ആരെതിര്‍ത്താലും തീരുമാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍, ഈ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാനാവില്ല!
നേരത്തേ ചില മോട്ടോര്‍വാഹന യൂണിയനുകള്‍ പ്രതിഷേധത്തെ തുടര്‍ന്ന് വൈകിയ നടപടി കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം
ഈ വാഹനങ്ങള്‍ക്ക് ജിപിഎസ് ഘടിപ്പിക്കാനുള്ള തീരുമാനം കര്‍ശനമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍, സ്കൂള്‍ബസുകള്‍, വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന മറ്റുവാഹനങ്ങള്‍ എന്നിവയില്‍ സംവിധാന കര്‍ശനമാക്കാനാണ് നീക്കം.
നേരത്തേ ചില മോട്ടോര്‍വാഹന യൂണിയനുകള്‍ പ്രതിഷേധത്തെ തുടര്‍ന്ന് വൈകിയ നടപടി കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാഫിക് കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുക, വാഹനങ്ങളില്‍ യാത്രചെയ്യുന്ന സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുക, അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് കാലതാമസംകൂടാതെ സഹായം ലഭ്യമാക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍.
ജിപിഎസ് സംവിധാനങ്ങള്‍ നിരീക്ഷിക്കാന്‍ അതത് ജില്ലകളിലെ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറെ(എന്‍ഫോഴ്സ്മെന്റ്) നോഡല്‍ ഓഫീസറായും അതത് ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ഓഫീസ് തലവനായും നിയമിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
വാഹനം എവിടെയാണെന്ന് തിരിച്ചറിയാനാന്‍ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസ് (വി.എല്‍.ടി.ഡി.) ഘടിപ്പിച്ച വാഹനങ്ങളില്‍ സുരക്ഷാമീറ്ററും വേണം. സ്കൂള്‍വാഹനങ്ങളില്‍ വിഎല്‍ടിഡി നിര്‍ബന്ധമായും ഘടിപ്പിക്കുകയും ഇത് പരിശോധിച്ച് ഉറപ്പുവരുത്തുകയും വേണം. ജില്ലാ അടിസ്ഥാനത്തില്‍ ജിപിഎസ് സംവിധാനങ്ങള്‍ നിരീക്ഷിക്കാനും ആവശ്യമായ നടപടി സ്വീകരിക്കാനും എല്ലാ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലും മിനി കണ്ട്രോള് റൂമുകള്‍ സ്ഥാപിക്കും. എല്ലാമാസവും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വാഹനങ്ങളുടെ പരിശോധന സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ എത്തിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ജിപിഎസ് സംവിധാനം ഘടിപ്പിച്ചിട്ടില്ലാത്ത പൊതുഗതാഗത വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ലെന്ന് അടുത്തിടെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച് ഗതാഗത കമീഷണറേറ്റ് സർക്കുലര്‍ പുറത്തിറക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. വാഹന പരിശോധന സമയത്ത് ജിപിഎസുകൾ പ്രവർത്തനക്ഷമമാണോ എന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്തവക്കെതിരെ നടപടി സ്വീകരിക്കണമെന്നും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഓരോ ഇനം വാഹനങ്ങൾക്കും ജിപിഎസ് ഘടിപ്പിക്കുന്നതിന് സമയപരിധി നിശ്ചയിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. 2019 നവംബറിലായിരുന്നു സർക്കാർ വിജ്ഞാപനം ഇറക്കിയത്.
കേന്ദ്രസര്‍ക്കാര്‍ നിർദേശപ്രകാരം പുതിയ പൊതുവാഹനങ്ങള്‍ക്ക് നിർമാതാക്കൾ തന്നെ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഉപകരണം (വി.എൽ.ടി.ഡി) ഘടിപ്പിച്ചാണ് നിരത്തിലിറക്കുന്നത്. ഇതിന് മുമ്പുള്ള വാഹനങ്ങള്‍ക്ക് ജി.പി.എസ് എന്നുമുതല്‍ വേണമെന്നതില്‍ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാറിന് അനുമതി
നൽകിയിരുന്നു.