ഈ ഉദ്യോഗസ്ഥര്‍ക്കായി 14 കാറുകള്‍ കൂടി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍!
ഉദ്യോഗസ്ഥർക്കും മറ്റുമായി 14 കാറുകൾ കൂടി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു
തിരുവനന്തപുരം: വിവരാവകാശ കമ്മിഷൻ അംഗങ്ങൾ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർക്കും മറ്റുമായി 14 കാറുകൾ കൂടി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.
പുതുതായി വാങ്ങുന്ന 14 കാറുകൾക്കുമായി ധനമന്ത്രി നിയമസഭയിൽ ഉപധനാഭ്യർഥന വച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് വാങ്ങിയ 6 കാറുകൾക്കു കൂടി ഉപധനാഭ്യർഥന നടത്തിയിട്ടുണ്ട്.
1.42 കോടിയോളം രൂപ കാർ വാങ്ങുന്നതിന് പ്രാഥമികമായി അനുവദിച്ചെന്നാണ് സൂചന. അധികം തുക ചെലവായാല്‍ ഇതും സർക്കാർ അനുവദിച്ചു നൽകും.
കെൽപാം ചെയർമാൻ, 4 വിവരാവകാശ കമ്മിഷൻ അംഗങ്ങൾ, ഫിഷറീസ് ജോയിന്റ് ഡയറക്ടർ, ഭക്ഷ്യ സുരക്ഷാ കമ്മിഷണർ, പാരിപ്പള്ളി മെഡിക്കൽ കോളജ്, കേരള ജുഡീഷ്യൽ കമ്മിഷൻ, ഇടുക്കി ലേബർ കോടതി, സഹകരണ ട്രൈബ്യൂണൽ തുടങ്ങിയവർക്കു വേണ്ടിയാണ് പുതിയ കാറുകൾ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവരാവകാശ കമ്മിഷണർമാർ ഇന്നോവയാണ് ആവശ്യപ്പെട്ടതെന്നും എന്നാല്‍ മാരുതി സിയാസ് കാർ മതിയെന്നു ധനവകുപ്പു തീരുമാനിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.