ഇഷ്ടപ്പെട്ട ബൈക്ക് സ്ത്രീധനമായി കിട്ടിയില്ല; ഭാര്യയെ ഇന്റർനെറ്റിൽ വില്ക്കാന് വച്ച ഭര്ത്താവ് കുടുങ്ങി!
ഭാര്യയോട് പ്രതികാരം വീട്ടാൻ വേണ്ടി പുനീത് ചെയ്ത പ്രവൃത്തി ഒടുവിൽ കലാശിച്ചത് അയാളുടെ അറസ്റ്റിലായിരുന്നു എന്ന് മാത്രം
ഠുഠിയ: സ്ത്രീധനം എന്ന ദുരാചാരം ഇന്നും ഇന്ത്യയുടെ പല ഭാഗങ്ങളിലും അതി ശക്തമായ സാന്നിധ്യം നിലനിർത്തുന്നുണ്ട് എന്ന് തെളിയിക്കുന്ന ഒരു സംഭവം കൂടി ഉത്തർപ്രദേശിൽ നിന്ന് പുറത്തുവന്നിരിക്കുകയാണ്. ഇഷ്ടപ്പെട്ട ബൈക്ക് സ്ത്രീധനമായി വാങ്ങി നൽകാത്തതിന്റെ പേരിൽ, ഭാര്യയുടെ ഫോട്ടോയും ഫോൺ നമ്പറും സാമൂഹ്യമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്ത് ആളുകളോട് പണം ആവശ്യപ്പെട്ടതിന് അറസ്റ്റിലായിരിക്കുകയാണ് ഠുഠിയ സ്വദേശിയായ ഒരു യുവാവ്.
പുനീത് എന്ന് പേരായ ഈ യുവാവ് വിവാഹം കഴിക്കുമ്പോൾ ഭാര്യവീട്ടുകാർക്ക് മുന്നിൽ വെച്ച ആവശ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് തനിക്ക് ഏറ്റവും ഇഷ്ടമുള്ള മോഡൽ ബൈക്ക് ഒരെണ്ണം വിവാഹം കഴിഞ്ഞു ചെല്ലുമ്പോൾ വീട്ടുമുറ്റത്ത് ഉണ്ടായിരിക്കണം എന്നതായിരുന്നു. എന്നാൽ, രണ്ടു വർഷം കഴിഞ്ഞിട്ടും ഈ ആവശ്യം ഭാര്യവീട്ടുകാർ സാധിച്ചു നൽകാനായില്ല. അതിന്റെ പേരിൽ സ്ഥിരമായി ഭാര്യയുമായി വഴക്കായി അയാൾ. ഒടുവിൽ, ഭർത്താവിന്റെ ശല്യം സഹിയാതെ ഭാര്യ സ്വന്തം വീട്ടിലേക്കുതന്നെ തിരികെപ്പോയി.
ഭാര്യ മടങ്ങിപ്പോയത് പുനീതിന്റെ ദേഷ്യം ഇരട്ടിപ്പിച്ചു. ഭാര്യയോട് പ്രതികാരം വീട്ടാൻ വേണ്ടി പുനീത് ചെയ്ത പ്രവൃത്തി ഒടുവിൽ കലാശിച്ചത് അയാളുടെ അറസ്റ്റിലായിരുന്നു എന്ന് മാത്രം. ഭാര്യയുടെ ഫോട്ടോ ഫോൺ നമ്പർ സഹിതം ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്ത പുനീത് അതോടൊപ്പം കൊടുത്ത ക്യാപ്ഷൻ, " സെക്സ് ചാറ്റിനായി വിളിക്കുക" എന്നതായിരുന്നു. തക്കതായ പ്രതിഫലം നൽകിയാൽ സെക്സിലേർപ്പെടാനും തയ്യാറാണ് എന്നും അയാൾ കുറിച്ചിരുന്നു.
അടുത്ത ദിവസം മുതൽ ഭാര്യക്ക് നിരന്തരം കോളുകൾ വരാൻ തുടങ്ങി. ആദ്യത്തെ ചില കോളുകൾ അവഗണിച്ച അവർക്ക് കോളുകളുടെ എണ്ണം നിത്യേന പെരുകി വരാൻ തുടങ്ങിയതോടെ അപകടം മണത്തു. അവർ സൈബർ സെല്ലിൽ പരാതി നൽകി. അവർ നടത്തിയ അന്വേഷണത്തിലാണ് ഫോട്ടോ നെറ്റിൽ ഇട്ട ഭർത്താവിനെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. എന്തായാലും, ഭർത്താവിനെ വെറുതെ വിടരുത് എന്നും പരമാവധി ശിക്ഷ തന്നെ നൽകണം എന്നും ഭാര്യ ആവശ്യപ്പെട്ടിട്ടുണ്ട്.