48ാം ഓവറിലെ രണ്ടാം പന്തില്‍ സഹന്‍ ആരാച്ചിഗെയെ അസാധ്യമായൊരു യോര്‍ക്കറിലൂടെ ബൗള്‍ഡാക്കിയ അന്‍ഷുല്‍ കാംബോജ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി.

ധാംബുല്ല: ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എക്ക് ആവേശജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്തപ്പോള്‍ 278 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക എ 48.5 ഓവറില്‍ 269 റണ്‍സിന് ഓള്‍ ഔട്ടായി. 72 പന്തില്‍ 74 റണ്‍സടിച്ച ക്യാപ്റ്റൻ സഹന്‍ ആരാച്ചിഗെയുടെ പോരാട്ടം ലങ്കയെ വിജയത്തിന് അടുത്തെത്തിച്ചെങ്കിലും 48-ാം ഓവറില്‍ സഹനെ പുറത്താക്കിയ അന്‍ഷുല്‍ കാംബോജാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. നാലു വിക്കറ്റ് കൈയിലിരിക്കെ അവസാന മൂന്നോവറില്‍ 17 റണ്‍സ് മാത്രമായിരുന്നു ശ്രീലങ്ക എക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. സഹനും 13 റണ്‍സോടെ വാനുജ സഹനുമായിരുന്നു ക്രീസില്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

48ാം ഓവറിലെ രണ്ടാം പന്തില്‍ സഹന്‍ ആരാച്ചിഗെയെ അസാധ്യമായൊരു യോര്‍ക്കറിലൂടെ ബൗള്‍ഡാക്കിയ അന്‍ഷുല്‍ കാംബോജ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. 3 വിക്കറ്റ് ശേഷിക്കെ അവസാന രണ്ടോവറില്‍ ശ്രീലങ്ക എയുടെ ലക്ഷ്യം 10 റണ്‍സ് മാത്രമായിരുന്നു. 49-ാം ഓവര്‍ എറിഞ്ഞ അര്‍ഷദ് ഖാന്‍ വിയാസ്‌കന്തിനെ(4) വിക്കറ്റിന് മുന്നില്‍ കുടുക്കി. അടുത്ത പന്തില്‍ അവസാന പ്രതീക്ഷയായിരുന്ന വാനുജ സഹന്‍(23) റണ്ണൗട്ടായതോടെ ശ്രീലങ്ക എയുടെ ലക്ഷ്യം ദുഷ്കരമായി. അഞ്ചാം പന്തില്‍ അര്‍ഷദ് ഖാനെ ബൗണ്ടറി കടത്താന്‍ ശ്രമിച്ച മുഹമ്മദ് ഷിറാസിനെ ബൗണ്ടറിയില്‍ വിപ്രജ് നിഗം പറന്നു പിടിച്ചതോടെ ഇന്ത്യ അവിശ്വസനീയ ജയം സ്വന്തമാക്കി.

Scroll to load tweet…

നേരത്തെ 278 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ശ്രീലങ്ക എക്കായി ഓപ്പണര്‍ നിരോഷന്‍ ഡിക്‌വെല്ലയും(47), ആവിഷ്ക ഫെര്‍ണാണ്ടോയും(45) ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 93 റണ്‍സടിച്ച് മികച്ച തുടക്കം നല്‍കി. ഇരവരെയും പുറത്താക്കിയ ആയുഷ് ബദോനിയാണ് ഇന്ത്യയെ മത്സരത്തില്‍ തിരികെയെത്തിച്ചത്. മധ്യനിരയില്‍ സദീര സമരവിക്രമയും(46) ലങ്കക്കായി പൊരുതി. ഇന്ത്യ എക്കായി അര്‍ഷദ് ഖാനും അനുകൂല്‍ റോയിയും ആയുഷ് ബദോനിയും വിപ്രജം നിഗമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അന്‍ഷുല്‍ കാംബോജ് ഒരു വിക്കറ്റെടുത്തു.

Scroll to load tweet…

നേരത്തെ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ എ റുതുരാജ് ഗെയ്കവാദിന്‍റെ (114 പന്തില്‍ 101) സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ തിലക് വര്‍മയുടെ (97 പന്തില്‍ 60) അര്‍ധസെഞ്ചുറിയുടെയും കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ഓപ്പണറായെത്തിയ വൈഭവ് സൂര്യവംശിക്ക് (12 പന്തില്‍ 14) തിളങ്ങാന്‍ കഴിഞ്ഞില്ല. പ്രഭ്സിമ്രാന്‍ സിംഗ്(2) നിരാശപ്പെടുത്തിയപ്പോൾ പ്രിയാന്‍ഷ് ആര്യ(32), ആയുശ് ബദോനി(18 പന്തില്‍ 24), സുയാൻഷ് ഷെഡ്ജെ(14 പന്തില്‍ 26*) ഇന്ത്യക്കായി തിളങ്ങി. പരമ്പരയിലെ അടുത്ത മത്സരത്തില്‍ ഇന്ത്യ എ വ്യാഴാഴ്ച അഫ്ഗാനിസ്ഥാന്‍ എയെ നേരിടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക