കാറില്‍ നിന്നിറങ്ങാതെ കൊവിഡ് ടെസ്റ്റ്; മുംബൈയിൽ പുതിയ കേന്ദ്രങ്ങൾ
ആളുകൾക്ക് അവരുടെ കാറുകളിൽ നിന്നും പുറത്തുകടക്കാതെ തന്നെ ഈ ടെസ്റ്റിംഗ് കേന്ദ്രങ്ങളില്‍ ടെസ്റ്റ് സാമ്പിൾ ശേഖരിക്കും. എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് സൗകര്യം ലഭ്യമാണ്. ഈ പുതിയ സജ്ജീകരണത്തിൽ, രോഗ ലക്ഷണമുള്ള ആൾക്ക് തങ്ങളുടെ വാഹനങ്ങളിൽ നിന്ന് ഇറങ്ങാതെ തന്നെ ടെസ്റ്റ് സാമ്പിൾ ശേഖരിച്ചു നൽകാൻ കഴിയും.
രോഗ ലക്ഷണമുള്ളവർ ഡ്രൈവർ സീറ്റിലോ, പാസഞ്ചർ സീറ്റിലോ, പിൻ സീറ്റിലോ ഇരുന്നാൽ മതി. കാർ വിൻഡോയിലൂടെ വാഹനത്തിൽ ഇരിക്കുന്ന ആളുടെ മൂക്കിൽ നിന്നോ വായിൽ നിന്നോ സ്രവങ്ങൾ എടുക്കും. മുഴുവൻ പ്രക്രിയയും കഴിഞ്ഞ് പുറത്തുകടക്കാൻ അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ മാത്രം മതിയാകും. തുടർന്ന് ഈ സ്രവങ്ങൾ ലാബിലേക്ക് അയയ്ക്കും. സാമ്പിൾ ഉച്ചയ്ക്ക് മുമ്പ് നൽകിയാൽ അതേ ദിവസം തന്നെ റിപ്പോർട്ടും ലഭിക്കും.
ഇതിനുപുറമെ, ഡ്രൈവ്-ത്രൂ ടെസ്റ്റ് അപ്പോയിന്റ്മെൻറ് നൽകുന്നതിനായി ഒരു ടോൾ ഫ്രീ നമ്പറും (1800-222-000) SRL ഡയഗ്നോസ്റ്റിക്സ് സജ്ജമാക്കിയിട്ടുണ്ട്. യോഗ്യതയുള്ള ഒരു ഫിസിഷ്യൻ പൂരിപ്പിച്ച ഫോം, പരിശോധന തേടുന്ന ഡോക്ടറുടെ കുറിപ്പ്, ആധാർ കാർഡ് എന്നിവയാണ് പരിശോധനയ്ക്ക് ആവശ്യമായ രേഖകൾ.
ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കുമ്പോൾ, രോഗിയോട് അവരുടെ ഇ-മെയിൽ വിലാസം പങ്കുവയ്ക്കാൻ ആവശ്യപ്പെടുന്നു. മെയിൽ വഴി ആവശ്യമായ എല്ലാ ഫോമുകളും പങ്കുവയ്ക്കാം. അല്ലാത്തപക്ഷം, രോഗിക്ക് SRL വെബ്സൈറ്റിൽ നിന്ന് ഫോമുകൾ ഡൗൺലോഡ് ചെയ്യാനും കഴിയും. ഏതെങ്കിലും രോഗിക്ക് ഇ-മെയിൽ വിലാസം ഇല്ലെങ്കിൽ, എല്ലാ രേഖകളും അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും വാട്ട്‌സ്ആപ്പ് ഉപയോഗിക്കാം.
മുംബൈയിൽ സജീവമായ കൊവിഡ് കേസുകൾ ഗണ്യമായി വർദ്ധിക്കുന്നതിനാൽ സാമ്പിൾ ശേഖരം വേഗത്തിൽ ട്രാക്കുചെയ്യാനുള്ള മികച്ച ഉപകരണമായി ഡ്രൈവ് ത്രൂ ആശയം പ്രവർത്തിക്കുന്നുവെന്നും ഈ രീതി വേഗതയേറിയതാണെന്ന് മാത്രമല്ല, രോഗബാധിതരായ ആളുകളുമായുള്ള മനുഷ്യ ഇടപെടലിനെ പരിമിതപ്പെടുത്തുകയും വൈറസ് പടരാതിരിക്കാനും സഹായിക്കുമെന്നും അധികൃതര്‍ പറയുന്നു.