എണ്ണ കുടിക്കും കാറുകൾ ജനത്തിന് വേണ്ട; മാരുതി തന്നെ രാജാവെന്ന് പഠനം!
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാരുതി വാഹനങ്ങളുടെ ഇന്ധനക്ഷമത 15-30 ശതമാനം മെച്ചപ്പെട്ടതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു
രാജ്യത്ത് മികച്ച മൈലേജുള്ള (Mileage) കാറുകളിലേക്ക് ഉപഭോക്തൃ അഭിരുചി മാറുന്നതായി പഠന റിപ്പോർട്ട്. എച്ച്എസ്ബിസി ഗ്ലോബൽ റിസർച്ച് (HBCL Global) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒന്നര വർഷത്തിനിടെ ഇന്ധനവില കുതിച്ചു കയറിയതും വാഹനത്തിനുവേണ്ടി വരുന്ന മറ്റു ചെലവുകൾ ഏറിയതുമാണ് ഇതിനു കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ധന വിലക്കയറ്റത്തിൽ ഉപഭോക്താക്കൾ പ്രതിസന്ധിയിലാണ്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 35 ശതമാനമാണ് പെട്രോളിനും ഡീസലിനും വില വർധിച്ചത്.
"കഴിഞ്ഞ 15 മാസത്തിനിടയിൽ, ഇന്ധനവില 35 ശതമാനം ഉയർന്നു. ഇത് മൊത്തത്തിലുള്ള വാഹന പ്രവർത്തന ചെലവിനെ ബാധിക്കുന്നു. ഇന്ധന വിലയിലെ സമീപകാല വർദ്ധനവ് ഉപഭോക്താക്കൾ കൂടുതലായി പരിഗണിക്കുന്നുണ്ട്.." പഠനം പറയുന്നു.
മാരുതി-സുസുക്കി സ്വിഫ്റ്റ് പെട്രോൾ കാർ ഉദാഹരണമായെടുത്താൽ, ഈ വാഹനത്തിൻന്റെ ഉപയോഗ കാലയളവിൽ ചെലവാക്കേണ്ടി വരുന്ന തുകയുടെ 40 ശതമാനവും ഇന്ധനത്തിന് വേണ്ടിയായിരിക്കും എന്നും ഈ പഠനം പറയുന്നു. 2020ൽ 30 ശതമാനം തുക മാത്രം ചെലവാക്കേണ്ടിയിരുന്ന സ്ഥാനത്താണ് ഈ വർധന. ഭാവിയിൽ 10 ലക്ഷത്തിൽ താഴെ വില വരുന്നതും കൊണ്ടുനടക്കാൻ ചെലവ് കുറഞ്ഞതുമായ കാറുകളോടായിരിക്കും ഉപഭോക്താക്കളുടെ താൽപര്യം എന്നും എച്ച്എസ്ബിസി ഗ്ലോബൽ റിസർച്ച് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാജ്യത്തെ പാസഞ്ചർ കാർ വിഭാഗത്തിൽ വരുന്ന 70 ശതമാനവും 10 ലക്ഷത്തിൽ താഴെ വിലയുള്ളവയാണെന്നും ഇതിൽ മാരുതി-സുസുക്കി കാറുകൾക്കാണ് മേധാവിത്വമെന്നും റിപ്പോർട്ടിൽ പറയുന്നു.
"ഞങ്ങളുടെ വിശകലനത്തിൽ, ഇന്ധനക്ഷമതയിലും ഉടമസ്ഥാവകാശത്തിന്റെ മൊത്തം വിലയിലും മാർക്കറ്റ് ലീഡറായി മാരുതി സുസുക്കി തുടരുന്നു.."പഠന റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാരുതി വാഹനങ്ങളുടെ ഇന്ധനക്ഷമത 15-30 ശതമാനം മെച്ചപ്പെട്ടതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഏകദേശം 10 വർഷം മുമ്പ് , ലിറ്ററിന് 18 കിലോ മീറ്ററായിരുന്ന മാരുതി സ്വിഫ്റ്റ്, ഡിസയര്‍ മോഡലുകളുടെ ഇന്ധനക്ഷമത ഇപ്പോള്‍ 23.3 വരെ ഉയര്‍ന്നതായും പഠനം പറയുന്നു.