അംബാനി വാങ്ങിയത് ഏഴുകോടിയുടെ രണ്ടു കാറുകള്‍, വീട്ടിലെത്തിയത് നാലാമത്തെ റോള്‍സ് റോയിസ്!
തന്‍റെ ഗാരേജിലേക്ക് നാലാമത്തെ റോള്‍സ് റോയിസ് കാറും എത്തിച്ച് ഇന്ത്യയുടെ ശതകോടീശ്വരന്‍ മുകേഷ് അംബാനി
തന്‍റെ ഗാരേജിലേക്ക് നാലാമത്തെ റോള്‍സ് റോയിസ് കാറും എത്തിച്ച് ഇന്ത്യയുടെ ശതകോടീശ്വരന്‍ മുകേഷ് അംബാനി. റോൾസ് റോയിസിന്റെ ആഡംബര എസ്‍യുവി കള്ളിനനാണ് അംബാനിയുടെ ഗ്യാരിജിലെ പുതിയ അതിഥി എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 7 കോടിയോളം രൂപയാണ് വാഹനത്തിന്‍റെ വില. അംബാനിയുടെ രണ്ടാമത്തെ കള്ളിനനാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഫാന്റവും, ഡോണും അടക്കം 4 റോൾസ് റോയിസ് കാറുകൾ ഇപ്പോൾ അംബാനിക്ക് സ്വന്തമായുണ്ട്. കോടികളുടെ മറ്റ് നിരവധി വാഹനങ്ങളും അംബാനിയുടെ ഗാരേജിലുണ്ട്.
ലോകത്തെ ഏറ്റവും ആഡംബരം നിറഞ്ഞ എസ്‍യുവിയാണ് കള്ളിനൻ. റോൾസ് റോയിസിന്‍റെ ഈ ആഡംബര എസ്‍യുവി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിൽ ഒരാളാണ് അദ്ദേഹം. റോള്‍സ് റോയ്‍സിന്‍റെ ആദ്യ എസ്‍യുവിയാണ് കള്ളിനന്‍. ലോകത്തിലെ ഏറ്റവും വേഗമുള്ള ലക്ഷ്വറി എസ്‌യുവികളിലൊന്നാണ് കള്ളിനൻ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2018ലാണ് കള്ളിനന്‍ ഇന്ത്യയിലെത്തുന്നത്. ദക്ഷിണാഫ്രിക്കൻ ഖനിയിൽ നിന്ന് 1905ൽ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കള്ളിനൻ ഡയമണ്ടിൽ നിന്നാണു പുത്തൻ എസ് യു വിക്കുള്ള പേര് റോൾസ് റോയ്സ് നല്‍കിയത്.
റോള്‍സ് റോയിസ് ഫാന്‍റത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കള്ളിനന്‍റ ഡിസൈന്‍. ഫാന്‍റത്തിലെ വലിയ ഗ്രില്‍ കള്ളിനനിലുമുണ്ട്. ആഢംബരത്തിനൊപ്പം കരുത്തന്‍ പരിവേഷം നല്‍കുന്നതാണ് ഇരുവശത്തെയും ഡിസൈന്‍. ലോകമാകെയുള്ള അങ്ങേയറ്റം മോശമായ ഭൂപ്രകൃതികളിലൂടെയുള്ള ടെസ്റ്റ് ഡ്രൈവുകള്‍ക്ക് ശേഷമാണ് ആറടിപ്പൊക്കമുള്ള കള്ളിനൻ വിപണിയിലെത്തുന്നത്. 5.341 മീറ്റർ നീളവും 2.164 മീറ്റർ വീതിയുമുള്ള ഭീമാകാരൻ കാറിന്‍റെ വീൽബേസ് 3.295 മീറ്ററാണ്. 563 ബിഎച്ച്പി കരുത്തും 850 എൻഎം കുതിപ്പുശേഷിയുമുള്ള 6.75 ലീറ്റർ ട്വിൻ ടർബോ വി12 പെട്രോൾ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം.
പുരാതന റോള്‍സ് റോയ്സുകളെ അനുസ്മരിപ്പിക്കുന്ന ഡി ബാക്ക് ശൈലിയിലാണ് പിന്‍ഭാഗം. 600 ലിറ്ററാണ് ബൂട്ട് കപ്പാസിറ്റി. വാഹനത്തിന്റെ ആഡംബരം ഏറ്റവും പ്രകടമാകുന്നത് ഇന്റീരിയറിലാണ്. ഡാഷ്‌ബോഡിലും മുന്നിലെ സീറ്റുകളുടെ പിന്നിലുമായി 12 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, ബ്ലൂറേ ഡിസ്‌പ്ലേ ടിവി, ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന 10 സ്പീക്കറുകള്‍, ലതര്‍ ഫിനീഷിഡ് ഇന്റീരിയര്‍, ഫാബ്രിക് കാര്‍പ്പെറ്റ് എന്നിങ്ങനെ നീളുന്നതാണ് ഇന്റീരിയറിന്റെ പ്രത്യേകതകള്‍. അഞ്ചു സീറ്ററാണ് ഈ എസ്.യു.വി. വേണമെങ്കില്‍ അത് നാലു സീറ്ററാക്കി മാറ്റാം.
ഫാന്റത്തിലുള്ള 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 12 പെട്രോള്‍ എന്‍ജിനാണ് ഇതിന് ശക്തിയേകുന്നത്. കള്ളിനനില്‍ എന്‍ജിന്‍ റീ ട്യൂണ്‍ ചെയ്തിട്ടുണ്ട്. എന്‍ജിന് 563 ബി.എച്ച്.പി. കരുത്തും 850 എന്‍.എം. ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. ഓള്‍ വീല്‍ ഡ്രൈവിലുള്ള ആദ്യ റോള്‍സ് റോയ്സാണ് കള്ളിനന്‍. ഓൾ വീൽ ഡ്രൈവ്, ഓൾ വീൽ സ്റ്റീയർ സംവിധാനങ്ങളുമുണ്ട്. 8–സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ്. പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്റർ. റോഡ് സാഹചര്യമനുസരിച്ച് ഗ്രൗണ്ട് ക്ലിയറൻസ് ഉയർത്താൻ ബട്ടൺ അമർത്തിയാൽ മതി. 54 സെന്റിമീറ്റർ വരെ ജലനിരപ്പിലും വാഹനം അനയാസം ഓടും.
വ്യൂയിങ് സ്യൂട്ടാണ് വാഹനത്തിന്‍റെ മറ്റൊരു പ്രത്യേകത. സ്വിച്ചിട്ടാല്‍ പിന്നിലെ ബൂട്ട് തുറന്ന് രണ്ട് കസേരകളും ഒരു ചെറിയ മേശയും പുറത്തേക്ക് വരും. പിന്നില്‍ സ്യൂയിസൈഡ് ഡോറാണ്. അതായത് തലതിരിഞ്ഞ ഡോറുകള്‍. മറ്റൊരു വാഹനത്തിലും ഇതുവരെ പരീക്ഷിക്കാത്ത ഈ സംവിധാനം ഓപ്ഷണലാണ്. ഇത്തരത്തിലുള്ള വാതിലുകള്‍ നല്‍കുന്ന ആദ്യ എസ്.യു.വി.യാണ് കള്ളിനന്‍.
ഫാന്റത്തിന്റെ അതേ അലൂമിനിയം സ്‌പേസ്‌ഫ്രെയിം ആര്‍ക്കിടെക്ച്ചറിലാണ് കള്ളിനന്റെ നിര്‍മാണം. നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, വൈല്‍ഡ് ലൈഫ് ആന്‍ഡ് പെഡ്‌സ്ട്രിയന്‍ വാര്‍ണിങ് സിസ്റ്റം, അലേര്‍ട്ട്‌നെസ് അസിസ്റ്റ്, പനോരമിക് ദൃശ്യത്തോടുകൂടിയ ഫോര്‍ ക്യാമറ സിസ്റ്റം, ഓള്‍റൗണ്ട് വിസിബിലിറ്റി ആന്‍ഡ് ഹെലികോപ്റ്റര്‍ വ്യൂ, ആക്ടീവ് ക്രൂയിസ് കണ്‍ട്രോള്‍, കൊളിഷന്‍ വാര്‍ണിങ് തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്. 2019 നവംബറില്‍ കള്ളിനന്‍റെ ബ്ലാക്ക് ബാഡ്ജ് വേര്‍ഷന്‍ മോഡലും കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു.