500 കോടി പിഴ; എൻജിടി ഉത്തരവിനെതിരെ ഫോക്സ് വാഗൺ സുപ്രീം കോടതിയിലേക്ക്
മലിനീകരണ നിയന്ത്രണ പരിശോധന മറികടക്കാന്‍ സോഫ്റ്റ്‌വെയറില്‍ കൃത്രിമം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്. ‘ചീറ്റ് ഡിവൈസ്’ എന്ന് വിളിപ്പേരുള്ള സോഫ്റ്റ്‌വെയർ ഘടിപ്പിച്ചാണ് കമ്പനി കൃത്രിമം കാണിച്ചതെന്നും എൻജിടി വ്യക്തമാക്കി.
ദില്ലി: ജർമ്മൻ കാർ നിർമാതാക്കളായ ഫോക്സ് വാഗണ് 500 കോടി പിഴ ചുമത്തി ദേശീയ ഹരിത ട്രിബ്യൂണൽ (എൻജിടി). മലിനീകരണ നിയന്ത്രണ പരിശോധന മറികടക്കാന്‍ സോഫ്റ്റ്‌വെയറില്‍ കൃത്രിമം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്. ‘ചീറ്റ് ഡിവൈസ്’ എന്ന് വിളിപ്പേരുള്ള സോഫ്റ്റ്‌വെയർ ഘടിപ്പിച്ചാണ് കമ്പനി കൃത്രിമം കാണിച്ചതെന്നും എൻജിടി വ്യക്തമാക്കി.
ഇന്ത്യയിൽ വിറ്റ ഡീസൽ കാറുകളിലാണ് ‘ചീറ്റ് ഡിവൈസ്’ ഘടിപ്പിച്ചത്. മലിനീകരണ നിയന്ത്രണ പരിശോധനകൾ മറികടക്കാൻ അളവിൽ കൂടുതൽ നൈട്രജൻ ഓക്സൈഡ് പുറന്തള്ളുന്ന കാറുകളിലാണ് ചീറ്റ് ഡിവൈസ് സോഫ്റ്റ് വെയര്‍ ഘടിപ്പിച്ചത്. ഇത് ആരോഗ്യപ്രശ്നങ്ങൾക്കും പരിസ്ഥിതി മലിനീകരണത്തിനും കാരണമായെന്ന് ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി. കമ്പനിയോട് രണ്ട് മാസത്തിനകം പിഴയടക്കാൻ എൻജിടി ഉത്തരവ്.
അതേസമയം കമ്പനിയുടെ എല്ലാ കാറുകളും ഇന്ത്യയിലെ എമിഷൻ ചട്ടങ്ങൾ അനുസരിച്ചുള്ളതാണെന്ന് ഫോക്സ് വാഗൺ പറഞ്ഞു. ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ പകർപ്പ് ലഭിച്ച ശേഷം സുപ്രീം കോടതിയെ സമീപിക്കുമെന്നും കമ്പനി അറിയിച്ചു. എന്നാൽ അമേരിക്കയിലും യൂറോപ്പിലും വിൽപന നടത്തിയ 11 ദശലക്ഷം ഡീസൽ കാറുകളിൽ ഇത്തരത്തിലുള്ള ചീറ്റ് ഡിവൈസ് ഘടിപ്പിച്ചതായി കമ്പനി സമ്മതിച്ചു. എന്നാൽ, ഇന്ത്യയിൽ ചട്ടങ്ങൾ ലഘിച്ചിട്ടില്ലെന്നാണ് കമ്പനിയുടെ നിലപാട്.