2025-ൽ ദക്ഷിണാഫ്രിക്കയിൽ വിറ്റ പകുതിയോളം കാറുകൾക്കും ഇന്ത്യൻ ബന്ധമുണ്ടെന്ന് പുതിയ റിപ്പോർട്ട്. മഹീന്ദ്ര, ടാറ്റ തുടങ്ങിയ ഇന്ത്യൻ കമ്പനികളുടെയും, ഇന്ത്യയിൽ നിർമ്മിച്ച സുസുക്കി, ടൊയോട്ട പോലുള്ള ജാപ്പനീസ് ബ്രാൻഡുകളുടെയും വാഹനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
2025 ഇന്ത്യൻ വാഹന വ്യവസായത്തിന് ഒരു മികച്ച വർഷമായിരുന്നു. രാജ്യത്ത് വാഹന വിൽപ്പന നിരവധി റെക്കോർഡുകൾ സൃഷ്ടിച്ചു എന്നു മാത്രമല്ല, വിദേശ വിപണികളിലും ഇന്ത്യയുടെ ശക്തി വർദ്ധിച്ചിട്ടുണ്ട്. മാർക്കറ്റ് ഇന്റലിജൻസ് കമ്പനിയായ ലൈറ്റ്‌സ്റ്റോണിന്റെ റിപ്പോർട്ട് അനുസരിച്ച്, 2025 ൽ ദക്ഷിണാഫ്രിക്കയിൽ വിൽക്കുന്ന കാറുകളിൽ പകുതിയും ഏതെങ്കിലും തരത്തിലുള്ള ഇന്ത്യൻ ബന്ധമുള്ളവയാണ്. അവ ഒന്നുകിൽ മഹീന്ദ്ര, ടാറ്റ പോലുള്ള ഇന്ത്യൻ കമ്പനികൾ നിർമ്മിക്കുന്നു. അല്ലെങ്കിൽ അവയിൽ ഉപയോഗിക്കുന്ന പാർട്‍സുകൾഇന്ത്യൻ നിർമ്മിതമായിരിക്കും.
മഹീന്ദ്ര ദക്ഷിണാഫ്രിക്കയിൽ, പ്രത്യേകിച്ച് അതിന്റെ പിക്കപ്പ് ശ്രേണിയിലൂടെ ശക്തമായ ഒരു സ്ഥാനം നേടിയിട്ടുണ്ടെന്നാണ് കഴിഞ്ഞ വർഷത്തെ വിൽപ്പന കണക്കുകൾ കാണിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. കൂടാതെ ലൈറ്റ്‌സ്റ്റോണിന്റെ അഭിപ്രായത്തിൽ 2024 ൽ ദക്ഷിണാഫ്രിക്കയിൽ വിറ്റ ജാപ്പനീസ് ബ്രാൻഡിന്റെ ലൈറ്റ് വാഹനങ്ങളിൽ 84 ശതമാനവും ഇന്ത്യയിൽ നിന്നാണ് ഇറക്കുമതി ചെയ്തത്. അതേസമയം 10 ശതമാനം മാത്രമാണ് ജപ്പാനിൽ നിർമ്മിച്ചത്.
ചൈനീസ് ബ്രാൻഡുകളുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യം പലപ്പോഴും പ്രാദേശിക നിർമ്മാതാക്കൾക്ക് ഏറ്റവും വലിയ ഭീഷണിയായി കണക്കാക്കപ്പെടുന്നു. എന്നാൽ ലൈറ്റ്‌സ്റ്റോൺ ഡാറ്റ അനുസരിച്ച് ദക്ഷിണാഫ്രിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മിക്ക കാറുകളും യഥാർത്ഥത്തിൽ ഇന്ത്യയിൽ നിന്നാണ് വരുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഉപഭോക്താക്കൾക്കിടയിൽ ജനപ്രീതി നേടിയതിനാൽ ഹവൽ, ചെറി പോലുള്ള ചൈനീസ് ബ്രാൻഡുകൾ ദക്ഷിണാഫ്രിക്കൻ റോഡുകളിൽ കൂടുതൽ ദൃശ്യമായി.
2024-ൽ മൊത്തം വാഹന വിൽപ്പനയുടെ 11 ശതമാനം മാത്രമാണ് ചൈനീസ് വാഹനങ്ങൾ നേടിയത്, അതേസമയം ആ വർഷം ദക്ഷിണാഫ്രിക്കയിൽ വിറ്റഴിച്ച വാഹനങ്ങളുടെ 36 ശതമാനവും നേരിട്ടോ ജാപ്പനീസ്, കൊറിയൻ ബ്രാൻഡുകൾ വഴിയോ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്തവയാണ്. ആഭ്യന്തരമായി നിർമ്മിക്കുന്ന വാഹനങ്ങളുടെ 37 ശതമാനം വിഹിതത്തേക്കാൾ അൽപ്പം കുറവാണിത്. ലൈറ്റ്‌സ്റ്റോൺ ഡാറ്റ പ്രകാരം, പിക്കപ്പ്, ലൈറ്റ് കൊമേഴ്‌സ്യൽ വാഹന വിൽപ്പന ഒഴിവാക്കിയാൽ, 2025 ന്റെ ആദ്യ പകുതിയിൽ ദക്ഷിണാഫ്രിക്കൻ വിപണിയിലെ ഇന്ത്യയുടെ വിഹിതം പകുതിയോളം വരും.
2025 ലെ ആദ്യ അഞ്ച് മാസത്തെ ലൈറ്റ്‌സ്റ്റോണിന്റെ ഡാറ്റ പ്രകാരം, മൊത്തം യാത്രാ വാഹന വിൽപ്പനയുടെ 49% ഇന്ത്യയിൽ നിന്നാണ് ഇറക്കുമതി ചെയ്തത്. ഈ വാഹനങ്ങളിൽ ഭൂരിഭാഗവും മാരുതി സുസുക്കിയുടെ ഇന്ത്യയിലെ പ്ലാന്റിൽ നിന്നാണ് വരുന്നത്. സ്റ്റാർലെറ്റ്, സ്റ്റാർലെറ്റ് ക്രോസ്, വിറ്റ്സ്, അർബൻ ക്രൂയിസർ എന്നിവയുൾപ്പെടെ ടൊയോട്ട പോലുള്ള ജാപ്പനീസ് ബ്രാൻഡുകളിൽ നിന്നുള്ള വാഹനങ്ങളും കമ്പനി വിതരണം ചെയ്യുന്നു.
ആഫ്രിക്കയിൽ ഡിമാൻഡ് വർദ്ധിക്കാൻ കാരണം
ഇന്ത്യൻ വാഹന വിൽപ്പനയിലെ വർധനവിന് കാരണം, നിരവധി വാഹന നിർമ്മാതാക്കൾ ഇപ്പോൾ ഇന്ത്യയിൽ വാഹനങ്ങൾ നിർമ്മിക്കുന്നതാണ് എന്ന് ലൈറ്റ്‌സ്റ്റോണിലെ ഓട്ടോ ഡാറ്റ അനലിസ്റ്റ് ആൻഡ്രൂ ഹിബ്ബർട്ട് പറഞ്ഞു. കാരണം ഇവിടെ തൊഴിൽ ചെലവും മൊത്തത്തിലുള്ള നിർമ്മാണ ചെലവും കുറവാണ്. ഈ പ്രവണത വാങ്ങുന്നവർക്ക് വിലയിൽ ആശ്വാസം നൽകുന്നു. പക്ഷേ പ്രാദേശിക ഓട്ടോമൊബൈൽ വ്യവസായത്തിന് ഇത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് വിശകലന വിദഗ്ധർ പറയുന്നു. 2009 ലെ കണക്കുകൾ അനുസരിച്ച് അന്ന് ദക്ഷിണാഫ്രിക്കയിൽ വിൽക്കുന്ന ലൈറ്റ് വാഹനങ്ങളിൽ പകുതിയോളം ആഭ്യന്തരമായി നിർമ്മിച്ചതായിരുന്നു. അക്കാലത്ത്, ഇന്ത്യയിൽ നിന്ന് അഞ്ച് ശതമാനം വാഹനങ്ങൾ മാത്രമേ ഇറക്കുമതി ചെയ്തിരുന്നുള്ളൂ എന്നാണ് കണക്കുകൾ.


