോഡ് സുരക്ഷയില്‍ വലിയ പങ്കാണ് വാഹന നിര്‍മ്മാതാക്കള്‍ വഹിക്കുന്നതെന്നും ഓര്‍മ്മിപ്പിച്ചു. ഉയര്‍ന്ന നിലവാരമുള്ള വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ വാഹന നിര്‍മ്മാതാക്കള്‍ ശ്രമിക്കാത്തത് മാപ്പില്ലാത്ത കുറ്റമാണ്. സുരക്ഷാ സൗകര്യങ്ങള്‍ നല്‍കുന്ന വാഹന നിര്‍മ്മാതാക്കള്‍ പോലും അവരുടെ ഉയര്‍ന്ന വിലയുള്ള മോഡലുകളില്‍ മാത്രമാണ് ഇത് ഒരുക്കുന്നതെന്നതും അസ്വസ്ഥപ്പെടുത്തുന്നു' ഗിരിധര്‍ അര്‍മാനെ പറഞ്ഞു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാഹന സുരക്ഷാ രംഗത്തെ പ്രമുഖരായ ഗ്ലോബല്‍ എന്‍സിഎപി ഇന്ത്യയില്‍ സുരക്ഷിതമായ കാറുകള്‍ക്കുവേണ്ടി പ്രചാരം നടത്തുന്നുണ്ടെന്നു പറഞ്ഞ അര്‍മാനെ ചില വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ വില്‍ക്കുന്ന മോഡലുകളുടെ വികസിത രാജ്യങ്ങളിലേക്ക് കയറ്റിവിടുന്നവയില്‍ കൂടുതല്‍ സുരക്ഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്ന് കണ്ടെത്തിയിരുന്നതായും വ്യക്തമാക്കി.
റോഡപകടങ്ങളില്‍ അമേരിക്കയുടെയും ഇന്ത്യയുടെയും ഒരു ഉദാഹരണം അരാമനേ എടുത്തുപറഞ്ഞു, "യുഎസിൽ, 2018ല്‍ 45 ലക്ഷം റോഡപകടങ്ങളില്‍ 36560 പേരാണ് മരിച്ചത്. ഇതേ കാലയളവില്‍ 4.5 ലക്ഷം റോഡപകടങ്ങളില്‍ 1.5 ലക്ഷം ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്ത്യയെ അപേക്ഷിച്ച് പത്തിരട്ടി റോഡപകടങ്ങള്‍ കൂടുതല്‍ നടന്നത് അമേരിക്കയിലാണ്. എന്നാല്‍ അമേരിക്കയുടെ അഞ്ചിരട്ടി മരണങ്ങളാണ് ഇന്ത്യയിലുണ്ടായത്.." ഇവിടുത്തെ റോഡുകളെ അപേക്ഷിച്ച് ഉയര്‍ന്ന വേഗതയുള്ള അമേരിക്കന്‍ റോഡുകളില്‍ മരണസംഖ്യ കുറച്ചത് വാഹനങ്ങളിലെ സുരക്ഷാ സംവിധാനങ്ങളാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സുരക്ഷയുടെ കാര്യത്തിൽ സാങ്കേതികവിദ്യകളും പേറ്റന്‍റുകളും പരസ്‍പരം പങ്കിടാൻ അദ്ദേഹം വാഹന നിർമ്മാതാക്കളോട് അഭ്യർത്ഥിച്ചു. വോൾവോയുടെ ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റിന്റെ പകര്‍പ്പവകാശം പങ്കുവെക്കാന്‍ കമ്പനി തയ്യാറായത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. “സീറ്റ് ബെൽറ്റ് ഇത്രവേഗം സ്വീകരിക്കുന്നതിന്റെ കാരണം വോൾവോ പേറ്റന്റ് പങ്കിട്ടതിനാലാണ്" അദ്ദേഹം വ്യക്തമാക്കി.