ഫാസ്‌ടാഗ് ട്രാക്കിൽ ടാഗില്ലാതെ കയറിയാൽ ഇന്നുമുതല്‍ ഇരട്ടിത്തുക
പാലിയേക്കര ടോൾ ഗേറ്റിലെ ഫാസ്‌ടാഗ് ട്രാക്കിൽ കയറുന്ന ഫാസ്‍ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഇന്നു മുതൽ ഇരട്ടിത്തുക നല്‍കേണ്ടിവരും
പല തവണ നീട്ടിവച്ച ഫാസ്‍ടാഗ് സംവിധാനം ഇന്നു മുതൽ കർക്കശമാക്കുന്നു. പാലിയേക്കര ടോൾ ഗേറ്റിലെ ഫാസ്‌ടാഗ് ട്രാക്കിൽ കയറുന്ന ഫാസ്‍ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഇന്നു മുതൽ ഇരട്ടിത്തുക നല്‍കേണ്ടിവരും. ഓരോ ദിശയിലും 5 ട്രാക്കുകൾ ഫാസ് ടാഗിനു മാത്രമാകും. ടാഗില്ലാത്തവർക്കും മറ്റു പാസുകാർക്കും വേണ്ടി ഒരു ട്രാക്കാണ് ഉണ്ടാകുക.
ഫാസ്ടാഗ് മാത്രമുള്ള ട്രാക്കിൽ മറ്റു വാഹനങ്ങൾക്കും പ്രവേശിക്കാനാകും. എന്നാൽ പുറത്തുപോകണമെങ്കിൽ ഇരട്ടിത്തുക നൽകണം. ടാഗില്ലാത്തവർക്കുള്ള ട്രാക്കിൽ കാറിനു വാങ്ങുന്നത് 75 രൂപയാണ്. ഫാസ്ടാഗ് ട്രാക്കിൽ 150 രൂപ കൊടുത്താലേ ഈ വാഹനങ്ങൾക്കു കടന്നുപോകാനാകൂ. തിരിച്ചു പോകുന്നതിനു വീണ്ടും പണം നൽകണം.
പാസുള്ള തദ്ദേശവാസികൾക്ക് എല്ലാ ട്രാക്കിലൂടെയും കടന്നുപോകാൻ സംവിധാനമേർപ്പെടുത്തുമെന്ന് മന്ത്രിമാരായ സി.രവീന്ദ്രനാഥും വി.എസ്.സുനിൽകുമാറും ചീഫ് വിപ് രാജനും പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. 40,000 പേർക്കാണ് തദ്ദേശ പാസുള്ളത്. ഇവരെല്ലാം പൊതു ക്യൂവിൽ നിൽക്കേണ്ടിവരും.
എന്തായാലും ഇന്നുമുതല്‍ ടോള്‍ ഗേറ്റില്‍ വാഹനക്കുരുക്ക് സങ്കീർണമാക്കുമെന്നാണ് ആശങ്ക.