ഒറ്റയ്ക്കാണ് യാത്രയെങ്കിലും ഇന്ത്യക്കാര്‍ വാങ്ങുക വലിയ കാറെന്ന് മഹീന്ദ്ര എംഡി
വലിയ കാറുകൾ വാങ്ങാനാണ് ഇന്ത്യക്കാർക്ക് ഇഷ്ടമെന്ന് പ്രമുഖ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിങ് ഡയറക്ടർ പവൻ ഗോയങ്ക.
മുംബൈ: ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ ആണെങ്കില്‍പ്പോലും വലിയ കാറുകൾ വാങ്ങാനാണ് ഇന്ത്യക്കാർക്ക് ഇഷ്ടമെന്ന് പ്രമുഖ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിങ് ഡയറക്ടർ പവൻ ഗോയങ്ക.
കാൺപൂർ ഐ.ഐ.ടിയുടെ പൂർവ വിദ്യാർഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാൾ മാത്രമാണ് യാത്ര ചെയ്യുന്നതെങ്കിലും വലിയ കാറാണ് പല ഇന്ത്യക്കാരും ഉപയോഗിക്കുക. ടാറ്റയുടെ ചെറുകാർ നാനോ പരാജയപ്പെടാൻ കാരണം ഇതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 624 സിസി എന്‍ജിനുമായി ഒരു ലക്ഷം രൂപയില്‍ വിപണിയിലെത്തിയ ടാറ്റ നാനോ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാതെ പോയത് നിര്‍ഭാഗ്യകരമാണെന്ന് പവന് ഗോയങ്ക പറഞ്ഞു. ഒരു കാര്‍ സ്വന്തമാക്കുന്നത് ജീവിതശൈലീ ആവശ്യകതയായി കാണുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം നിരീക്ഷിച്ചു.
ശരാശരി 70 കിലോ ഭാരമുള്ള ഒഇന്ത്യക്കാരന് തനിയെ യാത്ര ചെയ്യുന്നതിന് 1,500 കിലോ ഭാരമുള്ള വാഹനമാണ് ഉപയോഗിക്കുന്നത്. വിഭവങ്ങൾ പാഴാക്കിക്കളയുന്നതിന് മികച്ച ഉദാഹരണമാണിത്. ഒരാള്‍ക്ക് സഞ്ചരിക്കുന്നതിന് കൂടുതല്‍ അനുയോജ്യവും സൗകര്യപ്രദവുമായ ഗതാഗത സംവിധാനം ഉണ്ടാകണം.
ഈ ഉദ്ദേശ്യം മുന്നിൽകണ്ട് നിർമിക്കുന്ന പുതിയ വാഹനം ഉടൻ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് ബഹിര്‍ഗമനത്തിന്റെ ഏഴ് ശതമാനവും പിഎം 2.5 സൂക്ഷ്മ പൊടിപടലങ്ങളുടെ അഞ്ചിലൊന്നും വാഹനങ്ങള്‍ വരുത്തിവെയ്ക്കുന്നതാണെന്നും ഇതിന്റെ ആഘാതം കുറയ്ക്കാന്‍ എല്ലാ ശ്രമങ്ങളും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവര സാങ്കേതികവിദ്യാ രംഗത്തെ മുന്‍തൂക്കം കാരണം കണക്റ്റഡ് കാര്‍ മേഖലയില്‍ ഇന്ത്യയ്ക്ക് നേതൃത്വം നല്കാന് കഴിയുമെന്ന് പവന് ഗോയങ്ക ആത്മവിശ്വാസം പ്രകടിപ്പിച്ചു.