ഫാഷൻ ഷോയുടെ പേരിൽ മോഡലുകളെ ദുബായിലേക്ക് കടത്തി സെക്സ് റാക്കറ്റിന്റെ കെണിയിൽപ്പെടുത്തിയ കേസിൽ അന്വേഷണം ഊർജിതമാക്കി. പൊന്നാനി സ്വദേശിനി മഞ്ജിമ ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതികളെ ലഹരി നൽകി കൂട്ടബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് കണ്ടെത്തി.

കൊച്ചി: ഫാഷൻ ഷോയുടെ മറവിൽ മോഡലുകളെ വിദേശത്തെ സെക്സ് റാക്കറ്റിന്റെ കെണിയിൽപ്പെടുത്തിയ കേസിൽ അന്വേഷണം ഊർജിതം. കേസുമായി ബന്ധപ്പെട്ട് പൊന്നാനി സ്വദേശിനി മഞ്ജിമയെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. നേരത്തെ അലീന, സിന്ധു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫാഷൻ ഷോകളിൽ പങ്കെടുപ്പിക്കാം എന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ യുവതികളെ ദുബായിലേക്ക് കടത്തിയത്. ഇതിനായി പ്രതിയായ അലീന സെലിബ്രിറ്റികളെ ഉൾപ്പെടുത്തി വിപുലമായ പരസ്യങ്ങൾ നൽകി യുവതികളുടെ വിശ്വാസം പിടിച്ചുപറ്റി. അറസ്റ്റിലായ സിന്ധുവാണ് യുവതികളെ ദുബായിലെത്തിക്കാൻ നേതൃത്വം നൽകിയത്.

Add Asianetnews as a Preferred SourcegooglePreferred

ദുബായിൽ എത്തിയ യുവതികൾ നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങളാണെന്ന് പോലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. യുവതികൾക്ക് ലഹരിമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പുറത്തുവരുന്ന വിവരം. പീഡന ദൃശ്യങ്ങൾ പ്രതികൾ ഫോണിൽ പകർത്തിയെന്നും ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതികളെ പലർക്കായി കാഴ്‌ചവെച്ചുവെന്നുമാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. ഇതോടെ അന്വേഷണം വിദേശത്തേക്കും നീളും. മനുഷ്യക്കടത്ത്, കൂട്ടബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. റാക്കറ്റിൽ ഉൾപ്പെട്ട രണ്ടുപേർ കൂടി നിലവിൽ ദുബായിലുണ്ട്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു കഴിഞ്ഞു. കൂടുതൽ യുവതികൾ ചതിയിൽപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.