ഇന്ത്യയിലെ ആദ്യ പറക്കുന്ന ടാക്സി 'ശൂന്യ' വരുന്നു; 6 പേർക്ക് ഒരുമിച്ച് യാത്ര ചെയ്യാം, 680 കിലോ ഭാരം വഹിക്കും
2028 ഓടെ ബാംഗ്ലൂരിൽ ഇലക്ട്രിക് ഫ്ലയിംഗ് ടാക്സികൾ അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. മുംബൈ, ഡൽഹി, പൂനെ തുടങ്ങിയ നഗരങ്ങളിലേക്കും പിന്നീട് ഇത് വ്യാപിപ്പിക്കും.

ദില്ലി: രാജ്യത്തിന്റെ ആദ്യത്തെ പറക്കുന്ന ടാക്സിയായ 'ശൂന്യ' അവതരിപ്പിച്ചു. 'ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025' ലാണ് ശൂന്യ ആദ്യമായി പ്രദർശിപ്പിച്ചത്. പ്രശസ്ത മാന്യുഫാക്ചറിംഗ് സ്ഥാപനമായ സോന സ്പീഡും ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സർള ഏവിയേഷനും സംയുക്തമായാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഇന്ത്യയിലെ ഏറ്റവും നൂതനമായ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (ഇവിടിഒഎൽ) വിമാനങ്ങൾ വികസിപ്പിക്കുന്നതിൽ മുൻനിരയിലാണ് സർള ഏവിയേഷൻ.
2028 ഓടെ ബാംഗ്ലൂരിൽ ഇലക്ട്രിക് ഫ്ലയിംഗ് ടാക്സികൾ അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. മുംബൈ, ഡൽഹി, പൂനെ തുടങ്ങിയ നഗരങ്ങളിലേക്കും പിന്നീട് ഇത് വ്യാപിപ്പിക്കും. 6 യാത്രക്കാർക്ക് ഒരുമിച്ച് യാത്ര ചെയ്യാവുന്ന തരത്തിലാണ് ശൂന്യ ഡിസൈൻ ചെയ്തിരിക്കുന്നത്. പരമാവധി 680 കിലോഗ്രാം ഭാരം വരെ വഹിക്കാനാകും.
കേന്ദ്ര മന്ത്രി എച്ച്‌ഡി കുമാരസ്വാമി ഉൾപ്പെടെ രാഷ്ട്രീയ- വ്യവസായിക രംഗത്തുള്ളവർ എക്‌സ്‌പോയിൽ സർള ഏവിയേഷൻ ബൂത്ത് സന്ദർശിച്ചു. ഫ്ലൈയിംഗ് ടാക്‌സി എന്ന ആശയത്തോട് അതീവ താൽപര്യമുള്ള സമീപനമാണ് കേന്ദ്രമന്ത്രി സ്വീകരിച്ചത്. ഇത് രാജ്യത്തെ ഗതാഗത മേഖലയിലെ മികച്ച മുന്നേറ്റമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐഎസ്ആർഒയുടെ നിരവധി ബഹിരാകാശ ദൗത്യങ്ങളിൽ പങ്കുചേർന്നതിന് പ്രശസ്തമായ സ്ഥാപനമാണ് സോന സ്പീഡ്. എയ്‌റോസ്‌പേസ് നവീകരണത്തിൻ്റെ കേന്ദ്രമായ സോന സ്പീഡിൻ്റെ പരിണാമത്തിലെ സുപ്രധാന ചുവടുവയ്പാണ് ഈ പങ്കാളിത്തമെന്ന് സോന സ്പീഡിൻ്റെ സിഇഒ ചോക്കോ വള്ളിയപ്പ പ്രതികരിച്ചു. നഗര ഗതാഗതത്തിന് കൂടുതൽ കാര്യക്ഷമമായ, വേഗതയേറിയ ഭാവിയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..