രാജ്യത്തിന്‍റെ ആത്മാവ് തൊട്ടറിഞ്ഞ് മാരുതി, ഗ്രാമങ്ങളില്‍ വിറ്റത് 50 ലക്ഷം വണ്ടികള്‍!
രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ 50 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ച് മാരുതി
രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളാണ് മാരുതി സുസുക്കി. ഇപ്പോഴിതാ പുതിയൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുകയാണ് കമ്പനി. രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ 50 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ച മാരുതി വില്‍പ്പനയുടെ പുതിയ നാഴികക്കല്ല് പിന്നിട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ മൊത്തം വോളിയത്തിന്റെ 40 ശതമാനവും ഗ്രാമീണ വിപണികളില്‍ നിന്നുള്ളതാണെന്നാണ് കണക്കുകള്‍. കമ്പനിയുടെ ഗ്രാമീണ വിപണികളിലെ മൊത്തം വില്‍പ്പനയില്‍ വര്‍ധിച്ചു. മൊത്തം വില്‍പ്പനയുടെ 10 ശതമാനം മാത്രമായിരുന്നു 2008-09 സാമ്പത്തിക വര്‍ഷം ഗ്രാമീണ വിപണികളില്‍ നിന്നും ലഭിച്ചിരുന്നത്. എന്നാല്‍ അതില്‍ ഇപ്പോള്‍വര്‍ധനവ് ഉണ്ടായിരിക്കുന്നതായി കമ്പനി വ്യക്തമാക്കി.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ത്യയിലുടനീളമുള്ള ഗ്രാമപ്രദേശങ്ങളില്‍ 1,700 ലധികം കസ്റ്റമൈസ്ഡ് ഔട്ട്ലെറ്റുകള്‍ ലഭ്യമായതിനാല്‍ ബ്രാന്‍ഡിന്റെ വിശാലമായ സാന്നിധ്യത്തിലൂടെ ഇത് കൈവരിക്കാനായെന്നും കമ്പനി അറിയിച്ചു.
'ഗ്രാമീണ വിപണികള്‍ക്ക് തങ്ങളുടെ ബിസിനസില്‍ പ്രത്യേക സ്ഥാനമുണ്ടെന്നും കാലങ്ങളായി, ഈ വിഭാഗത്തിന്റെ ആവശ്യങ്ങള്‍ തങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പഠിച്ചെന്നും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് & സെയില്‍സ്) ശശാങ്ക് ശ്രീവാസ്‍തവ പറഞ്ഞു. ഉപഭോക്താക്കളുടെ അഭിലാഷങ്ങള്‍ മെട്രോകളുടേതിന് സമാനമാണെങ്കിലും അവര്‍ കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രാമീണ ഉപഭോക്താക്കൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്‍ത കാംപെയിനുകൾ, പ്രത്യേകിച്ചും പ്രാദേശിക ഭാഷയിലുള്ളവ അനുകൂലമായി പ്രവർത്തിച്ചതായും മാരുതി സുസുക്കി അവകാശപ്പെടുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona