കിടത്തിചികിത്സ മുതല്‍ അലക്കുസൗകര്യം വരെ; കേട്ടതൊന്നുമല്ല, കണ്ടറിയണം രാഹുലിന്റ കണ്ടയിനറുകളെ!
കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് ഭാരത് ജോഡോ യാത്രയില്‍ രാഹുലും സംഘവും ഉപയോഗിക്കുന്ന കണ്ടെയിനറുകള്‍. ഇതാ ആ കണ്ടെയിനറുകളെ കണ്ടു തന്നെ അറിയാം.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. യാത്രയുടെ ഒപ്പം സഞ്ചരിക്കുന്ന കണ്ടെയിനറുകളാണ് യാത്രയുടെ പ്രധാന ഹൈലേറ്റുകളില്‍ ഒന്ന്. ഈ കണ്ടെയിനറുകള്‍ രാഹുലിന്റെ യാത്രയ്‌ക്കൊപ്പം നിത്യേന സഞ്ചരിക്കും. ഒരിടത്ത് നിന്ന് മറ്റൊരിടത്തക്കേക്ക് ഈ കണ്ടെയ്‌നറുകള്‍ ചലിക്കും. ഇവ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന വിമർശനങ്ങളില്‍ ഒന്നുകൂടിയാണ്. ആഡംബരമെന്ന് ബിജെപിയും അത്യാവശ്യ സൗകര്യങ്ങൾ മാത്രമെന്ന് കോണ്‍ഗ്രസും പറയുമ്പോൾ എന്താണ് യാഥാര്‍ഥ്യം? ഇതാ ഭാരത് ജോഡോ യാത്രയിലെ ആ കണ്ടെയിനറുകളെ കണ്ടു തന്നെ അറിയാം.
ഒന്നും രണ്ടുമല്ല, ഇത്രയും എണ്ണം
60 കണ്ടെയ്നറുകളാണ് ഒരുക്കിയിരിക്കുന്നത്. നാലു ബെഡുകളുള്ള കണ്ടെയ്നറുണ്ട്. ബെഡ്ഡിന് താഴെ കബോർഡുകളുണ്ട്. മൂന്നു ഫാനുകളാണുള്ളത്. കൂടാതെ എസി സൗകര്യമുണ്ട്. ഇതുപോലെ 1 ബെഡ് മുതൽ 12 ബെഡ് വരെയുള്ള കണ്ടെയ്നറുകളാണ് ഉള്ളത്.
ഇത്രയും പേര്‍ക്ക് താമസിക്കാം
ഈ കണ്ടെയ്നറുകളിൽ 230 പേരാണ് താമസിക്കുന്നത്. ഈ 230 പേരും ഈ ജാഥയിലെ സ്ഥിരം പദയാത്രികരാണ്. ഈ 230 യാത്രക്കാർക്ക് വേണ്ടി ഒന്നും രണ്ടും ബെഡുകളുള്ള കണ്ടെയ്നറുകളിലാണ് ശുചിമുറി അകത്തുള്ളത്. അല്ലാതെ കണ്ടെയ്നറുകളിൽ കഴിയുന്നവർക്കെല്ലാം പുറത്താണ് ശുചിമുറി ഒരുക്കിയിരിക്കുന്നത്. ഏഴ് ശുചിമുറികളാണ് ഇവർക്കായി ഒരുക്കിയിരിക്കുന്നത്.
ഭക്ഷണം
150 ദിവസം പോകേണ്ടുന്ന യാത്രക്കാർക്കുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പു വരുത്തിക്കൊണ്ടാണ് ഈ ക്രമീകരണം ഇവിടെ ചെയ്തിട്ടുള്ളത്. ഇവർക്കുള്ള ഭക്ഷണത്തിനായി സ്ഥിരം മെനുവുണ്ട്. ഭക്ഷണത്തിന് വേണ്ട സാമഗ്രികൾ ഓരോ സംസ്ഥാനത്തെയും പ്രദേശത്ത് ഓരോ ദിവസവും സപ്ലൈ ചെയ്യും. ഭക്ഷണം പാകം ചെയ്യുന്നത് ഇവർ തന്നെയാണ്. ഫുഡ് പോയിസൺ പോലെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഈ സജ്ജീകരണം.
കാശും സമയവും ലാഭം, ഒപ്പം തര്‍ക്കരഹിതം; ടോള്‍പ്ലാസകള്‍ ഇല്ലാതായി ഇവൻ വന്നാല്‍ സംഭവിക്കുന്നത്..!
ചികിത്സാ സൌകര്യങ്ങള്‍
ഇനി ഈ ജാഥാ സംഘങ്ങളിലുള്ള ആർക്കെങ്കിലും ഒരു അസുഖം വന്നു കഴിഞ്ഞാൽ ആരെയും പുറത്തു കൊണ്ടുപോകേണ്ട ആവശ്യമില്ല. രോഗബാധിതരെ കിടത്തി ചികിത്സിക്കാൻ അടക്കമുള്ള സൗകര്യങ്ങളും ഈ കണ്ടെയിനറുകള്‍ ഉണ്ട്. മുഴുവൻ സമയവും ഡോക്ടർമാരുടെ സേവനം ലഭിക്കും. മൂന്ന് ഡോക്ടര്‍മാരാണ് യാത്രാ സംഘത്തില്‍ ഉളളത്. 150 ദിവസവും, മുഴുവൻ സമയവും ഇവരുടെ സേവനം ലഭ്യമാകും.
അലക്ക് യൂണിറ്റും
യാത്രികരുടെ വസ്ത്രങ്ങൾ അലക്കുന്നതിനുള്ള സൗകര്യവും ഇതിനുള്ളിലുണ്ട്. ഓരോ നാല് ദിവസം കൂടുമ്പോഴും ഈ യാത്രികരുടെയെല്ലാം വസ്ത്രങ്ങൾ അലക്കി കൊടുക്കും. കൂടാതെ ഓരോ കണ്ടെയിനറുകളിലും വ്യത്യസ്‍ത ഭാഷകളിൽ ഈ യാത്ര നൽകുന്ന സന്ദേശം രേഖപ്പെടുത്തിയിട്ടുണ്ട്.