കിതച്ചുരുണ്ട് ഇന്നോവ; കുതിച്ചു പാഞ്ഞ് എര്‍ട്ടിഗ!
ഇന്ത്യയിൽ ഏറ്റവും അധികം ഡിമാൻഡ് ഉള്ള സെഗ്മെന്റായ എംപിവി സെഗ്മെന്റില്‍ മാരുതി എര്‍ട്ടിഗക്ക് മികച്ച നേട്ടം.
ഇന്ത്യയിൽ ഏറ്റവും അധികം ഡിമാൻഡ് ഉള്ള സെഗ്മെന്റായ എംപിവി സെഗ്മെന്റില്‍ മാരുതി എര്‍ട്ടിഗക്ക് മികച്ച നേട്ടം. 2019- 20 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോയ മള്‍ട്ടി പര്‍പ്പസ് വാഹനം (എംപിവി) എന്ന പേര് സ്വന്തമാക്കി മാരുതി സുസുക്കി എര്‍ട്ടിഗ.
2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയില്‍ ഇന്നോവ ക്രിസ്റ്റയുടെ രൂപഭാവങ്ങളോടെ അവതരിപ്പിച്ച എര്‍ട്ടിഗയുടെ പുതുതലമുറയെ 2018 നവംബറിലാണ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. ഈ മോഡലാണ് നിലവില്‍ വിപണിയിലുള്ളത്. എംപിവി സെഗ്മെന്റില്‍ സാന്നിധ്യം വീണ്ടും ശക്തമാക്കാന്‍ പുതിയ മോഡല്‍ ജനപ്രിയ ബ്രാന്‍ഡിനെ സഹായിച്ചു. മാരുതിയുടെ ഹാര്‍ടെക്ട് പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയ പുതിയ എര്‍ടിഗ മുന്‍ മോഡലിനേക്കാള്‍ വലിപ്പം കൂടിയതാണ്. ഇതിനനുസരിച്ച് ക്യാബിന്‍ സ്‌പേസും മറ്റ് സൗകര്യങ്ങളും ഈ വാഹനത്തില്‍ കൂടിയിട്ടുണ്ട്.
2019- 20 സാമ്പത്തിക വര്‍ഷം 90,547 യൂണിറ്റ് മാരുതി സുസുകി എര്‍ട്ടിഗയാണ് വിറ്റുപോയത്. 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ 65,263 യൂണിറ്റ് മാത്രമായിരുന്നു വില്‍പ്പന. കൈവരിച്ചത് 39 ശതമാനത്തിന്റെ വില്‍പ്പന വളര്‍ച്ച.
ഇതേ കാലയളവില്‍ എതിരാളിയായ ടൊയോട്ട ഇന്നോവ ക്രിസ്റ്റ 31 ശതമാനം ഇടിവാണ് നേരിട്ടത്. 2018- 19 സാമ്പത്തിക വര്‍ഷം 77,924 യൂണിറ്റ് ഇന്നോവ ക്രിസ്റ്റ വിറ്റപ്പോള്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 53,686 യൂണിറ്റായി കുറഞ്ഞു.
2019- 20 സാമ്പത്തിക വര്‍ഷത്തില്‍ എര്‍ട്ടിഗ, പ്രീമിയം സഹോദരനായ എക്‌സ്എല്‍6 എന്നീ രണ്ട് മോഡലുകളും ചേര്‍ത്ത് ആകെ 1,12,664 യൂണിറ്റ് വില്‍പ്പന നടത്താന്‍ മാരുതിക്ക് കഴിഞ്ഞു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 22,117 യൂണിറ്റ് മാരുതി സുസുകി എക്‌സ്എല്‍6 വിറ്റുപോയി.
ഈ വര്‍ഷം ഫെബ്രുവരിയില്‍ കിയ കാര്‍ണിവല്‍ എംപിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 2019- 20 സാമ്പത്തിക വര്‍ഷം 3,187 യൂണിറ്റ് കിയ കാര്‍ണിവലാണ് വിറ്റത്. ഫെബ്രുവരി അവസാനത്തോടെയാണ് ടൊയോട്ട വെല്‍ഫയര്‍ പുറത്തിറക്കിയത്. സാമ്പത്തിക വര്‍ഷത്തില്‍ 168 യൂണിറ്റ് വില്‍പ്പന നടന്നു.