കൊല്ലത്ത് താരമായി സഖാവെന്ന ഇ-ഓട്ടോ
നിരത്തിലൂടെ പാഞ്ഞാൽ ഒരു കുഞ്ഞു ശബ്ദം പോലും കേൾക്കില്ലെന്നതാണ് ഇലക്ട്രോണിക് ഓട്ടോകളുടെ ഒരു ഗുണം.
കൊല്ലം: കൊല്ലം നഗരത്തിലിപ്പോൾ താരം സഖാവെന്ന ഇ-ഓട്ടോ റിക്ഷയാണ്. കൊല്ലത്ത് സര്‍വ്വീസ് നടത്തുന്ന ആദ്യത്തെ ഇ-ഓട്ടോറിക്ഷയാണ് സഖാവ്. കൊല്ലത്ത് ആദ്യ ഇ ഓട്ടോറിക്ഷ പുറത്തിറക്കിയത് ദിലീപെന്ന യുവാവാണ്. 278000 രൂപ ചെലവാക്കിയാണ് ദിലീപ് ഇ ഓട്ടറിക്ഷ നിരത്തിലിറക്കിയത്. 30000 രൂപ സബ്സിഡിയും ഉണ്ട്. നിരത്തിലൂടെ പാഞ്ഞാൽ ഒരു കുഞ്ഞു ശബ്ദം പോലും കേൾക്കില്ലെന്നതാണ് ഇലക്ട്രോണിക് ഓട്ടോകളുടെ ഒരു ഗുണം.
ഓട്ടോമാറ്റിക്കായതിനാല്‍ ക്ലച്ചു ചവിട്ടി ഗിയര്‍മാറ്റി കഷ്ടപ്പെടേണ്ട കാര്യവുമില്ല. ഓട്ടോറിക്ഷയുടെ കുലുക്കങ്ങളൊന്നുമില്ലാതെ സുഖയാത്ര ഇലക്ട്രോണിക് ഓട്ടോയില്‍ നടത്താം. 50 കിലോമീറ്ററാണ് പരമാവധി വേഗം. മൂന്നുമണിക്കൂര്‍ 50 മിനിട്ട് വേണം ഓട്ടോ ഫുൾ ചാര്‍ജാകാന്‍. 130 കിലോമീറ്റര്‍ ഓടാനാകും. ദിവസവും 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകും. എന്നാലിത് ഇന്ധന ചെലവിനേക്കാൾ ലാഭമാണെന്ന് ദിലീപ് പറയുന്നു. എന്നാല്‍ കൊല്ലത്തെങ്ങും ചാര്‍ജ്ജിങ്ങിന് സ്റ്റേഷനുകളില്ലാത്തത് തിരിച്ചടിയാണ്. ദിലീപിന്‍റെ അനുഭവം അറിഞ്ഞ് കൊല്ലത്ത് 4പേര്‍ കൂടി ഇ-ഓട്ടോ വാങ്ങുന്നുണ്ട്.