മഹീന്ദ്രയുടെ വെന്റിലേറ്റര് പ്രവര്‍ത്തനവും തുടങ്ങി, വീഡിയോ!
മഹീന്ദ്രയുടെ ഈ വെന്റിലേറ്റര്‍ നിര്‍മാണവും പൂര്‍ത്തിയാക്കിയിരിക്കുന്നു. കമ്പനി എംഡി പവന്‍ ഗൊയങ്കെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തങ്ങളുടെ വാഹന നിർമാണ പ്ലാന്‍റുകകൾ വെന്റിലേറ്റർ ഉണ്ടാക്കാൻ നൽകുമെന്ന് ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ച് 48 മണിക്കൂറിനകം വെന്‍റിലേറ്ററിന്‍റെ മാതൃകയുണ്ടാക്കിയാണ് കമ്പനി വാഹന ലോകത്തെ ഉള്‍പ്പെടെ അമ്പരപ്പിച്ചത്.
ഈ വെന്റിലേറ്റര്‍ വിദഗ്ധ പരിശോധനയ്ക്കായി നല്‍കുമെന്നും മൂന്ന് ദിവസത്തിനുള്ളില്‍ യാഥാര്‍ഥ വെന്റിലേറ്റര്‍ ഒരുങ്ങുമെന്നും മഹീന്ദ്ര അറിയിച്ചിരുന്നു. ഇപ്പോഴിതാ മഹീന്ദ്രയുടെ ഈ വെന്റിലേറ്റര്‍ നിര്‍മാണവും പൂര്‍ത്തിയാക്കിയിരിക്കുന്നു. കമ്പനി എംഡി പവന്‍ ഗൊയങ്കെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
"മഹീന്ദ്ര സ്വന്തമായി വികസിപ്പിച്ച ശ്വാസനസഹായ യന്ത്രം ഫലപ്രാപ്തിയിലെത്തിയിരിക്കുന്നു. ഇത് ആശുപത്രികള്‍ക്ക് കൈമാറിയില്ല, കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുന്നു. ഈ ഉപകരണത്തിന് എന്ത് പേര് നല്‍കണമെന്ന് തീരുമാനിച്ചിട്ടില്ല. ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരത്തിന് കാത്തിരിക്കുന്നു..." എന്ന കുറിപ്പിനൊപ്പം രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും ഗൊയാങ്കെ ട്വീറ്റ് ചെയ്‍തു.
മഹീന്ദ്രയുടെ മഹാരാഷ്ട്രയിലെ കന്‍ഡിവാലി, ഇഗാത്പുരി എന്നീ പ്ലാന്റുകളിലെ ജീവനക്കാര്‍ 48 മണിക്കൂര്‍ നീണ്ട പരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് വെന്റിലേറ്ററിന്റെ മാതൃക തയാറാക്കിയത്.
വെന്റിലേറ്ററിന്റെ നിര്‍മാണത്തിനായി മഹീന്ദ്രയുടെ എന്‍ജിനീയറിങ് വിഭാഗം പ്രവര്‍ത്തിച്ചുവരുന്നതായി ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മഹീന്ദ്രയുടെ ഈ വെന്‍റിലേറ്ററിന്‍റെ വിലയാണ് ആരെയും അമ്പരപ്പിക്കുന്നത്. വെറും 7500 രൂപ മാത്രമാണ് ഇതിന്‍റെ വില. നിലവില്‍ 10 ലക്ഷം രൂപയെങ്കിലും വെന്‍റിലേറ്റര്‍ ഒന്നിനു വില വരുന്നിടത്താണ് മഹീന്ദ്രയുടെ ഈ നിര്‍ണായക ചുവടുവയ്‍പ് എന്നതാണ് ശ്രദ്ധേയം.