Asianet News MalayalamAsianet News Malayalam

കാരവന്‍ ഇനി താരങ്ങള്‍ക്ക് മാത്രമല്ല, 'കാരവന്‍ ടൂറിസ'വുമായി കേരളം, ഇതാ അറിയേണ്ടതെല്ലാം

സമ്പന്നരുടെ മാത്രം സുഖസൌകര്യമായിരുന്ന ഈ കാരവാനുകള്‍ സാധാരണക്കാരുടെ ഇടയിലേക്കും ഇറങ്ങിവരികയാണ്. ഇതാ കാരവന്‍ ടൂറിസം പദ്ധതിയെപ്പറ്റി അറിയേണ്ടതെല്ലാം

Details Of New Caravan Tourism Policy By Kerala Government
Author
Trivandrum, First Published Sep 16, 2021, 4:30 PM IST

കാരവന്‍ എന്ന വാഹനത്തെപ്പറ്റി കേള്‍ക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഈ പേരു കേള്‍ക്കുമ്പോള്‍ പലര്‍ക്കും പെട്ടെന്ന് ഓര്‍മ്മവരിക സിനിമാതാരങ്ങളെയാകും. ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്കും മറ്റും സൂപ്പര്‍താരങ്ങള്‍ സഞ്ചരിക്കുന്ന ചലിക്കുന്ന വീടുകളാണ് കാരവാനുകള്‍. ഈ വാഹനത്തില്‍ ഉണ്ണാം, ഉറങ്ങാം, സഞ്ചരിക്കാം. ഉറക്കറകളും മിനി തിയേറ്ററുകളുമൊക്കെക്കൊണ്ട് സമ്പന്നമായ ആഡംബരത്തികവേറിയ ചലിക്കുന്ന കൊട്ടാരങ്ങളെന്നും കാരവനുകളെ വിളിക്കാം. 

പറഞ്ഞുവരുന്നത് മറ്റൊരു കാര്യമാണ്. സമ്പന്നരുടെ മാത്രം സുഖസൌകര്യമായിരുന്ന ഈ കാരവാനുകള്‍ ഇതാ സാധാരണക്കാരുടെ ഇടയിലേക്കും ഇറങ്ങിവരികയാണ്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് പ്രഖ്യാപിച്ച കാരവൻ ടൂറിസം പദ്ധതിയാണ് ഇതിന് വഴിയൊരുക്കുന്നത്. ഇതിനായി കഴിഞ്ഞ ദിവസം സമഗ്ര കാരവന്‍ ടൂറിസം നയം പ്രഖ്യാപിച്ചു സംസ്ഥാന സര്‍ക്കാര്‍. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന, പ്രകൃതിയോട് ഒത്തിണങ്ങിയ നയമാണിതെന്ന് വിനോദസഞ്ചാര വകുപ്പ് വ്യക്തമാക്കുന്നത്. ഇതാ കാരവന്‍ ടൂറിസം പദ്ധതിയെപ്പറ്റി അറിയേണ്ടതെല്ലാം

വിനോദസഞ്ചാരികൾക്ക് അതുല്യമായ യാത്രാനുഭവം നൽകി ആഗോള ലക്ഷ്യസ്ഥാനമായി കേരളത്തെ അടയാളപ്പെടുത്തിയ ഹൗസ്‌ബോട്ട് ടൂറിസം നടപ്പിലാക്കി മൂന്ന് ദശാബ്‍ദത്തിനു ശേഷം സമഗ്രമാറ്റത്തിനാണ് കാരവൻ ടൂറിസം തുടക്കം കുറിക്കുന്നത്. 1990 മുതൽ സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കി വരുന്ന ടൂറിസം ഉത്പ്പന്നങ്ങളെ പോലെ പൊതു - സ്വകാര്യ മാതൃകയിലാണ് കാരവൻ ടൂറിസം വികസിപ്പിക്കുന്നത്.

വിനോദ സഞ്ചാരികൾക്ക് ഒരു ടൂറിസം കേന്ദ്രത്തിൽ ലഭിക്കുന്ന സൗകര്യങ്ങൾ ഒരു വണ്ടിയിൽ ഒരുക്കുന്നതാണ് കാരവന്‍ ടൂറിസം. രണ്ടു പേർക്കും നാലു പേർക്കും സഞ്ചരിക്കാൻ സൗകര്യമുള്ള വാഹനങ്ങൾ തയാറാക്കും. പ്രാദേശിക വിനോദ കേന്ദ്രങ്ങളിലേക്ക് പോകാൻ സൗകര്യമൊരുക്കും. പകൽ യാത്രയും രാത്രി വണ്ടിയിൽ തന്നെ വിശ്രമവും എന്ന രീതിയിലാകും പദ്ധതി തയാറാക്കുക. 

സ്വകാര്യ നിക്ഷേപകരും, ടൂർ ഓപ്പറേറ്റർമാരും പ്രാദേശിക സമൂഹവുമാണ് പ്രധാന പങ്കാളികൾ. കാരവൻ ഓപ്പറേറ്റർമാർക്ക് നിക്ഷേപത്തിനുള്ള സബ്‌സിഡി നൽകും. സ്വകാര്യമേഖലയെ കാരവനുകൾ വാങ്ങാനും കാരവൻ പാർക്കുകൾ സ്ഥാപിക്കാനും പ്രോത്സാഹിപ്പിക്കുമെന്നും അനുമതിക്കുള്ള നടപടിക്രമങ്ങളും മറ്റു പ്രവർത്തനങ്ങൾക്കുള്ള രൂപരേഖയും തയ്യാറാക്കും.

സുസ്ഥിര വളർച്ചയ്ക്കും പ്രാദേശിക സമൂഹങ്ങൾക്ക് പ്രയോജനപ്പെടുന്നതിനുമുള്ള ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളേയും കാരവൻ ടൂറിസം പിന്തുണയ്ക്കും. പരിസ്ഥിതി സൗഹൃദ രീതികൾ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക ഉത്പ്പന്നങ്ങളുടെ വിപണനം സാധ്യമാക്കുകയും ചെയ്യും.

പ്രകൃതി സൗന്ദര്യവും ടൂറിസം സൗഹൃദ സംസ്‌കാരവും കൈമുതലായുള്ള കേരളത്തിൽ കാരവൻ ടൂറിസത്തിന് മികച്ച സാധ്യതയുണ്ട്. സോഫ-കം-ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവൻ, ഡൈനിംഗ് ടേബിൾ, ടോയ്‌ലറ്റ് ക്യുബിക്കിൾ, ഡ്രൈവർ ക്യാബിനുമായുള്ള വിഭജനം, എസി, ഇന്റർനെറ്റ് കണക്ഷൻ, ഓഡിയോ വീഡിയോ സൗകര്യങ്ങൾ, ചാർജിംഗ് സംവിധാനം, ജി.പി.എസ് തുടങ്ങി സുഖപ്രദമായ താമസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ടൂറിസം കാരവനുകളിൽ ക്രമീകരിക്കും.

മലിനീകരണ വാതക ബഹിർഗമന തോത് കുറയ്ക്കുന്നതിനുള്ള മാനദണ്ഡമായ ഭാരത് സ്റ്റേജ് ആറ് നടപ്പിലാക്കിയ വാഹനങ്ങളാണ് ഉപയോഗിക്കുക. അതിഥികളുടെ പൂർണ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കാരവനുകളും ഐടി അധിഷ്ഠിത തത്സമയ നിരീക്ഷണ പരിധിയിലായിരിക്കും. കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾക്കനുസൃതമായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ കാരവനുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് കുറ്റമറ്റ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

സ്വകാര്യമേഖലയിലോ പൊതുമേഖലയിലോ അല്ലെങ്കിൽ സംയുക്തമായോ കാരവൻ പാർക്കുകൾ വികസിപ്പിക്കും. വിനോദസഞ്ചാരികൾക്ക് സമ്മർദ്ദരഹിത അന്തരീക്ഷം പ്രദാനം ചെയ്യുന്ന സുരക്ഷിത മേഖലയാണ് കാരവൻ പാർക്ക്. ചുറ്റുമതിൽ, സുരക്ഷാ ക്രമീകരണങ്ങൾ, പട്രോളിംഗ്, നിരീക്ഷണ ക്യാമറകൾ എന്നിവ പാർക്കിൽ സജ്ജമാക്കും. അടിയന്തര വൈദ്യസഹായം വേണ്ട സാഹചര്യങ്ങളിൽ പ്രാദേശിക അധികാരികളുമായും മെഡിക്കൽ സംവിധാനങ്ങളുമായും ഫലപ്രദമായ ഏകോപനമുണ്ടായിരിക്കും.

ഒരു പാർക്കിന് കുറഞ്ഞത് 50 സെന്റ് ഭൂമി വേണം. അഞ്ച് കാരവനെങ്കിലും പാർക്ക് ചെയ്യുന്നതിനുള്ള സംവിധാനങ്ങളുമുണ്ടായിരിക്കണം. മറ്റു തടസ്സങ്ങളൊന്നും ഇല്ലാത്ത ചുറ്റുപാടുകൾക്ക് അനുസൃതമായ രീതിയിലായിരിക്കണം രൂപകൽപ്പന. സ്വകാര്യത, പച്ചപ്പ്, കാറ്റ്, പൊടി, ശബ്ദം തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് പാർക്കിംഗ് പ്രതലവും പൂന്തോട്ടവും ക്രമീകരിക്കുക. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios